india
ബി.ജെ.പി തോല്‍വിയില്‍ വിമര്‍ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്‍മാനെ പിന്‍വലിച്ചു
അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചത്

അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്‍വിയില്‍ വിമര്‍ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്വീര്‍ സിങ്ങും വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.
യോഗത്തില്‍ വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്‍വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്‍വിക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്‍ദേശിച്ച് ഭരണകൂടം നോട്ടിസ് നല്‍കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്‍ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.
എന്നാല്‍, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്‍ പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്‍ തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്‍ വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം യോഗം നടക്കുന്ന ഹാളില്‍നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചെന്ന വിവരമാണ്.
സംഭവത്തില്‍ ആര്‍ക്കും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്‍ക്കാരിലാണ് ഇത്തരത്തില്‍ സന്ന്യാസിമാര്‍ അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.
രാജുദാസിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്‍ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യത്തെ 2 പേരെ നേരത്തെ തന്നെ പിന്‍വലിക്കുകയും ചെയ്തതാണെന്നും മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.
ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്‍മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്‍, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്‍ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്ട്രേറ്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്‍മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യോഗത്തില്‍ പൂജാരിയും ജില്ലാ മജിസ്ട്രേറ്റും തമ്മില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്‍ ദുര്‍വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്‍ ഫൈസാബാദ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.
സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്‍. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്‍ട്ടി തോല്‍വിയില്‍ പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍..
ഫൈസാബാദില്‍ എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ അയോധ്യ സദറില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.
india
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala3 days ago
കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി