X

രണ്ടാമത്തെ വാക്‌സീനും വിജയകരമെന്ന് റഷ്യ; ‘എപിവാക് കൊറോണ’ ഒക്ടോബര്‍ 15ന് രജിസ്റ്റര്‍ ചെയ്യും

മോസ്‌കോ: കോവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യത്തെ വാക്‌സീന്‍ പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാമത്തെ വാക്‌സിനുമായി റഷ്യ. സൈബീരിയയിലെ വൈറോളജി ലാബില്‍ നിന്നും റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയായതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ അഥവാ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ‘എപിവാക് കൊറോണ’ എന്ന വാക്‌സീന്റെ പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ”എപിവാക് കൊറോണ വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ സുരക്ഷിതമായും ഫലപ്രദമായും വിജയിച്ചു” വെക്ടറുടെ പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ മാസം ആദ്യമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സീന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയായത്.

അംഗീകാരത്തിനു ശേഷമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന പെപ്‌റ്റൈഡുകളെ അടിസ്ഥാനമാക്കി വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്താന്‍ കഴിയുമെന്ന് വെക്ടര്‍ അറിയിച്ചു. വെക്ടറുടെ വാക്‌സിന് മൂന്നാഴ്ചയ്ക്കുള്ളില്‍ അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സീനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു നല്‍കിയത്. ഓരോ വളന്റിയര്‍മാരിലും വാക്‌സീന്റെ രണ്ട് ഡോസുകള്‍ വീതമാണ് കുത്തിവെച്ച്. ഇവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 15ന് ‘എപിവാക് കൊറോണ’ വാക്‌സീന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സീനായ സ്പുട്‌നിക് V വളരെ ധൃതിപ്പിടിച്ചാണ് പുറത്തെത്തിച്ചതെന്നും മനുഷ്യരില്‍ കൊവിഡ് വാക്‌സീന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്‌സീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ചാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.

പുതിയ വാക്‌സീന്റെ പോസ്റ്റ്-രജിസ്‌ട്രേഷന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സൈബീരിയയിലെ 5,000 വോളന്റിയര്‍മാരില്‍ ആരംഭിക്കുമെന്ന് വെക്ടര്‍ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ള 150 വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് ലാബ് അറിയിച്ചു. എബോളയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്‌സീന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത സ്ഥാപനമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കൊവിഡ് വാക്‌സീനായുള്ള ഗവേഷണങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു.

 

 

 

chandrika: