Connect with us

Video Stories

ലക്ഷദ്വീപ്‌ കടന്നു മഹ ചുഴലിക്കാറ്റ്‌; കനത്ത മഴ, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published

on

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് അതിശക്തമാവുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിന്റെ ഭാഗമായ എല്ലാ ദ്വീപുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് അതീവജാഗ്രത നിര്‍ദേശം. മഹ ദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത 48 മണിക്കൂറില്‍ ലക്ഷദ്വീപ് ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഇതേ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തി വച്ചു. കൊമോറിന്‍ – മാലെ ദ്വീപുകള്‍ക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കവരത്തി, അഗത്തി, കല്‍പ്പേനി, അമിനി ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 214 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദ്വീപില്‍ പലയിടത്തും വാര്‍ത്താ വിനിമയബന്ധം തകരാറിലായി. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകള്‍ നഷ്ടമായി. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സര്‍വീസുകളും തടസപ്പെട്ട നിലയിലാണ്.


അതേസമയം മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ട്ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുക. ട്രൈ ടണ്‍ ലിബര്‍ട്ടി ഇന്നലെ തന്നെ പുറപ്പെട്ടു. ഐഎന്‍എസ് സുനയന, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ ഇന്ന് പുറപ്പെടും.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്. ലക്ഷദ്വീപ് ഭരണകുടവുമായി യോജിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുക. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫന്‍സിലൂടെ വിലയിരുത്തി. ചുഴലിക്കാറ്റ് ആഞ്ഞുവീശിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ നാവിക സേനയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ അടക്കമുള്ളവ കപ്പലുകളില്‍ ഉറപ്പു വരുത്തണമെന്നും നാവിക സേനക്ക് നിര്‍ദേശമുണ്ട്. കപ്പലുകള്‍ക്ക് എത്താന്‍ കഴിയാത്ത ഇടങ്ങളില്‍ മറ്റു രക്ഷാ പ്രവര്‍ത്തനമാര്‍ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന ബോട്ട് തകര്‍ന്നു; ജീവനക്കാരെ രക്ഷപ്പെടുത്തി
ശക്തമായ കാറ്റിലും തിരയിലുംപെട്ട് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികളെ തീരസംരക്ഷണ സേനയും മര്‍ച്ചന്റ് വെസല്‍ എം വി ക്രിംസണ്‍ നൈറ്റും ചേര്‍ന്നു രക്ഷപെടുത്തി. ഒരാളെ കാണാതായി. ഐഎഫ്ബി സമൂല്‍ എന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളായ ജെയിംസ്, തദേവുസ്, ലോറന്‍സ്, ക്രിസ്തുദാസ്, രാജന്‍ എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആന്റണി ജോണിയെയാണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലുംപെട്ട് മുങ്ങിയ ബാട്ടിലെ തൊഴിലാളികള്‍ ഈ സമയം അതുവഴികടന്നു പോകുകയായിരുന്ന എംവി ക്രിംസണ്‍ നൈറ്റ് എന്ന മര്‍ച്ചന്റ് വെസലിലെ ജീവനക്കാരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

മഹ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നും 200 കിലോമീറ്ററും കോഴിക്കോട് തീരത്ത് നിന്നും വടക്ക് – പടിഞ്ഞാറ് 340 കിലോമീറ്ററും ദൂരത്താണ് ഇന്നലെ രാത്രി ചുഴലിക്കാറ്റിന്റെ സ്ഥാനം. 90-117 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മഹ 166 കിലോമീറ്റര്‍ വേഗത വരെ കൈവരിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീര, മലയോര മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാന്‍ ഇടയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നതും കടപ്പുറത്തേക്കുള്ള സന്ദര്‍ശനവും പൂര്‍ണമായി ഒഴിവാക്കാനാണ് നിര്‍ദേശം. കേരള തീരത്ത് കൊച്ചി മുതല്‍ കാസര്‍ക്കോട് വരെ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനം വിലക്കി.

എറണാകുളം
തീരദേശത്ത്
വന്‍ നാശനഷ്ടം
ഇരുണ്ട് കനത്ത് പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം കടലും കലിയിളകിയതോടെ എറണാകുളം ജില്ലയുടെ തീരദേശങ്ങളില്‍ 1200ഓളം വീടുകളില്‍ വെള്ളംകയറി. വ്യാഴാഴ്ച വൈകിട്ടോടെ കൊച്ചി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 841 പേരെ മാറ്റി പാര്‍പ്പിച്ചു. ചെല്ലാനം, കുമ്പളങ്ങി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍ പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷം. താന്തോന്നിതുരുത്തിലെ 54 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന ചെല്ലാനത്ത് എത്തി. ഫോര്‍ട്ട്‌കൊച്ചിയില്‍ 21 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ചെല്ലാനം മേഖലയില്‍ കടല്‍ കയറ്റം ആരംഭിച്ചത്. കടല്‍ഭിത്തിയും ജിയോ ട്യൂബ് കവചവും കടന്ന് വീടുകളിലേക്ക് വെള്ളം ഇരച്ച് കയറി. കടല്‍ പ്രക്ഷുബ്ധമായതോടെ പുലര്‍ച്ചെ തീരദേശത്തെ പ്രധാന റോഡായ ചെല്ലാനം – പാണ്ടിക്കുടി റോഡിനെയും മുറിച്ച് കടന്നു. ഉച്ചയോടെ തിരമാലകള്‍ തെങ്ങുയരത്തില്‍ വീശിയടിച്ചു. കണ്ണമാലി മുതല്‍ തെക്കേ ചെല്ലാനം വരെ തീരദേശത്തെ ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളത്തോടൊപ്പം മണലും മുറികളിലെത്തി. വീട്ടുപകരണങ്ങളും മറ്റും വെള്ളത്തില്‍ ഒലിച്ചുപോയി. സ്ഥിതി രൂക്ഷമായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ചെല്ലാനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ 21 വള്ളങ്ങള്‍ തകര്‍ന്നു. കമാലക്കടവ്, ചീനവലയോട് ചേര്‍ന്ന് കരയില്‍ കയറ്റിവച്ച വളളങ്ങളാണ് തിരമാലയില്‍ അകപ്പെട്ട് തകര്‍ന്നത്. വല, എന്‍ജിന്‍ എന്നിവയ്ക്കും കേടുപറ്റി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വലിയ തിരമാലകള്‍ കരയിലേക്ക് കയറിയതോടെ വള്ളങ്ങള്‍ ഒലിച്ച് കടലിലേക്ക് പോകുകയായിരുന്നു. മഴ ശക്തമായതോടെ പൈതൃക നഗരിയിലെ വ്യാപാരവും മുടങ്ങി. വൈപ്പിന്‍ മേഖലയിലും മഹ വെള്ളക്കെട്ടിനിടയാക്കി. എളങ്കുന്നപ്പുഴ കടപ്പുറം, ഞാറയ്ക്കല്‍, നായരമ്പലം, വെളിയത്താംപറമ്പ് കടപ്പുറം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ വെള്ളം വീടുകളിലേക്കെത്തി.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending