X

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കാമുകനായ സൈനികന്‍ ഒളിവില്‍


തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോള്‍(25)ടെ 20 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്തിയത്. തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റ വീടിനു പുറകിലെ പുരയിടത്തില്‍ നിന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൈനികനായ അഖി ല്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നാടിനെ നടുക്കിയ ഈ കൊലപാതകം മിസ്ഡ്‌കോള്‍ വഴി തുടങ്ങിയ ബന്ധത്തിലാണെന്നാണ് അറിയുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി മോള്‍ അമ്പൂരി തട്ടാമുക്ക് സ്വദേശിയായ അഖിലുമായി മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അന്യമതസ്ഥരായ ഇവര്‍ പ്രണയത്തില്‍ ആയെങ്കിലും, കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി അഖിലിന്റ വിവാഹമുറപ്പിച്ചതോടുകൂടി ഇവരുടെ പ്രണയത്തില്‍ വിള്ളല്‍ വീണു. അന്തിയൂര്‍ക്കോണം സ്വദേശിനിയുമായുള്ള വിവാഹത്തില്‍ എതിര്‍ത്ത രാഖി മോള്‍ അഖിലിനെ നിരന്തരം ശല്യം ചെയ്തിരുന്നു. ഈ വിവരം അഖിലിന്റ വീട്ടുകാര്‍ അറിഞ്ഞതോകൂടി പെണ്‍കുട്ടിയെ വകവരുത്താന്‍ തീരുമാ നിക്കുകയായിരുന്നു.
കഴിഞ്ഞ 21ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന രാഖിമോളെ കൊലപ്പെടുത്തിയശേഷം അഖില്‍ പുതുതായി വെക്കുന്ന വീടിന് പുറകില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലിക്ക് പോവുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ അഖിലിന്റ സഹോദരന്‍ രാഹുല്‍, അയല്‍വാസിയും സുഹൃത്തുമായ ആദര്‍ശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണത്തിലേ കൂടുതല്‍ വ്യക്തതയുണ്ടാകുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ച അഖിലിന്റെ സുഹൃത്ത് അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം കഴിഞ്ഞ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി ഇരുപത്തി ഒന്നാം തിയതി തിരികെ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് വേണ്ടി അച്ഛന്റെ ചായക്കടയില്‍ നിന്ന് പലഹാരങ്ങളുമായിട്ടാണ് പോയത്. ജോലിസ്ഥലത്ത് എത്തിയിട്ടും സ്ഥിരമായി വിളിക്കാറുള്ള ഫോണ്‍ വിളി എത്താത്തതിനെ തുടര്‍ന്ന് അന്ന് ബന്ധുക്കളുടെ വീട്ടില്‍ അന്വേഷിക്കുകയും തുടര്‍ന്ന് ബന്ധുക്കള്‍ പൂവാര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി കിട്ടിയാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂര്‍ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിജു, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥലം എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

web desk 1: