Connect with us

Video Stories

മുസ്‌ലിം ഐക്യത്തിന്റെ പ്രസക്തി

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

മുസ്‌ലിംകള്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃക ആവേണ്ടവരാണ്. മുസ്‌ലിം സംഘടനകള്‍ ആവട്ടെ അപ്പപ്പോഴുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരുമാണ്. കേരളീയ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും തുടക്കം കുറിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കാത്തവരായി ആരുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മഹാഭൂരിഭാഗവും ഇങ്ങനെയൊരു നല്ല വാര്‍ത്ത കേട്ട് ഹര്‍ഷപുളകിതരാണ്. ബാക്കി സംഘടനകളും ഐക്യത്തിന്റെ പാശം മുറുകെ പിടിക്കാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. അങ്ങനെയെങ്കില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും നല്ല കാലം ആയിരിക്കുമിത്.

 

മുസ്‌ലിംകളുടെ അനൈക്യത്തില്‍ അങ്ങേയറ്റം വിഷമിക്കുന്ന ധാരാളം ഇതര മതസ്ഥരുണ്ട്. അവരുടെ സംഭാഷണങ്ങളില്‍നിന്ന്, നടപടികളില്‍ നിന്ന്, ഇതു വായിച്ചെടുക്കാവുന്നതേയുള്ളു. കേരളീയ സമൂഹം മത സൗഹാര്‍ദ്ദത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. സമുദായത്തിനകത്തെ ഭിന്നിപ്പുകള്‍ സ്വന്തം സമുദായവും കടന്ന് മറ്റുള്ളവര്‍ക്ക് അസ്വാരസ്യം ഉണ്ടാവുന്ന അവസ്ഥ വന്നുകൂട. മുസ്‌ലിംകള്‍ മധ്യമ സമുദായമാണ്. നന്മയിലേക്കു ക്ഷണിക്കേണ്ടവരും സദാചാരം കല്‍പ്പിക്കേണ്ടവരുമാണ്. വിശുദ്ധ ഖുര്‍ആന്‍ ആലു ഇംറാനിലെ 104ാം സൂക്തം പറയുന്നു: നന്മയിലേക്കു ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ.

 

അവരത്രെ വിജയികള്‍ (3:104) പരസ്പര ഭിന്നിപ്പുകള്‍ ഉടലെടുക്കുമ്പോള്‍ നന്മയിലേക്കുള്ള ക്ഷണത്തിന് ശക്തി കുറയുന്നു. ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും ചേരികളിലായി മാറ്റപ്പെടുന്നു. കുടുംബ ബന്ധങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിപ്പെടുന്നു. ആശയപ്രചാരണം വെവ്വേറെയായി നടക്കുന്നു. ധനവും സമ്പത്തും ഒന്നിച്ച് ചെലഴിക്കുന്നതിന് പകരം വെവ്വേറെയായി അളവു കൂട്ടി ചെലവാക്കപ്പെടുന്നു. ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്തമ സമുദായം എന്ന പദവിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരുന്നത്. ആലു ഇംറാന്‍ 110ാം സൂക്തം ഓര്‍മ്മിപ്പിക്കുന്നു- മനുഷ്യ വംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
സ്വയം സന്മാര്‍ഗത്തിലാവുകയും മറ്റുള്ളവരെ സദുപദേശം നല്‍കി ആ മാര്‍ഗത്തിലേക്കു കൊണ്ടുവരികയും ചെയ്യേണ്ടവരാണ് സമുദായംഗങ്ങള്‍. എത്രത്തോളം എന്നതിന് നബി ചര്യയില്‍ ധാരാളം മാതൃകകളുണ്ട്. പ്രവാചക തിരുമേനിയെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ് ഉഹ്ദില്‍ ഹംസ (റ) ശഹീദായ സംഭവം. ചാട്ടുളി എറിഞ്ഞ് കൊലപ്പെടുത്തിയതാകട്ടെ വഹ്ശിയും. എന്നാല്‍ പ്രവാചകന്റെ മനോവേദന വഹ്ശിയെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്നതിനു തടസ്സമായില്ല. മാത്രമല്ല പ്രത്യേക ദൂതനെ അതിനായി നിയോഗിക്കുക കൂടി ചെയ്തു. ദൂതന്‍ വശം വിശുദ്ധ ഖുര്‍ആനിലെ ഫുര്‍ഖാന്‍ എഴുപതാം സൂക്തമാണ് ആദ്യം ഏല്‍പ്പിച്ചയച്ചത്.

 

പശ്ചാത്താപവും സല്‍ക്കര്‍മ്മാനുഷ്ഠാനവും ആവശ്യപ്പെടുന്ന സൂക്തം. വഹ്ശി മുഖം തിരിച്ചു. അതു രണ്ടിനും തന്നെക്കൊണ്ട് പറ്റില്ലെന്നു അറിയിച്ചു. പ്രവാചകന്‍ പിന്തിരിഞ്ഞില്ല. സൂറ. നിസാഇലെ 116ാം സൂക്തം പ്രബോധനം ചെയ്യാന്‍ ദൂതനെ വീണ്ടും നിയോഗിച്ചയച്ചു. ശിര്‍ക്കൊഴിച്ച് എല്ലാ കാര്യത്തിനും പാപ മോചനവും രക്ഷയുമുണ്ടെന്ന സുപ്രധാന സന്ദേശം കേട്ടപ്പോഴും വഹ്ശി വഴങ്ങിയില്ല. പാപമോചനവും രക്ഷയും അല്ലാഹു മാത്രം ചെയ്യേണ്ടതല്ലേ എന്നും എന്റെ കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നുമായിരുന്നു തിരിച്ചുള്ള ചോദ്യം. എന്നിട്ടും പ്രവാചകന്‍ (സ) ദൗത്യം ഉപേക്ഷിച്ചില്ല. ദൂതന്‍ വശം സൂ.സുമര്‍ 53, 54-ലെ വചനങ്ങളാണ് പ്രബോധനത്തിന് തെരഞ്ഞെടുത്തത്.

 

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന് കീഴ്‌പ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല-ഇത് കേട്ടതോടെ വഹ്ശി (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു.

 
പ്രബോധന ദൗത്യം ഏറ്റെടുത്തവര്‍ക്ക് ഏറ്റവും വലിയ പാഠം ഇതിലുണ്ട്. അബൂത്വാലിബിനു കലിമ ചൊല്ലിക്കൊടുക്കാന്‍ കഴിവതും പ്രവാചകന്‍ (സ) പരിശ്രമിച്ചു. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ് പ്രബോധനം തുടങ്ങിയത്. ചരിത്രപ്രസിദ്ധമായ ആദ്യത്തെ കുടുംബ യോഗത്തില്‍ എത്ര ശ്രദ്ധയോടെയാണ് പ്രവാചകന്‍ (സ) സംസാരിച്ചത്. ഖുര്‍ആനില്‍ സുറ: നഹ്‌ലിലെ 125ാം സൂക്തത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു നബി (സ)യുടെ ഉപദേശം. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക.

 

ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക (16:125) പര്‍വ്വതത്തിന്റെ അപ്പുറത്തു നിന്ന് ഒരു സംഘം ആക്രമിക്കാന്‍ വരുന്നുവെന്നു നബി (സ) പറഞ്ഞാല്‍ അതത്രയും വിശ്വസിക്കാന്‍ തയ്യാറായ, അല്‍അമീന്‍ (വിശ്വസ്തന്‍) ആയിരുന്നു അവര്‍ക്കു പ്രവാചകന്‍ (സ). കുടുംബാംഗങ്ങളെ പ്രവാചകന്‍ (സ) ഉപദേശിച്ചു-അബ്ദുശ്ശംസിന്റെ മക്കളേ, കഅ്ബ് ബ്‌നു ലുഐയ്യിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഷുര്‍റത്തുബ്‌നു കഅബിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഹാശിമിന്റെയും അബ്ദുല്‍ മനാഫിന്റെയും മക്കളേ, നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക.

 

ഫാത്വിമാ- നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്നു കാത്തുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് അല്ലാഹുവിന്റെ അടുക്കല്‍ ഒന്നും ഉടമപ്പെടുത്തുന്നില്ല. നിങ്ങളുമായുള്ള കുടുംബ ബന്ധമാവട്ടെ അതിന്റെ ഈര്‍പ്പം വറ്റാതെ ഞാന്‍ നോക്കും (മുസ്‌ലിം). പ്രവാചകന്‍ (സ) മകളെ വിളിച്ച് പ്രത്യേകമായി പറഞ്ഞു-മകളേ, ഫാത്വിമാ ഈ ലോകത്ത് നീ എന്തു വേണമെങ്കിലും എന്നോട് ചോദിച്ചോളൂ. ചിലപ്പോള്‍ എനിക്കത് നല്‍കാനുമായേക്കും. എന്നാല്‍ ദൈവ സന്നിധിയില്‍ ഞാന്‍ നിനക്കൊന്നുമല്ല. എനിക്ക് എന്റെ കാര്യം.

 

നിനക്ക് നിന്റെതും. മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) ഖുറൈശികളെ ഉപദേശിച്ചു. ഖുറൈശി സമൂഹമേ, നിങ്ങള്‍ നിങ്ങളെത്തന്നെ വാങ്ങിക്കൊള്ളുക; അഥവാ രക്ഷപ്പെടുത്തിക്കൊള്ളുക. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്‍പ്പമെങ്കിലും രക്ഷിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അബ്ദുമനാഫ് കുടുംബമേ, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ബാസ്, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് വേണ്ടത് ചോദിച്ചോളൂ. അല്ലാഹുവിങ്കല്‍ നിന്ന് നിന്നെ അല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല (ബുഖാരി, മുസ്‌ലിം).

 
മാതൃകാപരമായ ഈ പ്രബോധന ദൗത്യത്തിന് സമുദായത്തിനകത്ത് അനൈക്യം ഒരിക്കലും കാരണമായിക്കൂട. നമസ്‌കാരത്തേക്കാളും നോമ്പിനേക്കാളും സക്കാത്തിനേക്കാളും ഏറ്റവും വലിയ ഇബാദത്ത് ഞാന്‍ പറയട്ടെയോ എന്നു ചോദിച്ച പ്രവാചകന്‍ (സ), പുഞ്ചിരിയോടെ നല്‍കിയ മറുപടി പരസ്പരം രഞ്ജിപ്പ് ഉണ്ടാക്കുക, ഐക്യത്തിന് പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ പിണക്കങ്ങള്‍ തീര്‍ത്ത് സ്‌നേഹമുണ്ടാക്കുക-എന്നാണ്. ഹുദൈബിയാ സന്ധിയില്‍ വിട്ടുവീഴ്ചയുടെ പരമമായ ഔന്നത്യം ദര്‍ശിക്കാവുന്നതാണ്. ബിസ്മില്ലാഹിറഹ്മാനി റഹീം എന്നതിന് പകരം ബിസ്മിക്കല്ലാഹുമ്മ എന്നെഴുതി.

 

ദൈവദൂതന്‍ എന്നതിന് പകരം മുഹമ്മദിബ്‌നു അബ്ദുല്ല എന്നാക്കി. ത്വവാഫിന് അടുത്ത കൊല്ലം, ഇസ്‌ലാം സ്വീകരിച്ചുവന്നവരെ തിരിച്ചയക്കാനും ഖുറൈശികളിലേക്കു പോയവരെ ആവശ്യപ്പെടാതിരിക്കാനുമുള്ള സമ്മതം-ചരിത്ര പ്രസിദ്ധമായ ഈ സന്ധിയെ അല്ലാഹു ശ്ലാഘിക്കുകയും ഇസ്‌ലാമിന്റെ വ്യാപനത്തിന് അത് അടിത്തറയാവുകയും ചെയ്തു. ഐക്യമത്യ മഹാബലം സാക്ഷാത്ക്കരിക്കണമെങ്കില്‍ വിട്ടുവീഴ്ച വേണമെന്നാണ് ഇത് കാണിക്കുന്നത്. അനൈക്യം കാന്‍സര്‍ പോലെ സമുദായ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. കുടുംബക്കാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, വിഭാഗങ്ങള്‍ തമ്മില്‍… ഈയൊരു അവസ്ഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നബി(സ) ഹജ്ജത്തുല്‍ വദാഇല്‍ പറഞ്ഞത്-എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.

 
ഇന്ത്യയിലും ലോകത്തും മുസ്‌ലിം സമൂഹത്തിന് ഭയാനകമായ സ്ഥിതി വിശേഷമാണുള്ളത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും പലതും ചെയ്തു; ഇനി എന്തൊക്കെ ചെയ്യുമെന്നു പ്രവചിച്ചു കൂട. സിറിയയില്‍ രക്തപ്പുഴ ഒഴുകുന്നു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പു ചെയ്യുന്നു. തുര്‍ക്കിയില്‍ ഐ.എസ് ഭീകരാക്രമണം നടത്തുന്നു. ഇറാഖും ലിബിയയും ഈജിപ്തും സംഘര്‍ഷഭരിതമായി തുടരുന്നു. ഫലസ്തീന്‍ പ്രശ്‌നം രോദനമായി അവശേഷിക്കുന്നു. മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് വന്‍ ശക്തികള്‍ ആനന്ദ നിര്‍വൃതി കൊള്ളുന്നു. ഇന്ത്യയിലാകട്ടെ ഏകീകൃത സിവില്‍കോഡ് തലക്കു മുകളിലാണ്. ബാബ്‌രി മസ്ജിദ് തകര്‍ച്ചയില്‍ രൂപപ്പെട്ട നീറ്റല്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു.

 

മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദം, ദേശദ്രോഹം, സാമുദായിക സ്പര്‍ദ്ധ എന്നിവ ചുമത്തി കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഡോ. സാക്കിര്‍ നായിക്കിനെപ്പോലുള്ള പണ്ഡിതന്മാരെ നിഷ്‌ക്കരുണം വേട്ടയാടുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതി വാങ്ങി, പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നു. മത പ്രബോധകര്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നേരെ ഭരണകൂട വേട്ട വ്യാപകമാവുന്നു. ഇവിടെയാണ് മുസ്‌ലിം സമുദായത്തില്‍, പൂര്‍വ്വോപരി ഐക്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക.

നിങ്ങള്‍ ഭിന്നിച്ചു പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. (3/103). എല്ലാവരും ആഴത്തില്‍ ചിന്തിക്കേണ്ട സൂക്തമത്രെയിത്. അതിനാല്‍ ഐക്യത്തിന്റെ പാശം മുറുകെപിടിക്കാന്‍ എല്ലാവരും സന്നദ്ധമാവുക. മത-സമുദായ-രാഷ്ട്രീയ-സംഘടനാ വിഭജനങ്ങള്‍ക്ക് അതീതമായ ഐക്യം ഉയരട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending