X

കോഴിക്കോട് സി.എച്ച് സെന്റര്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കക്ഷി രാഷ്ട്രീയ ഭേദമെന്യേ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സേവനത്തിന്റെ മഹനീയ കേന്ദ്രമാണ് സി.എച്ച് സെന്റര്‍ എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സൗകര്യവും സേവന പ്രവര്‍ത്തനങ്ങളുമായി സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഉദാരമതികളായ ആയിരങ്ങളുടെ സഹായവും പ്രാര്‍ത്ഥനയും കൊണ്ട് ഇപ്പോള്‍ സി.എച്ച് സെന്റര്‍ വളര്‍ന്നു പന്തലിച്ചിരിക്കുന്നു. പതിനായിരങ്ങള്‍ക്ക് ആശ്വാസമേകുന്ന കാരുണ്യത്തിന്റെ കേന്ദ്രമാണ് സി.എച്ച് സെന്റര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.എച്ച് സെന്ററിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായ വളണ്ടിയര്‍മാരുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും മികച്ച പ്രവര്‍ത്തനങ്ങളുമായാണ് സി.എച്ച് സെന്റര്‍ മുന്നോട്ടു പോയത്. തങ്ങള്‍ പറഞ്ഞു. തന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാമഥേയത്തില്‍ പാലിയേറ്റീവ് സേവനം ആരംഭിച്ചത് സി.എച്ച് സെന്ററിന്റെ സേവനചരിത്രത്തിലെ പുതിയ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പുതിയ ഓഡിറ്റോറിയത്തിന്റെയും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നവീകരിച്ച മെഡിക്കല്‍ ഷോപ്പിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാലിയേറ്റീവ് ഒ.പിയുടെയും നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ ആധുനികവല്‍ക്കരിച്ച ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. എം.വി സിദ്ദീഖ് മാസ്റ്റര്‍ നന്ദി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, മുഹമ്മദ് തെക്കയില്‍, ഹസ്സന്‍ ചാലില്‍, വിശ്വനാഥന്‍ മാസ്റ്റര്‍, പുഷ്പരാജ്, മുരളി, സുരേഷ്, പത്മാവതി, സുരേഷ് കുമാര്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

web desk 3: