X
    Categories: Newsworld

അമേരിക്കയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു. കോവിഡിന്റെ ഡെല്‍റ്റാ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തില്‍ ശരാശരി ഒരു ലക്ഷം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തത്. ശൈത്യകാലത്തിലെ കോവിഡ് വ്യാപനത്തിന് ശേഷം വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് നിങ്ങുകയാണ് രാജ്യം. വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്.

ജൂണില്‍ ശരാശരി 11,000 കോവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1,07,143 ആയി ഉയര്‍ന്നു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഇനിയും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

രാജ്യത്ത് 50 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് 44,000ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) വ്യക്തമാക്കി. ഇതില്‍ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണെന്നും സി.ഡി.സി പറയുന്നു.

കഴിഞ്ഞ 7 ദിവസത്തില്‍ ശരാശരി 270 മരണങ്ങള്‍ വരെ ദിനംപ്രതി രേഖപ്പെടുത്തി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇത് ഏകദേശം 500 ആയിരുന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. ജനുവരിയില്‍ 3,500 കോവിഡ് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

web desk 3: