Connect with us

Video Stories

ബദ്ര്‍ പുതിയ കാലത്തിന്റെ വായനയില്‍

Published

on

സി.ടി അബ്ദുറഹീം

മനുഷ്യമനസ്സുകളെ ഏറെ ത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവ പരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായ ഒരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍ തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ എന്ന വാക്കില്‍ ത്രസിച്ചു നില്‍ക്കുന്ന വൈകാരികത അര്‍ത്ഥപൂര്‍ണ്ണതയിലെത്തുന്നത് യുദ്ധനായകനില്‍ തന്നെയാണ്. കൊല്ലുന്നതില്‍ കാണിക്കുന്ന വൈഭവം ദേശസ്‌നേഹമായും രക്തസാക്ഷ്യലക്ഷണമായും ദൈവത്തിനുള്ള ബലിയര്‍പ്പണമായും പാടിപ്പുകഴ്ത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഗ്രീസില്‍ ജനപിന്തുണ നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ യുദ്ധങ്ങളിലേറ്റ മാരകമായ മുറിവിന്റെ പാടുകള്‍ തുറന്നുകാട്ടി വീരസ്യം പറഞ്ഞിരുന്നുവത്രെ. ഇലിയഡും ഒഡീസിയും മഹാഭാരതവും രാമായണവും അശ്വമേധയാഗകഥകളും പിന്നിട്ടുവന്ന പുതിയ മനുഷ്യന്‍ ചെയ്യുന്നതും അതുതന്നെ. വിശ്വസാഹിത്യത്തിലെ മുഖ്യമായ ഈടുവെയ്പുകള്‍ രണവീരന്മാരെക്കുറിച്ചുള്ള അപദാനങ്ങളാണ്. ഇങ്ങനെ പടയോട്ടത്തിലും അതിന്റെ വര്‍ണ്ണനയിലും ഐതിഹാസിക മാനം കൈവരികയും മുസ്‌ലിം മനസ്സില്‍ ആവേശോജ്ജ്വലമായി ജീവിക്കുകയും ചെയ്യുന്ന സംഭവമാണ് ബദ്ര്‍ യുദ്ധം.
ബദ്ര്‍
മുസ്‌ലിംകള്‍ക്ക് ആദരപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സംഭവമാണ് ബദ്ര്‍യുദ്ധം. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്രയേറെ പാടിപ്പുകഴ്ത്തപ്പെട്ട മറ്റൊരു സംഭവം കാണുക പ്രയാസമാണ്. നിരായുധരെന്ന് പറയാവുന്ന മട്ടില്‍ പടക്കോപ്പുകള്‍ കുറവായിരുന്ന ഏതാനും അനുയായികള്‍ ഒരു വലിയ സൈന്യത്തെ തുരത്തിയ രോമാഞ്ചജനകമായ കഥയാണത്. ശത്രുക്കള്‍ അക്കാലത്തെ ആയുധങ്ങളത്രയും ഉപയോഗിച്ചിരുന്നു. മൂന്നിരട്ടി സൈനികബലം അവര്‍ക്കുണ്ടായിരുന്നു. ഒരു കടുത്ത യുദ്ധത്തെ പ്രതീക്ഷിച്ചു വന്നവരായിരുന്നില്ല മുസ്‌ലിംകള്‍, യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. നായകനിരകൊണ്ടും ധനസ്ഥിതികൊണ്ടും ആയുധബലത്താലും പേരുകേട്ട ശത്രുസസമൂഹത്തിന്റെ നേതൃതലത്തെ അവര്‍ മുച്ചൂടും തുരത്തി. പലരെയും ബന്ധനസ്ഥരാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന് ലോകം ഇന്നും അത്ഭുതംകൊള്ളുന്ന ചരിത്രവിജയം!
ആരെയും പ്രചോദിപ്പിക്കാന്‍ പോന്ന പോരാട്ടത്തിന്റെ മാനത്തെക്കാള്‍ കൊണ്ടാടേണ്ടതാണ് ഈ യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ദൗത്യവും. അപരനെക്കുറിച്ചുള്ള അവിശ്വാസവും ഭയവും സ്വന്തം മേലാളഭാരവും ഒന്നുചേര്‍ന്ന് രൂപപ്പെടുന്ന അസഹിഷ്ണുതയുടെ തത്വശാസ്ത്രമല്ല ബദ്‌റില്‍ മുസ്‌ലിംകളെ നയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമയവും അദ്ധ്വാനവും ശ്രദ്ധയും യുദ്ധക്കോപ്പുകള്‍ നിര്‍മ്മിക്കാനായി ചെലവിടുന്ന ആധുനിക രാഷ്ട്രമേധാവിത്വത്തിന്റെ അന്ധമായ അഹമ്മതിയും അവരെ ആവേശിച്ചിരുന്നില്ല. വിശ്വാസസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി അധികാരി വര്‍ഗത്തിന്റെ മുഷ്‌ക്കിനും ക്രൂരതക്കും തറവാടിത്തഘോഷണത്തിന്റെ അപകടങ്ങള്‍ക്കുമെതിരെ ഒരു നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ബദ്‌റിന്റെ ലക്ഷ്യം. ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനു മാത്രമല്ല, അറേബ്യന്‍ മേഖലയുടെ മുഴുവന്‍ ആധുനീകരണത്തിനും ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു അത്.
ബദ്‌റിനുമുമ്പ് നബിയുടെ അനുചരന്മാര്‍ക്ക് ശത്രുക്കളില്‍നിന്ന് അഭയംതേടി രണ്ടുവട്ടം എത്യോപ്യയിലേക്ക് പോവേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ ജന്മനാട്ടില്‍നിന്ന് മദീനയിലേക്ക് തീര്‍ത്തും കുടിയൊഴിഞ്ഞുപോവാന്‍ എല്ലാവരും നിര്‍ബ്ബന്ധിതരാവുകയായിരുന്നു. മാസങ്ങളോളം നീണ്ട സാമൂഹ്യ ബഹിഷ്‌ക്കരണംകൊണ്ട് പ്രവാചകാനുയായികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളടക്കം നബികുടുംബം മുഴുവന്‍ വന്‍പീഡനമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പ്രവാസസ്ഥാനങ്ങളില്‍വെച്ചുപോലും ആക്രമിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആദ്യത്തെ തിരിച്ചടിയായിരുന്നു ബദ്ര്‍.
ഈ യുദ്ധത്തിന് മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധത്തോട് ചില സമാനതകള്‍ കാണാം. രണ്ടിലും ഏറ്റുമുട്ടുന്നത് സഹോദരന്മാര്‍ തമ്മിലും പിതാവും പുത്രനും തമ്മിലും ബന്ധുക്കള്‍ തമ്മിലുമാണ്. ഭ്രാതൃഹത്യയും പിതൃഹത്യയും നടക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനായി നിലവിലുള്ള അധികാരി വര്‍ഗത്തിനെതിരെ നടന്ന യുദ്ധങ്ങള്‍ എന്ന ആശയസാമ്യത്തിനപ്പുറം ഒരു പ്രധാന വ്യത്യാസവും ഇവക്കിടയിലുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിന് വിധിക്കപ്പെട്ട പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യഭരണം തിരിച്ച് നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയമായ ആ ലക്ഷ്യമാണ് കാര്യങ്ങള്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തുന്നതിന് പ്രധാന കാരണമായത്. എന്നാല്‍ ബദ്‌റിന് അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.
കാലഹരണപ്പെട്ടതും ജനവിരുദ്ധവുമായ ജീവിതരീതിക്കെതിരില്‍ പുരോഗമനപരവും മാനുഷികവുമായ പുതിയൊരു വ്യവസ്ഥിതി ഉള്‍ക്കൊണ്ട് സമൂഹത്തെ രൂപപ്പെടുത്താന്‍ മുഹമ്മദ് നബി നടത്തിയ ശ്രമങ്ങളോടുള്ള എതിര്‍പ്പാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് അധികാരിവര്‍ഗമായ ഖുറൈശികളെ പ്രേരിപ്പിച്ചത്. പെണ്‍ശിശുഹത്യയടക്കം സ്ത്രീയെ ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ആ സമൂഹത്തിലെ മേലാളര്‍ അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി അടിമത്തത്തെക്കാണുകയും അടിമകളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തുവന്നു. ധനവും കുലമഹിമയുമുള്ളവന്റെ ഇച്ഛകള്‍ക്കനുസരിച്ച് ചലിക്കുന്നതിനു പകരം എല്ലാ മനുഷ്യരുടെയും ജീവിതസ്വാതന്ത്ര്യത്തിനും മൗലികാവകാശസ്ഥാപനത്തിനുമായി അധികാരഘടനയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് ബദ്ര്‍ യുദ്ധം നടന്നത്. ബദ്‌റില്‍നിന്ന് മടങ്ങവെ, ‘നാം എനി പോവുന്നത് ഏറ്റവും വലിയ സമരമുഖത്തേക്കാണ്’ എന്ന നബിയുടെ പ്രസ്താവന കേട്ട് അനുചരന്മാര്‍, ബദ്‌റിനേക്കാള്‍ വലിയ യുദ്ധമോ എന്ന് അത്ഭുതപ്പെടുകയുണ്ടായി.’ അതെ, സ്വന്തം ദേഹേച്ഛകളോടുള്ള യുദ്ധം’ എന്നായിരുന്നു വിശദീകരണം. അനിവാര്യതകള്‍ക്കപ്പുറം യുദ്ധത്തിന് കാല്‍പ്പനികമായ ചായക്കൂട്ട് നല്‍കുന്ന മനോഭാവത്തിനുള്ള താക്കീത്കൂടിയാണ് ഈ പ്രഖ്യാപനം.
ബദ്‌റിന്റെ പ്രസക്തി
മൗലികാവകാശങ്ങള്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വൈകാരികമായും രാഷ്ട്രീയമായും സംഘടിക്കുന്ന ഏത് പ്രസ്ഥാനത്തിനും ബദ്‌റില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കാനുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹ്യചൂഷണങ്ങള്‍ക്കുമെതിരില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും നടന്ന നിരവധി സമരങ്ങളുടെ മുന്‍ഗാമിയായി ബദ്ര്‍ വിലയിരുത്തപ്പെടേണ്ടതാണ്. ബദ്‌റിലെ രക്തസാക്ഷികളോട് വൈകാരികമായി മുസ്‌ലിംകള്‍ പുലര്‍ത്തുന്ന അടുപ്പം സാമ്രാജ്യാധിനിവേശങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളില്‍ അബോധമായാണെങ്കിലും ശക്തമായ ഒരു ഘടകമായി പ്രവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. മുന്‍കാല മാപ്പിള സമരങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരുടെയും മറ്റും പടപ്പാട്ടുകള്‍ക്ക് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മുസ്‌ലിം കര്‍ഷക ജനതയെ പ്രചോദിപ്പിക്കുക എന്ന ദൗത്യംതന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വശം അപകടകരമായ വ്യതിയാനത്തിന് വഴി മാറാനുള്ള ഒരു സാധ്യതയെക്കുറിച്ച്കൂടി നാം ബോധവാന്മാരായിരിക്കണം.
നബിയും സഹചരരും നേരിട്ട വെല്ലുവിളികള്‍ക്ക് സമാനമായ പരീക്ഷണങ്ങളെ ലോകമുസ്‌ലിംകള്‍ ഇന്ന് അഭിമുഖീകരിക്കുകയാണെന്നും രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമായെന്നുമുള്ള പ്രചാരണത്തെ ഇങ്ങനെ വേണം കാണാന്‍. പലസ്തീനും ഇറാഖും ഗുജറാത്തും മറ്റും ചൂണ്ടിക്കാണിച്ച് വളരെ വ്യത്യസ്ത സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകളിലും അക്രമാസക്തമായി ആലോചിക്കുന്നതും സാമ്രാജ്യത്വത്തിന്റെ പ്രശ്‌നങ്ങളെ മതപരമായ വെല്ലുവിളികളായിഏറ്റെടുക്കുന്നതും ആപല്‍ക്കരമാണ്. ഇങ്ങനെ ചിന്തിക്കുന്നവര്‍ ആയിരത്തി നാനൂറ് വര്‍ഷത്തെ ചരിത്രത്തെയോ, ഭരണരംഗത്തും സാമ്പത്തിക സാമൂഹികരംഗങ്ങളിലും ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കുള്ള സ്ഥാനത്തെയോ സംബന്ധിച്ചു യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നേയില്ല. മുസ്‌ലിംകളില്‍ തന്നെ ചൂഷകരും ചൂഷിതരുമായ നിരവധി സമൂഹങ്ങളുണ്ടെന്ന കാര്യവും അവര്‍ മറക്കുന്നു.
ബദ്‌റിന്റെ പോരാട്ടവീര്യത്തെ അതുള്‍ക്കൊള്ളുന്ന മാനവികതയെയും ആശയപ്രതിബദ്ധതയെയും വിളക്കിച്ചേര്‍ത്തുകൊണ്ട് മാത്രമേ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാണാന്‍ കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending