Connect with us

Video Stories

ലക്ഷ്യം മറന്ന സി.പി.എം പ്രതിരോധ ജാഥ

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.

Published

on

റസാഖ് ആദൃശ്ശേരി

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ എന്തിനു വേണ്ടിയായിരുന്നു? ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടമുണ്ടായത്? കേരള രാഷ്ട്രീയത്തില്‍ യാത്ര എന്തെങ്കിലും ചലനം സൃഷ്ടിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും ഉയരുമ്പോള്‍ അവക്കൊന്നും ശരിയായ ഉത്തരം നല്‍കാന്‍ എം.വി ഗോവിന്ദനോ സി.പി.എമ്മിനോ സാധിക്കുന്നില്ല. ‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ’ ജനകീയ പ്രതിരോധ യാത്രയെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവരുടെയും പ്രസംഗത്തില്‍ ഈ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര കടന്നുപോയ സ്ഥലങ്ങളിലൊന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ ഒരു പരാമര്‍ശവും ഉണ്ടായില്ല. സി.പി.എം എപ്പോഴും ഉരുവിടുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം എന്നിവ യാത്രയില്‍ പ്രാസംഗികരുടെ വിഷയമേയായിരുന്നില്ല. രാജ്യത്ത് വന്‍ വിവാദമായിരിക്കുന്ന മോദി-അദാനി കൂട്ടുകെട്ടിനെക്കുറിച്ച് മൗനം പാലിച്ചു. ഒരു കാലത്ത് ബൂര്‍ഷ്വാ മുതലാളിത്തത്തെക്കുറിച്ചു ശബ്ദിച്ചിരുന്ന പാര്‍ട്ടി, പിണറായി കാലത്ത് ആ നയത്തില്‍ നിന്നുതന്നെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളുകളായി സി.പി.എം മാറിയ വര്‍ത്തമാന സാഹചര്യത്തില്‍ എങ്ങനെ അദാനിയെക്കുറിച്ചു സംസാരിക്കാനാവും? മോദിയെ പോലെ അദാനി പിണറായി വിജയന്റെയും അടുപ്പക്കാരനാണല്ലോ. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത് അദാനിയുടെ താല്‍പര്യങ്ങള്‍ക്കായിരുന്നുവെന്നതും മറക്കാറായിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരും ബി.ജെ.പിയും രാജ്യത്ത് ഇളക്കിവിടുന്ന വര്‍ഗീയതയെകുറിച്ച് ഒരക്ഷരവും യാത്രയില്‍ ഉയര്‍ന്നുകേട്ടില്ല. യാത്രാസമയത്താണ് പശുവിന്റെ പേരില്‍ ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നത്. നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടികൊണ്ടു പോയി കാറില്‍ വെച്ചു ചുട്ടുകൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന അനവധി സംസാരങ്ങര്‍ സംഘ് പരിവാര്‍ നേതാക്കള്‍ നടത്തുകയുണ്ടായി. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ന്യൂനപക്ഷ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടും സി.പി.എം പ്രതിഷേധിക്കുകയോ പ്രതിരോധ യാത്രയില്‍ ചര്‍ച്ചയാവുകയോ ചെയ്തില്ല. ഈ വിഷയം അല്‍പമെങ്കിലും പരാമര്‍ശിച്ചത് യാത്രയുടെ സമാപന സമ്മേളനത്തില്‍ സി.പി.എം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഒരുപക്ഷേ, യാത്രയുടെ പരസ്യ ബാനറിലെ എഴുത്തുകള്‍ കണ്ടത് കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. അല്ലെങ്കില്‍ ബി.ജെ.പി ബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരുടെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത നിസ്സഹായനായ കേന്ദ്ര സെക്രട്ടറിയുടെ ആത്മരോഷം പുറത്തേക്ക് വന്നതാവാം.

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ എം.വി ഗോവിന്ദന്‍ ജാഥാ ക്യാപ്റ്റനെന്ന നിലക്ക് ആദ്യമായി സഞ്ചരിക്കുമ്പോള്‍, തന്റെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസ്ഥ കണ്ടു അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവാം. മുമ്പ് തങ്ങളുടെ പാര്‍ട്ടി കേഡര്‍ സ്വഭാവമുള്ളതാണെന്ന കാര്യത്തില്‍ അവരെല്ലാം ഏറെ അഭിമാനിച്ചിരുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ മാര്‍ക്‌സിസ്റ്റ് രീതികളെക്കുറിച്ചു എത്രയോ ക്ലാസുകള്‍ എടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? ജാഥ കണ്ണൂരിലെത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തെ ക്വട്ടേഷന്‍ സംഘങ്ങളാണ് എം.വി ഗോവിന്ദനു തലവേദനയായത്. പാര്‍ട്ടി ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘതലവന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ കുറെ കഷ്ട്ടപെട്ടു. ശുഹൈബ് എന്ന പാവം ചെറുപ്പക്കാരനെ കൊന്നു തള്ളിയതായി ബന്ധപ്പെട്ടു ആകാശിന്റെ തുറന്നുപറച്ചിലുകള്‍ കേട്ടു കേരള ജനത ഞെട്ടിയപ്പോള്‍ സി.പി.എം കൊന്നുതള്ളിയവരുടെ നിലവിളികള്‍ യാത്രയിലുടനീളം ഗോവിന്ദനെയും സഹയാത്രികരെയും പിന്തുടരുന്നുണ്ടായിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളോടു സംസാരിക്കേണ്ട ഗതികേട് എം.വി ഗോവിന്ദനു വന്നു. പല സ്വീകരണ സ്ഥലങ്ങളിലും ആളില്ലാത്ത വല്ലാത്ത അവസ്ഥയായിരുന്നു. തൊഴിലുറപ്പ് ജോലിക്കാരെയും സര്‍ക്കാര്‍ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെയും സ്വീകരണസമ്മേളന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിട്ടും പലയിടത്തും ശോഷിച്ച സദസ്സുകളാണ് കണ്ടത്. സി.പി.എം ജനങ്ങളില്‍നിന്നും എത്രമാത്രം അകന്നിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സ്വീകരണ സ്ഥലങ്ങള്‍. ജാഥയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു. ഇ.പിയെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ജാഥാ ക്യാപ്റ്റനു കൃത്യമായ മറുപടി ഉണ്ടായില്ല. അതേ സമയം ഇ.പി ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ സ്വകാര്യ ചടങ്ങിന് കൊച്ചിയിലെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ പുറത്തുവന്നിരുന്നു. ഇതിനു ശമനം വന്നത് ഇ.പി തൃശൂരില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതോടെയാണ്.

ആലപ്പുഴയില്‍ ജാഥയെ എതിരേറ്റത് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും വിഭാഗീയതയുടെ പോര്‍വിളികളായിരുന്നു. നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞു കൊലവിളികള്‍ നടത്തുന്ന സംഭവങ്ങളുണ്ടായി. വി.എസ് അച്യുതാനന്ദന്‍ വിശ്രമത്തിലായതോടെ പാര്‍ട്ടിയില്‍ ‘വിഭാഗീയത’ അവസാനിച്ചുവെന്നു ഗോവിന്ദനടക്കം പാര്‍ട്ടി നേതാക്കള്‍ വീമ്പിളക്കാറുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തീര്‍ക്കാനായിരുന്നു ഗോവിന്ദന്‍ ഏറെ സമയം നീക്കിവെച്ചത്. സി.പി.എം, യുവജന, വിദ്യാര്‍ത്ഥി തൊഴിലാളി നേതാക്കളെ വിളിച്ചു അവരെ താക്കീത് ചെയ്‌തെങ്കിലും ആരും അത് കാര്യമാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. വിഭാഗീയതയെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറി താക്കീത് ചെയ്യുമ്പോള്‍ ‘ആദ്യം സംസ്ഥാന തലത്തിലുള്ള വിഭാഗീയത അവസാനിപ്പിക്കൂ, എന്നിട്ടാവാം ജില്ലാ ഏരിയാ തലങ്ങളില്‍’ എന്ന മനോഭാവം അവിടെക്കൂടിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് പ്രകടമായിരുന്നു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തത് ഈയിടെയാണ്.ആലപ്പുഴയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയിന്നു എത്തിപ്പെട്ട ധാര്‍മിക അപചയത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ ഒരു കാരണവും ഇതുതന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഹരിയുടെയും മയക്കുമരുന്നിന്റെയും അടിമകളായി മാറിയിരിക്കുന്നു. പെണ്ണിനും സെക്‌സിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി. അന്ധവിശ്വാസവും അനാചാരവും അവര്‍ക്കിടയില്‍ കൊടികുത്തിവാഴുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗത്തെ ലഹരിക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്. സൗത്ത് ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നഗ്‌നദൃശ്യ വിവാദവും ഉയര്‍ന്നു. ഹരിപ്പാട്ട് എസ്.എഫ്.ഐ വനിതാനേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തിയതും ലോക്കല്‍ കമ്മിറ്റിയംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റിയംഗം ആഭിചാര ക്രിയ നടത്തിയതും പാര്‍ട്ടിയുടെ ധാര്‍മിക അധ:പതനത്തിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്തുതി പാടാനാണ് യാത്രയിലുടനീളം ഗോവിന്ദനും മറ്റുള്ളവരും സമയം ചെലവഴിച്ചത്. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപാടുകളുടെ ധാരാളം കഥകള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അവയെ പ്രതിരോധിക്കേണ്ട അവസ്ഥയും ഗോവിന്ദനുണ്ടായി. ജാഥ പകുതി പിന്നിട്ടപ്പോഴാണ് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുണ്ടായത്. വിജേഷ് പിള്ള എന്നയാള്‍ സ്വപ്‌നയെ സമീപിച്ചു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്നു എം.വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞത്രെ.

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ജാഥക്കിടയില്‍ ഗോവിന്ദന്‍ പല തവണ തള്ളി പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെ പിന്നിലൂടെ കുത്തുകയായിരുന്നു എം.വി ഗോവിന്ദന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending