X

മുസ്്‌ലിം നേതാക്കള്‍ക്ക് മുന്നില്‍ പുകവലിച്ചില്ല; ചൈനയില്‍ ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

ബീജിങ്: മുസ്്‌ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന്‍ ജലീല്‍ മത്‌നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.
മതനേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം അവരുടെ മുന്നില്‍വെച്ച് പുകവലിക്കാതെ മാറിനിന്നുവെന്നാണ് ജലീലിനെതിരെ ചൈനീസ് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റം. സീനിയര്‍ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തെ സാധാരണ സ്റ്റാഫായാണ് തരംതാഴ്ത്തിയിരിക്കുന്നത്.
മതനേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ ധൈര്യപ്പെടാത്ത ജലീലിന്റെ പെരുമാറ്റം ഷിന്‍ജിയാങിലെ മത തീവ്രവാദ ചിന്തകളോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് തുല്യമാണെന്ന് ഹൊതാന്‍ കമ്യൂണിസ്റ്റ് അധികാരികളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. പുകവലി വ്യക്തി താല്‍പര്യത്തിന്റെ ഭാഗമാണ്. മതനേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും പരസ്പരം ആദരിക്കുകയും ചെയ്യാം. എന്നാല്‍ പാര്‍ട്ടി തലവനെന്ന നിലയില്‍ ജലീല്‍ മതതീവ്രാദത്തിനെതിരെ പോരാടേണ്ട വ്യക്തിയാണ്. മേഖലയിലെ തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
ചൈനീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മതനേതാക്കളുടെയും മുതിര്‍ന്നുവരുടെയും മുന്നില്‍വെച്ച് പുകവലിക്കാതിരിക്കുകയെന്നത് പ്രാദേശിക മതരീതിയാണെന്ന് ഴെജിയാങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ തുര്‍ഗുന്‍ജുന്‍ തുര്‍സുന്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പ്രാദേശിക ആചാരങ്ങള്‍കൂടി അധികാരികള്‍ കണക്കിലെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഷിന്‍ജിയാങില്‍ മുസ്്‌ലിംകള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് ചൈനീസ് ഭരണകൂടം പുറത്തെടുക്കുന്നത്. അടുത്തിടെ മേഖലയില്‍ മുസ്്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും പുരുഷന്മാര്‍ താടി വളര്‍ത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ഉയ്ഗൂര്‍ മുസ്്‌ലിം വംശജരെ സാംസ്‌കാരികമായും മതപരമായും അടിച്ചമര്‍ത്താനുള്ള ചൈനീസ് നടപടികള്‍ ഷിന്‍ജിയാങിനെ സംഘര്‍ഷ ഭൂമിയാക്കിയിരിക്കുകയാണ്.

chandrika: