Connect with us

columns

സംവരണം: പിന്നാക്ക ദലിത് മെമ്മോറിയലിന്റെ അനിവാര്യത

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ മുന്നാക്ക വിഭാഗങ്ങളുടെ ശക്തമായ സംവരണ വിരുദ്ധ സമരം ഉത്തരേന്ത്യയില്‍ അരങ്ങേറി. സമരത്തിന് ശക്തിപകരാന്‍ ആത്മഹുതി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജീവ് ഗോസാമിമാര്‍ ഉണ്ടായിരുന്നു

Published

on

മിസ്ഹബ് കീഴരിയൂര്‍

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ മുന്നാക്ക വിഭാഗങ്ങളുടെ ശക്തമായ സംവരണ വിരുദ്ധ സമരം ഉത്തരേന്ത്യയില്‍ അരങ്ങേറി. സമരത്തിന് ശക്തിപകരാന്‍ ആത്മഹുതി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജീവ് ഗോസാമിമാര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പും ത്യാഗോജ്ജ്വലമായ സമര മുന്നേറ്റങ്ങളും അന്വേഷണങ്ങളുടെ ബാഹുല്യവും മുന്നോട്ട്‌വെച്ച അവഗണനയുടെ കണക്ക് പുസ്തകങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് അധികാരികള്‍ ന്യായമായ പിന്നാക്ക സംവരണമെന്ന അവകാശം വകവെച്ച്‌കൊടുത്തതെങ്കില്‍ മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനംമുതല്‍ രാഷ്ട്രപതി ഒപ്പിടുംവരെയുള്ള അഞ്ചു ദിനങ്ങള്‍ മതിയായിരുന്നു. പ്രാതിനിധ്യത്തിന്റെ പാരമ്യതയില്‍ പോലും സ്വത്വബോധത്താല്‍ പ്രചോദിതമായി സമര ജീവിതം നയിച്ച ഗോസാമിമാര്‍ എന്തുകൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്നില്ല.
പിന്നാക്ക വിഭാഗങ്ങളുടെ അരക്ഷിതബോധം മൂലധനമാക്കി പ്രതിഷ്ഠിക്കപ്പെട്ട അധികാര ബിംബങ്ങള്‍ എന്ത്‌കൊണ്ട് അവകാശങ്ങള്‍ക്ക്‌വേണ്ടി കാര്യമായ ഇടപെടല്‍ നടത്തിയില്ല. വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ സംവരണം സൃഷ്ടിച്ച അതിഭീകര വിവേചനത്തിനെതിരെ സംവരണീയരായവര്‍ ചെറുതെങ്കിലുമായ ചെറുത്ത്‌നില്‍പ്പ് നടത്തുമ്പോള്‍തന്നെ അവരുടെ സമരങ്ങളെ കൊഞ്ഞനം കാട്ടി ഹുജൂര്‍ കച്ചേരിയിലെ ഗൂഢാലോചനയില്‍ പി.എസ്.സി നിയമനങ്ങളിലും മുന്നാക്ക സംവരണം തീരുമാനിക്കാന്‍ ഇടതുപക്ഷത്തിന് എങ്ങനെയാണ് ധൈര്യമുണ്ടായത്.
പിന്നാക്ക വിഭാഗങ്ങളുടെ ആത്മവിശ്വാസങ്ങളുടെമേല്‍ റീത്ത് വെച്ചതിന് സംഘ്പരിവാരവും ഇടതുപക്ഷവും ഒരുപോലെ പ്രതിപ്പട്ടികയിലാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടക്കില്ലായെന്ന കേള്‍ക്കാനെങ്കിലും സുഖമുള്ള ഡയലോഗ് പറഞ്ഞ ഒന്നിലധികം അവയവങ്ങള്‍ ഉണ്ടെന്ന് അനുയായികളാല്‍ ആഘോഷിക്കപ്പെടുന്ന കേരള മുഖ്യന്‍ ഇത്ര ധൃതിയില്‍ എന്തുകൊണ്ടാണ് ഈ നിയമം നടപ്പിലാക്കുന്നത്. സംഘ്പരിവാര അജണ്ട മാത്രമല്ല ഇടതുപക്ഷ അജണ്ട കൂടിയാണിതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സംവരണനയം എന്ന തല വാചകത്തിനു താഴെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനം ഇടതുപക്ഷം എഴുതിവെച്ചിട്ടുണ്ട്. സംവരണനയത്തില്‍ എഴുതിവെച്ച എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സ്വകാര്യ മേഖലയിലെ സംവരണം ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ വാഗ്ദാനങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കിയില്ലായെന്ന ഇരട്ടത്താപ്പിനെ ചോദ്യംചെയ്യേണ്ടവര്‍ നിലവിലുള്ള സംവരണീയ സമൂഹമല്ലേയെന്ന ചോദ്യം അവശേഷിക്കുകയാണ്. സംഘ്പരിവാരം ഭരണനേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങള്‍പോലും പൂര്‍ണമായി നടപ്പിലാക്കാന്‍ തുടങ്ങാത്ത നിയമം കോടതിയില്‍ എതിര്‍ ഹരജികള്‍ ഉണ്ടെന്നിരിക്കെ തീര്‍പ്പ് കല്‍പിക്കുന്നത് കാത്ത്‌നില്‍ക്കാതിരിക്കാന്‍ മാത്രം എന്തിനാണിത്ര വേഗത.
ദലിത് വിഭാങ്ങള്‍ക്ക് അമ്പലത്തില്‍ പൂജാരികളാകാന്‍ മാത്രം വിപ്ലവത്തിന് തിരികൊളുത്തിയവരാണെന്ന ഇടതുപക്ഷ അവകാശവാദങ്ങള്‍ എത്രമാത്രം പ്രകടനപരതയാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. അമ്പലങ്ങളില്‍ പൂജാരികളാകലല്ല സംവരണമാണ് ഞങ്ങളുടെ ജീവല്‍ പ്രശ്‌നമെന്ന ദലിത് അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ തീരാവുന്നതേയുള്ളൂ ഈ അധരവ്യായാമങ്ങളും വ്യാജ പിന്നാക്ക ദലിത് സ്‌നേഹത്തിന്റെ അവകാശവാദങ്ങളും. 10 ശതമാനം വരെയെന്ന ഭേദഗതി എന്ത്‌കൊണ്ട് അഞ്ചോ ആറോ ഏഴോ ശതമാനമാകാതെ പരമാവധി നടപ്പിലാക്കുന്നത് ഈഴവ, മുസ്‌ലിം, ദലിത് വിഭാഗങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാപരമായും ഏറെ താഴെയുള്ള മുന്നാക്ക വിഭാഗങ്ങള്‍ അല്ലേ ഇപ്പോള്‍ സംവരണം കൊണ്ട് കൂടുതല്‍ ഗുണം നേടുന്നത്. ഇത് സംവരണം എന്ന അടിസ്ഥാന ത്വതത്തില്‍ നിന്നുള്ള വ്യതിചലനമാണ്.
സാമുദായിക സംവരണം പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള തന്ത്രപരമായ ഈ നിയമം ഉണ്ടാക്കുന്ന പ്രത്യാഘാതം ദീര്‍ഘകാല പ്രതിസന്ധി സൃഷ്ടിക്കും. സാമ്പത്തികം മാത്രമാകണം സംവരണത്തിന്റെ മാനദണ്ഡമെന്ന ചുവരെഴുത്തുകള്‍ ഉടന്‍ പ്രത്യക്ഷപ്പെടും. സാമുദായിക സംവരണം തുടക്കകാലം മുതല്‍ എതിര്‍ത്ത ഇ.എം.എസിന്റെ പിന്മുറക്കാര്‍ അതിന് ചൂട്ടു പിടിക്കുന്നത് കാണേണ്ടി വരും. ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഇവിടെ സംവരണം എന്നത് സമുദായികമെന്നത് മാറി സാമ്പത്തികമെന്നതായി. ഒ.ബി.സി വരുമാന പരിധിയിലേക്ക് മുന്നാക്ക വിഭാഗങ്ങളുടെ പരിധി ഉയര്‍ത്താനുള്ള വളരെ ലഘുവാണെന്ന് ധരിപ്പിക്കാന്‍ സാധിക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തി ഇനി തെരഞ്ഞെടുപ്പ്‌വിലപേശലുകള്‍ നടക്കാന്‍ സാധ്യതയേറെയാണ്. നിലവില്‍തന്നെ ശശിധരന്‍ നായര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച വരുമാന വ്യവസ്ഥകളിലെ ഭൂമിയളവ് കാണിക്കുന്നത് സംവരണത്തിന് അര്‍ഹത നേടുന്ന മുന്നാക്കക്കാര്‍ ‘പാവപ്പെട്ട പണക്കാര്‍’ ആയിരിക്കുമെന്നതാണ്.
പഞ്ചായത്ത് പരിധിയില്‍ 2.5 ഏക്ര നഗരസഭ പരിധിയില്‍ 75 സെന്റ് കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റ് എന്നതാണ് അയ്യോ പാവമാകാനുള്ള മാനദണ്ഡം. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 20 ലക്ഷം വിലയുള്ള 50 സെന്റ് ഭൂമിയുണ്ടെങ്കില്‍ 10 കോടി ആസ്തിയുള്ള അയാളും ഈ മാനദണ്ഡപ്രകാരം ദരിദ്രനാണെന്നര്‍ത്ഥം.’എത്ര വലിയ നടക്കാത്ത മനോഹര സ്വപ്‌നം’ എന്ന് മുന്നാക്ക വിഭാഗക്കാര്‍പോലും കോടതി വിധിയുടെ കാരണത്താല്‍ കരുതിയിരുന്ന മുന്നാക്ക സംവരണമിതാ സകല പ്രതാപങ്ങളുടെയും പീലിവിടര്‍ത്തി വ്യവസ്ഥാപിതമായി തീര്‍ന്നിരിക്കുന്നു. പിന്നാക്ക സംവരണം നടപ്പിലാക്കുമ്പോള്‍ ആളിക്കത്തിയ സംവരണ വിരുദ്ധ സമരങ്ങള്‍ അധികാരികളെ വിറപ്പിച്ചപ്പോള്‍ മുന്നാക്ക സംവരണത്തിനെതിരെ പലരും ഉത്തരവാദിത്വം മറന്നപ്പോള്‍ മുസ്‌ലിംലീഗ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ മൂന്ന് വോട്ടുകള്‍ മാത്രമാണ് വരും തലമുറയോട് പറയാനുള്ള ചരിത്രം. റൈസീനകുന്നിലെ ദലിത് സ്വത്വം ചൂണ്ടിക്കാണിച്ചാണ് ബി. ജെ.പി അവരുടെ ദലിത് സ്‌നേഹം പറയാറുള്ളത്.
2009 ല്‍ രംഗനാഥ മിശ്ര കമ്മീഷന്‍ മുന്നോട്ട് വെച്ച സര്‍ക്കാര്‍ വകുപ്പുകളില്‍ സംവരണം എന്ന ശിപാര്‍ശ അവഗണിച്ച് സംവരണം ആവശ്യമില്ലെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശീയരാണെന്നു പരസ്യമായി പറയുകയും ചെയ്ത അത്തരം ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പിന്നാക്ക ദലിത് അവകാശങ്ങളോടും ഇതേ സമീപനം പുലര്‍ത്തിയതാണ് മുന്നാക്ക സംവരണ നിയമം ഒപ്പു ചാര്‍ത്തിയതിലൂടെ കാണാന്‍ സാധിക്കുന്നത്. ഈ കര്‍മ്മത്തിന്റെ പാപഭാരം ആ പിന്നാക്കക്കാരനിലുമുണ്ടെന്നും പിന്നാക്കകാരെ കൊണ്ട്തന്നെ ഇത്തരം സെല്‍ഫ് ഗോളടിക്കാനുള്ള പുതിയ ഭരണ തന്ത്രമാണ് ബി.ജെ. പി അജണ്ടയെന്നും സംഘ മിത്രങ്ങളായ ദലിത് പ്രതിനിധാനങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. സംഘ്പരിവാരം സ്വപ്‌നം കാണുന്ന രാമരാജ്യത്ത് നിങ്ങളും ഞങ്ങളുമൊന്നുമില്ലയെന്ന യാഥാര്‍ഥ്യം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്. ഇടതുപക്ഷം കിനാവ് കാണുന്ന ‘സമത്വ സുന്ദര കിണാശ്ശേരി’യിലും നമ്മളാരുമില്ലെന്നതിന്റെ സൂചനകളായി ഈ നിയമത്തെ നോക്കി കാണേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം മുന്നാക്ക സംവരണം നടപ്പിലാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ അന്തരം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിഷണ്ണരായ കേരള സര്‍ക്കാരിന് എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖലയിലെ മെറിറ്റ് അട്ടിമറിയെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്താന്‍ പരിഗണനാപട്ടികയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുത്തുന്ന തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ സംസ്ഥാന ജനറല്‍ മെറിറ്റ് പ്രകാരം (247) പിന്നാക്ക സംവരണ പ്രകാരം ഈഴവ (413) മുസ്‌ലിം (399) ലത്തീന്‍ (503) പ്രകാരം പ്രവേശനത്തിന്റെ അവസാന റാങ്കുകാരാകുമ്പോള്‍ 632 ാം റാങ്കുള്ള മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിവരെ പ്രവേശനം നേടുന്നു. ടി. കെ.എം എഞ്ചിനീയറിങ് കോളജില്‍ സംസ്ഥാന മെറിറ്റ് (508) പിന്നാക്ക വിഭാഗ പ്രകാരം ഈഴവ (563) മുസ്‌ലിം (623) എന്നാകുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ ഇരട്ടി വിദൂരതയിലുള്ള 1223 ാം റാങ്കുകാരനായ മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിക്ക് അവസരം ലഭിക്കുന്നു.
564 ാം റാങ്കുള്ള ഈഴവ വിദ്യാര്‍ത്ഥിക്കും 624 റാങ്കുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിക്കും അവരുടെ സംവരണംകൊണ്ട് ലഭിക്കാത്ത സൗകര്യം 1223 റാങ്കുള്ള മുന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നുവെന്ന് ചുരുക്കം. ഇതിലും താഴ്ന്ന റാങ്കില്‍ പ്രവേശനം നേടിയത് പട്ടിക ജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ മാത്രമായിക്കും. യഥാര്‍ത്ഥത്തില്‍ സാമൂഹിക നീതി അട്ടിമറിക്കാന്‍ മാത്രമാണ് മുന്നാക്ക സംവരണം കാരണമായതെന്ന് ഇത്തരം കണക്കുകളാല്‍ വ്യക്തമായതിനാല്‍ സര്‍ക്കാര്‍ ഈ സംവരണ രീതി മാറ്റാനുള്ള പുനപരിശോധന നടത്തല്‍ അനിവാര്യമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ കേരളത്തില്‍പോലും മതിയായ പ്രാതിനിധ്യം കൈവരിക്കാത്ത കണക്കുകളാണ് പുറത്തുവന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ പ്രകാരം പിന്നാക്ക വിഭാഗങ്ങളില്‍പെട്ട മുസ്‌ലിംകള്‍ (7383) ഈഴവര്‍ (5) ലത്തീന്‍ (4370) നാടാര്‍ (2614) ധീവരര്‍ (1256) പരിവര്‍ത്തിത ൈ

ക്രസ്തവര്‍ (2290) മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (460) വിശ്വകര്‍മ്മര്‍ (147) എന്നീ പ്രകാരം പ്രാതിനിധ്യനഷ്ടം സംഭവിച്ചുവെന്നിരിക്കെ അര്‍ഹമായത് ലഭിക്കാന്‍ ഇനിയും ഏറെയുണ്ടെന്ന കണക്ക് പരിഹരിക്കാതെ തന്നെ കിടക്കുമ്പോള്‍ അത് പരിഗണിക്കാതെ മുന്നോട്ട്‌പോകുന്നവര്‍ 10 വര്‍ഷം കഴിഞ്ഞു മറ്റൊരു കമ്മീഷന്‍വെച്ച് പരിശോധന നടത്തിയാല്‍ സംവരണത്തിന്റെ തുടക്കകാലത്തുള്ള ഭീകരമായ അന്തരം മുന്നാക്ക പിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുണ്ടാകുമെന്നത് തിരിച്ചറിയണം.
നിലവില്‍തന്നെ ജനസംഖ്യയുടെ നിരവധി മടങ്ങ് പ്രാതിനിധ്യം മുന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടെന്ന യാഥാര്‍ഥ്യം ജാതി തിരിച്ച ഉേദ്യാഗസ്ഥ പ്രാതിനിധ്യ കണക്ക് പ്രസിദ്ധീകരിച്ചാല്‍ വ്യക്തമാകും. ആയതിനാല്‍ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, പൗര സമത്വ വാദ പ്രക്ഷോഭം, പി.എസ്.സിയുടെ രൂപീകരണത്തിലേക്ക് നയിച്ച ഈഴവ, മുസ്‌ലിം, ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ തുടങ്ങിയ നിവര്‍ത്തന പ്രക്ഷോഭങ്ങള്‍, പൗര സമത്വ വാദ പ്രക്ഷോഭം തുടങ്ങിയ സംവരണ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മലയാളക്കര ഭരണഘടന അനുശാസിച്ച സംവരണ അവകാശം സംരക്ഷിക്കാന്‍ മറ്റൊരു നിവര്‍ത്തന പ്രക്ഷോഭം സംഘടിപ്പിക്കണം. സംവരണ അട്ടിമറി നടന്നതിന് ശേഷം അടുത്ത ദിവസത്തിലെ പത്രത്തില്‍ വരുന്ന ഒരു ദിവസം മാത്രം നീളുന്ന വാര്‍ത്താപ്രാധാന്യമുള്ള പ്രതിഷേധങ്ങള്‍കൊണ്ട് സംവരണം സംരക്ഷിക്കാന്‍ സാധ്യമല്ല. പഴയ സമര പാരമ്പര്യം മാത്രം പറഞ്ഞ് പ്രസക്തമായ ഒരു സമര ചരിത്രം പറയാന്‍ പോലുമില്ലാതെ പോകുന്നത് ഖേദകരമാണ്.
പിന്നാക്ക ദലിത് മെമ്മോറിയല്‍ എന്നോ പേര് നല്‍കി അവകാശ പത്രികകള്‍ തയ്യാറാക്കി പുതിയ സമര മുഖങ്ങള്‍ തുറക്കണം. ചരിത്രം ആ സമരം രേഖപ്പെടുത്തിവെക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമം പ്രതിലോമകരമായി ബാധിക്കാത്ത ഭൂരിപക്ഷ സമൂഹം കാണിച്ച സമാനതകളില്ലാത്ത മാതൃകകള്‍ സാമൂഹിക നീതിയുടെ നിലനില്‍പിന് മുന്നാക്ക വിഭാഗങ്ങളുടെ ഭാഗത്ത്‌നിന്നുണ്ടാകണം. തമ്മില്‍ തമ്മിലുള്ള അവര്‍ണ സവര്‍ണ വേര്‍തിരിവുകള്‍ക്ക് കാരണമാകാതെ സംവരണം നിര്‍ത്തലാക്കാന്‍ മാത്രം സാമൂഹിക വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്ന നാള്‍വരേക്കും സാമൂഹിക നീതിയെന്ന പൊതു കാഴ്ചപ്പാടില്‍ ഇതിനെ വിലയിരുത്താന്‍ കഴിയട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending