കണ്ണൂര്‍: ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലിന് ഫലം കാണുന്നു. വ്യാജ വാഗദാനങ്ങള്‍ നല്‍കി പണം നഷ്ടപ്പെട്ടവര്‍ക്ക് നാഷണല്‍ സെെബര്‍ ക്രെെം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേന പരാതികളെ തുടര്‍ന്ന് ലഭിച്ചത് 74,548 രൂപ.
കണ്ണൂർ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണം മുഖേനയാണ് നടപടി സ്വീകരിക്കാനായത്. പാന്‍ വിവരം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ ബാങ്കില്‍ നിന്നെന്ന വ്യാജേനെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഒടിപി നല്‍കി എടക്കാട് സ്വദേശിനിക്ക് ലഭിച്ചത് 17,041രുപയാണ്. നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തിയപ്പോള്‍ ജാര്‍ക്കണ്ട് ഗിരിധ് എന്ന സ്ഥലത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി മനസ്സിലായതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
പാര്‍ട്ടൈം ജോലി നല്‍കാമെന്ന് വാട്സപ്പിലൂടെ വ്യാജ വാഗ്ദാനം നല്‍കി വളപട്ടണം സ്വദേശിയുടെ 1,04,000 തട്ടിയെടുത്ത് പിന്നീട് ജോലിയോ പണമോ നല്‍കാതെ ചതിച്ചെന്ന പരാതിയില്‍ 1,800 രൂപയും തിരികെ ലഭിച്ചു.
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 4,73,000 രൂപ നല്‍കി ജോലി ലഭിച്ചില്ലെന്നും പണവും തിരികെ ലഭിച്ചില്ലെന്ന എടക്കാട് സ്വദേശിയുടെ പരാതിയില്‍ 72,468 രുപയാണ് തിരികെ ലഭിച്ചത്.
ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പാർട്ട്ടൈമായി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ച് വരുന്ന പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി പേര്‍ തട്ടിപ്പിനിരയായാകുന്നത്. ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്ത സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു മെസേജുകളോ കമ്പനികളുടെ പരസ്യങ്ങളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ അന്വേഷിക്കുകയോ ചെയ്യരുത്.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടണം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യണം.