Connect with us

Video Stories

# മീടൂ ആരോപിതര്‍ കീഴടങ്ങണം

Published

on

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയടക്കം രാജ്യത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ലൈംഗികാരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അവരെയെല്ലാം നിയമത്തിന്റെ വഴിക്ക് കൊണ്ടുവരേണ്ടത് ഭരണഘടനാപരമായി അനിവാര്യമായിരിക്കയാണ്. മന്ത്രി എം.ജെ അക്ബറിനെതിരെ ഒരു ഡസനിലധികം വനിതകളാണ് ലൈംഗിക പീഡനാരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. ഹോളിവുഡില്‍ ആരംഭിച്ച ‘മീ ടൂ ഹാഷ്ടാഗ്’ പ്രചാരണം ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെട്ട് പ്രസ്ഥാനമായി ഗ്രാമ തലങ്ങളിലേക്ക്‌വരെ വ്യാപിക്കുകയാണ്. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകള്‍, പല പ്രായത്തിലുള്ളവരും, ഇപ്പോള്‍ തുറന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തൊഴിലിടങ്ങളിലെ പീഡനത്തിനെതിരായി 2103ല്‍ നിര്‍മിച്ച നിയമം നിലവിലുണ്ടായിട്ടുപോലും ഇത്തരം പരാതികളില്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കാണ് ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഉത്തരവാദിത്തമുള്ളതെന്നത് വിശേഷിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല.
ന്യൂയോര്‍ക്ക് ആസ്ഥാനമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മജ്‌ലി പുയി കാംപ്, മന്ത്രി അക്ബര്‍ പത്രാധിപരായിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗസാല വഹാബ് തുടങ്ങി പതിനഞ്ചോളം സ്ത്രീകള്‍ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നുവെന്നത് അക്ബര്‍ ചെയ്യുന്നതുപോലെ പുച്ഛിച്ചുതള്ളാന്‍ മാത്രമുള്ളതല്ല. എല്ലാ സ്ത്രീകളും ചേര്‍ന്ന് അക്ബറിനും ബി.ജെ.പിക്കുമെതിരെ ഗൂഢാലോചന നടത്തി എന്ന ന്യായം തൊണ്ടതൊടാതെ വിഴുങ്ങാന്‍ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികളാണോ. മന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ഇതുവരെയും ബി.ജെ.പിയും പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്ന് അവരുടെ പ്രതികരണങ്ങളും പ്രതികരണമില്ലായ്മയും കൊണ്ടുതന്നെ വ്യക്തമാണ്. നിയമ നടപടിക്കുമുമ്പ് തന്റെ ഭരണഘടനാപദവി സ്വയം ഒഴിഞ്ഞുപോകാനുള്ള ധാര്‍മിക ബോധമാണ് അക്ബര്‍ കാട്ടേണ്ടത്. ആരോപണങ്ങള്‍ സത്യമാണെന്നതിന് തെളിവില്ലെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നിലപാടും മോദിയുടെ മൗനവും വ്യക്തമാക്കുന്നത് അക്ബറിനെ അവര്‍ സംരക്ഷിക്കുമെന്നുതന്നെയാണ്. ഇവരാണ് രാജ്യത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും മാനവും ജീവനും കാക്കുമെന്ന് വായിട്ടടിക്കുന്നത്. ജമ്മുവില്‍ കത്വയിലെ പെണ്‍കുട്ടി ക്ഷേത്രത്തിനകത്ത് മാനഹാനിക്കിരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കോടതിയിലടക്കം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആളുകള്‍ കാട്ടിക്കൂട്ടിയതെന്ന് ജനം മറന്നിട്ടില്ല. അതിനാല്‍ അക്ബറിന്റെ കാമ ഭ്രാന്തില്‍നിന്നും ജീവിതമെങ്കിലും തിരിച്ചുകിട്ടിയവര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുപോലും അസ്ഥാനത്താകും.
കേരളത്തിലും സിനിമാ, മാധ്യമ മേഖലകളില്‍നിന്ന് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയിലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. രണ്ട് സി.പി.എം നിയമസഭാസാമാജികരാണ് രണ്ടു മാസത്തിനിടെ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തപ്പെട്ടത്. പി.കെശശിക്കും നടന്‍ കൂടിയായ മുകേഷിനുമെതിരെ പക്ഷേ ചെറു വിലനക്കാന്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയനൈതിക ബോധം പ്രകടിപ്പിക്കുന്നില്ല. മറ്റൊരു നടിയും പരസ്യമായി ആരോപണം ഉന്നയിച്ചു. മീ ടൂ ആരോപണം ഉയര്‍ന്നുവരുമ്പോള്‍ ഹിന്ദി സിനിമാമേഖലയില്‍ പ്രമുഖ നിര്‍മാതാക്കളും സംവിധായകരും നടീനടന്മാരുമൊക്കെ ആരോപണ വിധേയരായവരെ സെറ്റില്‍നിന്നും പ്രൊജക്ടില്‍നിന്നും പുറത്താക്കുകയും അവര്‍ക്കെതിരെ സിനിമ പോലും നിര്‍ത്തിവെച്ച് നിയമനടപടിക്ക് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ പുരോഗമന മുഖംമൂടി സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും അഴിഞ്ഞുവീഴുകയാണ്. പ്രധാനമന്ത്രിയെപോലെ മുഖ്യമന്ത്രിക്കും വിഷയത്തില്‍ നാവനങ്ങുന്നില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം ശക്തമായ രണ്ടു നിയമനിര്‍മാണങ്ങളാണ് സ്ത്രീകളുടെ സുരക്ഷയുടെയും അഭിമാനത്തിന്റെയും കാര്യത്തില്‍ പാര്‍ലമെന്റില്‍ 2012ലും 2013ലുമായി രാജ്യംഒറ്റക്കെട്ടായി പാസാക്കിയെടുത്തത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ വളരെ ഗൗരവതരത്തില്‍ കൈകാര്യം ചെയ്യപ്പെടണമെന്ന് നിയമം അനുശാസിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലും പ്രസ്ഥാനത്തിനകത്തുംനിന്ന് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതത് സ്ഥാപനങ്ങള്‍ക്കകത്ത് പ്രത്യേക പരാതി അതോറിറ്റി ഉണ്ടാക്കണമെന്ന് നിയമം അനുശാസിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസ്സിലെ പ്രഥമ ശുശ്രൂഷാപെട്ടിയുടെ അവസ്ഥയാണതിന്. സംവിധാനം ഇല്ലെന്നതും പരാതികളില്‍ നടപടിയുണ്ടാകുന്നില്ലെന്നതും പോയിട്ട് പരാതിപ്പെട്ടയാളെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്ന രീതിയാണ് ഇന്നുണ്ടാകുന്നത്. അടുത്തിടെ നടന്ന ഒരു പഠനം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം മുമ്പത്തേതിലും കൂടുതല്‍ കേരളത്തില്‍ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഭയാനകമായ ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷവും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2013ലെ നിമയത്തില്‍ പറയുന്ന തൊഴിലിടം എന്നതിന്റെ നിര്‍വചനം തര്‍ക്ക വിഷയമാണ്. സിനിമാചിത്രീകരണ സ്ഥലവും ലേഖകരും ക്യാമറാമാന്മാരും ജോലി ചെയ്യുന്ന പൊതുസ്ഥലവും ഇതിന്റെ നിര്‍വചനത്തില്‍പെടുന്നുണ്ടോ?
ആരോപണമുന്നയിക്കുന്ന സ്ത്രീകളില്‍ പലരും തൊഴില്‍പരമായും ജീവിതപരമായും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയെന്നതിനാലായിരിക്കാം പൂര്‍വകാല പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യം കാട്ടുന്നത് എന്ന് നാം തിരിച്ചറിയണം. എത്ര വര്‍ഷം മുമ്പത്തെ സംഭവമാണെന്ന് കണക്കാക്കിയല്ല പരാതികളില്‍ നിയമ നടപടി സ്വീകരിക്കപ്പെടേണ്ടത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍പോലും സംസ്ഥാന പൊലീസിന് കഴിയുന്നില്ലെന്നിരിക്കെയാണ്, സിനിമാരംഗത്തെ ഒരു സഹപ്രവര്‍ത്തക പേരുവെച്ച് തനിക്ക് 19 വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരസ്യമായി മുകേഷിന്റെ ചിത്രം സഹിതം മീ ടൂ പോസ്റ്റ് ചെയ്തത്. മറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ എ.വിന്‍സെന്റിനെതിരെ ഏതോ വീട്ടമ്മ പരാതി പറഞ്ഞയുടന്‍ അദ്ദേഹത്തെ രാത്രിക്കുരാത്രി പിടിച്ച് അഴിക്കകത്തിട്ട സര്‍ക്കാരാണ് ഇതെന്നും വിസ്മരിക്കാനാകില്ല. നീതിയുടെ ഈ ഇരട്ട മുഖമാണ് ലൈംഗിക കാപാലികര്‍ക്ക് പൂര്‍വാധികം ഊര്‍ജം നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending