X
    Categories: indiaNews

ബോംബെ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

സോണിയഭാനു

കൊച്ചി: ആഭ്യന്തര,വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം ഓഹരി വാങ്ങലുകാരായും വില്‍പ്പനക്കാരായും ചുവട് മാറ്റിചവിട്ടിയിട്ടും വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ടെക്‌നോളജി, ബാങ്കിംഗ് ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം ബോംബെ സൂചികയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിച്ചു. സെന്‍സെക്‌സ് 630 പോയിന്റും നിഫ്റ്റി 205 പോയിന്റും പോയവാരം കയറി. ഫണ്ട് ബയ്യിങില്‍ മുന്‍ നിര ഓഹരികളായ വിപ്രോ, ഇന്‍ഫോസീസ്, റ്റിസിഎസ്, എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി, ആര്‍ ഐ എല്‍, ഡോ: റെഡീസ്, സണ്‍ ഫാര്‍മ്മ, ടാറ്റ സ്റ്റീല്‍, മാരുതി, എയര്‍ടെല്‍ ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു.

ആഭ്യന്തര ഫണ്ടുകള്‍ 532 കോടി രൂപയുടെ ഓഹരികള്‍ വാരാവസാനം വിറ്റഴിച്ചു. അതേസമയം വാരത്തിന്റെ തുടക്കത്തില്‍ അവര്‍ 2313 കോടി രൂപയുടെനിക്ഷേപത്തിന് തയ്യാറായി. വിദേശ ഓപ്പറേറ്റര്‍മാര്‍ 3082 കോടി രൂപയുടെ വില്‍പ്പനയും 1601 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ട വാരം നടത്തി. വിദേശഓപ്പറേറ്റര്‍മാര്‍ നവംബറില്‍ ഇതിനകം ഏകദേശം 31,630 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം നേരിയ റേഞ്ചില്‍ ചാഞ്ചാടിയ ശേഷം വാരാന്ത്യം 81.62 ലാണ്. മുന്‍വാരത്തില്‍ രൂപ 81.69 ലായിരുന്നു. സെന്‍സെക്‌സ് മുന്‍വാരത്തിലെ 61,663 പോയിന്റില്‍ നിന്നും ഒരു വേള 61,059 പോയിന്റായി താഴ്ന്ന അവസരത്തില്‍ പുതിയ വാങ്ങലുകാരുടെ കടന്നുവരവ് വിപണിക്ക് പുതുജീവന്‍ പകര്‍ന്നതിനൊപ്പം വാരാന്ത്യം സെന്‍സെക്‌സിനെ സര്‍വകാല റെക്കോര്‍ഡായ 62,447 വരെ ഉയര്‍ത്തി. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 62,293 പോയിന്റിലാണ്. ഈ വാരം 62,800 ലെ തടസം മറികടക്കാനായാല്‍ അടുത്തമാസം സൂചിക 63,300 പോയിന്റിനെ ഉറ്റുനോക്കാം. വിപണിക്ക് 61,400 60,550 പോയിന്റില്‍ താങ്ങുണ്ട്. നിഫ്റ്റി 18,307 നിന്നും 18,136 ലേക്ക് വാരാരംഭത്തില്‍ തളര്‍ന്നങ്കിലും വില്‍പ്പനകള്‍ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ കാണിച്ച തിടുക്കം നിഫ്റ്റിയെ 18,533 പോയിന്റിലേയ്ക്ക് വെള്ളിയാഴ്ച ഉയര്‍ത്തി. വ്യാപാരാന്ത്യം സൂചിക18,512 പോയിന്റിലാണ്. ഈവാരം18,604 പോയിന്റിലെ നിര്‍ണായക തടസം ഭേദിച്ചാല്‍ 18,800 നെ വിപണി ലക്ഷമാക്കി നീങ്ങാം. നിഫ്റ്റിയുടെ ആദ്യതാങ്ങ് 18,250 പോയിന്റിലാണ്.

മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ഒമ്പതിെന്റയും വിപണി മൂല്യത്തില്‍ 79,798.3 കോടി രൂപയുടെ വര്‍ധന. ഐടി രംഗത്തെ പ്രമുഖരായടി സിഎസ്, ഇന്‍ഫോസിസും നേട്ടം കൊയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയും വിപണി മൂല്യം ഉയര്‍ത്തി. ക്രൂഡ് ഓയില്‍ വിലതാഴ്ന്നു. നവംമ്പര്‍ ആദ്യം 94 ഡോളര്‍ വരെ കയറിയ ക്രൂഡ് ഓയില്‍ വാരാന്ത്യം 78 ഡോളറായി. നാണയപ്പെരുപ്പം നിയന്ത്രണത്തിലേക്ക് നീങ്ങുന്നത് രാജ്യാന്തര ഫണ്ടുകളെ ഓഹരികളിലേയ്ക്ക് ആകര്‍ഷിക്കാം. 2023 ആദ്യപകുതിയില്‍ നാണയപ്പെരുപ്പ ഭീഷണിയില്‍ നിന്നും കരകയുമെന്നാണ് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1755 ഡോളര്‍.

 

Chandrika Web: