X
    Categories: NewsViews

പ്രളയ സെസ്; സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ വില കൂടും


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഇന്നുമുതല്‍ പ്രാബല്യത്തില്‍. 12,18, 28 ശതമാനം ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവക്കെല്ലാം സെസ് വരുന്നതോടെ വില കൂടൂം.
സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് സെസ്. ഇന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണു സെസ്. അതേസമയം നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി നിരക്കു ബാധകമായവക്ക് സെസ് ഇല്ല.
ജി.എസ്.ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവക്കും സെസ് നല്‍കേണ്ടതില്ല.100 രൂപ ഉല്‍പന്ന വിലയുള്ള സാധനത്തിന് ഒരു രൂപ, 500 രൂപ ഉല്‍പന്ന വിലയുള്ള സാധനത്തിന് അഞ്ചു രൂപ, 1,000 രൂപ- 10 രൂപ, 5,000 രൂപ- 50 രൂപ, 10,000 രൂപ- 100 രൂപ, 50,000 രൂപ- 500 , ഒരു ലക്ഷം രൂപ- 1,000 രൂപ, അഞ്ചു ലക്ഷം രൂപ- 5,000 രൂപ, 10 ലക്ഷം രൂപ- 10,000 രൂപ, 20 ലക്ഷം – 20,000 രൂപ എന്നിങ്ങനെയാണ് സെസ് കണക്കാക്കുന്ന അനുപാതം. ഇതുനുസരിച്ച് ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകും. സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, 1,000 രൂപക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മൊബൈ ല്‍ ഫോണ്‍, ലാപ്‌ടോപ്, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്‌നര്‍, ഷാംപൂ, സിഗരറ്റ്, പ്രഷര്‍ കുക്കര്‍, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ശീതീകരിച്ച ഇറച്ചി, ദോശ- ഇഡ്ഡലി മാവ്, കേക്ക്, ഐസ്‌ക്രീം, ചോക്കലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, സി.സി ടി.വി, കമ്പ്യൂട്ടര്‍, വാച്ച്, ക്ലോക്ക്, കാര്‍, മോട്ടര്‍ സൈക്കിള്‍, ഫാന്‍, എല്‍.ഇ.ഡി ബള്‍ബ്, ബാത്‌റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, വാഷിങ് മെഷീന്‍, ഡിഷ്വാഷര്‍, ഗ്രൈന്‍ഡര്‍, ടിവി, എസി, മിക്‌സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, ജാം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്‌സ്, പല്‍പ്പൊടി, ക്യാമറ തുടങ്ങിയവക്ക് വില കൂടും.
മദ്യം, ഭൂമി രജിസ്‌ട്രേഷന്‍, പെട്രോള്‍, അരി, പാല്‍, പഞ്ചസാര, ശര്‍ക്കര, ഇറച്ചി, മത്സ്യം, മുട്ട, തൈര്, പച്ചക്കറി, പഴങ്ങള്‍, ബ്രെഡ്, ഉപ്പ്, സാനിറ്ററി നാപ്കിന്‍, ഊന്നുവടി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, ദിനപത്രം, ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ ടിക്കറ്റ്, ബസ് ടിക്കറ്റ്, 1000 രൂപയ്ക്കു താഴെയുള്ള തുണിത്തരങ്ങള്‍, മണ്ണെണ്ണ, കശുവണ്ടി, ഇന്‍സുലിന്‍, ബ്രാന്‍ഡഡ് ഭക്ഷണം, ചപ്പാത്തി, റൊട്ടി, തുടങ്ങിയവയുടെ നിലവിലെ വില തുടരും. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി 600 കോടി രൂപ സമാഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

web desk 1: