Connect with us

columns

ഭിന്നശേഷിക്കാര്‍ക്ക് രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം

Published

on

അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ടും അവഗണനയുടെ മൂര്‍ധന്യതയില്‍ എത്തിച്ചേര്‍ന്നതുകൊണ്ടുമാണ് ഭിന്നശേഷിക്കാര്‍ എന്ന വിഭാഗം രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം അളക്കുന്നത്. സമൂഹത്തിന്റെ സഹതാപത്തേക്കാള്‍ അഭിമാനകാരമായ നിലനില്‍പ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. അതിനാല്‍ അഭിമാനകരമായ ഒരു പോരാട്ടത്തിന് രാഷ്ട്രീയ ഭൂമികയില്‍ കൃത്യമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന നിവേദനങ്ങള്‍ ഓരോ ഫോട്ടോയിലും മറ്റും അവസാനിക്കുന്ന സ്ഥിതിവിശേഷം ഏറിയിരിക്കുന്നു. അവസാനിപ്പിക്കേണ്ട അനാവശ്യ ട്രെന്‍ഡായി മാറിയ ഇത്തരം സമീപനങ്ങളും പ്രവണതകളും രാഷ്ട്രീയ പ്രവേശനത്തിലൂടെ ഒരു പരിധിക്കപ്പുറം പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉള്‍ക്കൊള്ളാതെ നാല് ശതമാനം സംവരണത്തില്‍ എല്ലാം നല്‍കി എന്ന പ്രതീതിയിലാണ് ഒരു വിഭാഗമുള്ളത്. ജോലി സംബന്ധമായ കാര്യങ്ങളില്‍ നാല് ശതമാനം സംവരണം നല്‍കി എന്ന് കൊട്ടിഘോഷിച്ചു അവാര്‍ഡുകള്‍ കരസ്ഥമാക്കുന്ന സര്‍ക്കാരുകള്‍ കൃത്യമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്ന് തന്നെ പറയാം. ഇലക്ഷന്‍ അടുക്കുംതോറും ഭിന്നശേഷി പെന്‍ഷനുകള്‍ ആദ്യമുള്ള സംഖ്യ കുറച്ച് അടിക്കടി നൂറ് രൂപ കൂട്ടി 1400 ലോ 1500 ലോ എത്തിച്ചാല്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍വ പരിഗണനയും നല്‍കി എന്ന് സര്‍ക്കാരുകള്‍ ചിന്തിച്ചാല്‍ പൂര്‍ണ്ണമാവില്ല ഉത്തരവാദിത്വങ്ങള്‍. ചില കാട്ടിക്കൂട്ടലുകള്‍ക്കും പത്ര ദൃശ്യ വാര്‍ത്തകക്കുമപ്പുറം സാധാരണക്കാരനേക്കാള്‍ പ്രയാസമനുഭവിച്ചു ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഉള്‍ക്കൊള്ളുകതന്നെ വേണം. രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണ വസ്തുക്കളല്ല ഭിന്നശേഷിക്കാര്‍. വര്‍ഷങ്ങള്‍ തോറും എം.എല്‍.എ വേതനവും മറ്റും ലക്ഷക്കണക്കിന് കൂട്ടുമ്പോള്‍ ചില്ലറ കൂട്ടുന്ന ഈ പാവങ്ങളുടെ പേരിലുള്ള അവകാശവാദങ്ങളും പ്രചാരണങ്ങളും എന്തൊക്കെയായിരിക്കും. വിഭിന്ന കഴിവുകള്‍ ഉള്ളവര്‍ എന്ന ആലങ്കാരിക പ്രയോഗത്തേക്കാള്‍ അവകാശങ്ങളുടെ കൃത്യമായ നിര്‍വഹണം പ്രകടനപരതകള്‍ക്കപ്പുറം നടക്കുന്നില്ല എന്ന് തുറന്ന് പറയട്ടെ. ഇവിടെയാണ് രാഷ്ട്രീയഭൂമികയിലേക്കുള്ള ഭിന്നശേഷിക്കാരന്റെ സഞ്ചാരദൂരം കണക്കാക്കേണ്ടിവരുന്നത് എന്നുകൂടി ഓര്‍ക്കുക. ഭിന്നശേഷിക്കാരും രാഷ്ട്രീയ ഭൂമികയില്‍ തിളങ്ങി അധികാരങ്ങളില്‍ ഇടംപിടിച്ചു കൃത്യമായ നിര്‍വഹണം നടത്തേണ്ടതുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ഭിന്നശേഷിക്കാരെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു മത്സരരംഗത്തേക്ക് കൊണ്ടുവരുന്നു എന്നത് മാതൃക തന്നെയാണ്.

ഒരു വ്യക്തി വീല്‍ചെയറില്‍ ഇരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെങ്കില്‍ അത്തരക്കാരെയെല്ലാം ഒരുമിച്ചുകൂട്ടി സംഘടന രൂപീകരിക്കേണ്ട ആവശ്യകത ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെയുള്ള സംഘടനകള്‍ രൂപീകരിക്കപ്പെട്ടു?. സര്‍ക്കാരുകളിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാനും മറ്റുമൊക്കെയുള്ള കാര്യങ്ങള്‍ക്കു നിത്യ ആചാരംപോലെ നിവേദനങ്ങള്‍ കൊടുത്തു ചെയ്യിക്കേണ്ട കാര്യമാണോ ഇതെല്ലാം. ഇവയെല്ലാം സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമല്ലേ. സര്‍ക്കാര്‍ നിസ്സംഗത വരുത്തിയതുകൊണ്ടു മാത്രമാവാം ഇത്തരം സംഘടനകള്‍ രൂപീകരിച്ചു അവരുടെ അവകാശങ്ങളല്ല, ആവശ്യങ്ങള്‍ ചോദിക്കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ കലക്ട്രറേറ്റിലേക്കും പലതരം ആവശ്യങ്ങളുമായുള്ള നിവേദനം സമര്‍പ്പിക്കാനായി അവകാശ റാലി സംഘടിപ്പിരുന്നു. വീല്‍ചെയറുമായി നിരത്തിലിറക്കിയതില്‍ ഭരണാധികാരികള്‍ക്കും മുഖ്യമായ പങ്കില്ലേ?. അത്തരക്കാരുടെ അവകാശങ്ങളെ അവഗണിക്കുകയെന്നത് തന്നെ ലജ്ജാകരമാണ്. ഇനിയെങ്കിലും ഭരണാധികാരികളുടെ കണ്ണൊന്ന് തുറന്നിരുന്നെങ്കില്‍ അവര്‍ക്കും ഇവിടെ ആരെയും ആശ്രയിക്കാതെ ജീവിക്കാമായിരുന്നു. കേരള പശ്ചാത്തലത്തില്‍ വീല്‍ചെയര്‍ ആശ്രയിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍പോലും സാധിക്കില്ല. കാരണം അവിടെയൊന്നും വീല്‍ചെയര്‍ കയറാനുള്ള സൗകര്യം പോലുമില്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും മറ്റും വീല്‍ചെയര്‍ റാമ്പ് നിര്‍ബന്ധമാക്കണമെന്നു ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാം വാഗ്ദാന പട്ടികയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് ഖേദകരം.

വൈകല്യമുള്ളവരുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരികമായ എല്ലാ മേഖലകളിലും അവര്‍ ഒറ്റപ്പെടാതെ നാല് ചുമരുകള്‍ക്കുളില്‍നിന്ന് ലോകത്തിന്റെ വെളിച്ചത്തേക്ക് കൊണ്ടുവന്ന് എല്ലാവരെയുംപോലെ ഉയര്‍ന്ന നിലവാരത്തില്‍ ജീവിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനമായി ആചരിക്കുന്നത്. പരിമിധികളെ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഓരോരുത്തര്‍ക്കും ഒരുപാട് കഴിവുകളും മറ്റും ഉണ്ടാവാം. പക്ഷെ അവര്‍ക്ക് അവരുടെ മനസ്സ് എത്തുന്നിടത്തേക്ക് അതേ വേഗതയില്‍ ശരീരമെത്തിക്കാനാവില്ല. എങ്കിലും അവരുടെ പരിമിധികള്‍ക്കപ്പുറം അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് കൈത്താങ്ങിന്റെ സഹായം മാത്രം മതിയാവും ഉയര്‍ച്ചകളിലെത്താന്‍ എന്നതാണ് വാസ്തവം. അവര്‍ക്ക് പരിമിതമാക്കപ്പെട്ട അവകാശങ്ങളെ നേടിയെടുക്കാന്‍ സൗകര്യം ചെയ്ത് നല്‍കുകയെന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ബാധ്യതയാണ്. അത് ഒരിക്കലും വിസ്മരിക്കരുത്. ഇത് തിരിച്ചറിഞ്ഞു ആസൂത്രിതമായ പദ്ധതികള്‍ ചെയ്യാനാവണം.

ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു തളര്‍ച്ചയിലോ അല്ലെങ്കില്‍ വാഹനാപകടങ്ങളിലും മറ്റു പലവിധത്തിലുള്ള വീഴ്ചകളിലും നട്ടെല്ലിനും മറ്റും ക്ഷതം സംഭവിച്ചു വീല്‍ചെയറിലും മറ്റു ചിലര്‍ ശരീരം മുഴുവന്‍ തളര്‍ന്നു കിടപ്പിലും തുടരുന്നുണ്ടാവാം. വ്യത്യസ്തമായ ചുറ്റുപാടുകളില്‍ വൈകല്യം അനുഭവിക്കുന്നവരാണ് പലരും. ലോകത്ത് 800 ദശലക്ഷം ആളുകള്‍ വൈകല്യം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ഗവണ്‍മെന്റും ഇവരുടെ കാര്യത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാത്രമേ ഇത്തരക്കാരുടെ ഉയര്‍ച്ച പ്രാപ്യമാവൂ. വൈകല്യം ബാധിച്ചവരോട് എല്ലാവര്‍ക്കും സഹതാപത്തിന്റെ നോട്ടവും പരിചരണവും മാത്രമേയുള്ളൂ. ആരും അത്തരമൊരു ‘അയ്യോ പാവം’ സമീപനം ഇഷ്ടപെടുന്നവരല്ല. വൈകല്യങ്ങളാല്‍ ശാരീരിക പരിമിധികളുള്ള എല്ലാവരും മനസ്സുകൊണ്ട് ശക്തരാണ്. ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ നിര്‍ബന്ധിതമായി ശീലിച്ചവരാണ് അവര്‍. ഇല്ലായ്മകളെ പരാതിപ്പെട്ടു മാത്രം ജീവിക്കാതെ ദൈവം നല്‍കിയ മറ്റ് അനുഗ്രഹങ്ങളില്‍ സ്തുതിച്ച് ജീവിക്കുന്നവരും കൂടിയാണ് ഭിന്നശേഷിയുള്ള എല്ലാവരുമെന്നതാണ് അത്ഭുതം. എനിക്കെന്തിനെല്ലാം കഴിവുണ്ട് എന്നും സമൂഹത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നതൊക്കെ സ്വന്തം മനസ്സിനോട് ചോദ്യങ്ങള്‍ ചോദിച്ചു അതിനുള്ള യഥാര്‍ഥ ഉത്തരങ്ങള്‍ കണ്ടെത്തി വേണ്ടതുപോലെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ലോക ഭിന്നശേഷി ദിനത്തില്‍ ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍. ഇന്നിരിക്കുന്ന വീല്‍ചെയറില്‍ നിന്നെങ്ങനെ എണീക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഓരോരുത്തരും നേടിയെടുക്കല്‍ അത്യാവശ്യമാണ്. ‘കഴിയില്ല’ എന്ന് എത്രത്തോളം മനസില്‍ ആണയിട്ടു തിരിച്ചറിഞ്ഞവരും ഈ ശുഭാപ്തി വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ്.

ഒരാളെയും ആശ്രയിക്കാതെ ഈ ലോകത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല എന്ന സത്യം എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ അമിതാശ്രയമാണ് ഏറ്റവും വലിയ അടിമത്വം. ശാരീരിക പരിമിധികള്‍ നേരിടുന്ന ഓരോ വ്യക്തിയും തനിക്കു കഴിയാവുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു അത് എത്ര ചെറുതാണെങ്കിലും ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കും. കഴിയില്ല എന്ന ഉറച്ച മനസ്സില്‍ ഒന്നും തിളിര്‍ക്കില്ല. ശരീരത്തിന് വൈകല്യം നേരിട്ടാലും മനോധൈര്യമെന്ന വലിയ വെളിച്ചംകൊണ്ട് ഓരോ ജീവിതത്തിനും പുതിയ ലോകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും. അതിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു അധികാരികള്‍ സഹായം ചെയ്തു നല്‍കണം. ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തി അവരുടെ എല്ലാ വിവരങ്ങളും ശേഖരിച്ചു വിദ്യാഭാസ യോഗ്യതക്കനുസരിച്ചു ഓരോ പ്രദേശാടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിച്ചു പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തന്നത് ഗുണകരമാകും. അതിലൂടെ ജോലിയില്‍ കയറാനായാല്‍ ഈ ജീവിതങ്ങള്‍ കൂടുതല്‍ കരുത്താവും എന്നതില്‍ സംശയമില്ല. എങ്കില്‍ മാത്രമേ ഇത്തരം പരിമിതിക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം ഉണ്ടാവുകയുള്ളു. പൊതുസമൂഹം ഇവരെ എങ്ങനെ സ്വീകരിക്കുമെന്നാണ് ആശങ്കയെങ്കില്‍ പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ അവസരം നല്‍കി ശ്രമിക്കണം. ഭരണസിരാകേന്ദ്രങ്ങളില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉണ്ടായെങ്കില്‍ മാത്രമേ ഇവിടെ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളു. അല്ലാത്തപക്ഷം എല്ലാം നിവേദനങ്ങളില്‍ ഒതുങ്ങുന്ന പതിവ് തുടരും. ചിലപ്പോള്‍ പല ആക്ഷേപങ്ങളും പല കോണുകളില്‍നിന്നും കേട്ടേക്കാം. പക്ഷേ, എന്ത് നല്‍കുന്നുവോ അതിനപ്പുറം തിരിച്ചുനല്‍കാന്‍ പരിപൂര്‍ണ്ണരാണ് അവര്‍ എന്ന് തിരിച്ചറിയുക.
(ഇന്ന് ലോക ഭിന്നശേഷി ദിനം)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending