X

‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’: കെഎസ്ഇബി

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു.

വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്

നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണ്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്.

അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യുമ്പോള്‍ ഭൂമിയുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.

അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.

webdesk14: