Connect with us

Video Stories

അഴിമതിയില്‍ അടയിരിക്കരുത്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ കോണുകളില്‍നിന്നു ഉയര്‍ന്നുവന്ന അഴിമതി ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഭരണഘടനാ പദവിയിലിരിക്കെ അവിഹിതമായി പണം കൈപ്പറ്റിയെന്ന അതിശക്തമായ ആരോപണത്തിന്റെ സത്യസ്ഥിതി പുറത്തറിയേണ്ടതുണ്ട്. ആരോപണ വിധേയനും ആരോപകരും പ്രധാനികളാണെന്നതിനാല്‍ കേവല വാക്കുതര്‍ക്കങ്ങളായി കാണാതെ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉന്നത നീതിപീഠത്തിനും ബാധ്യതയുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് സ്ഥാപിക്കുംവിധം പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തെളിവുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. പരാതിക്കാര്‍ തെളിവു നല്‍കട്ടെയെന്ന ബി.ജെ.പി ദേശീയ നേതാക്കളുടെ മുടന്തന്‍ ന്യായവും രാഹുല്‍ സംസാരിച്ചു പഠിക്കട്ടെ എന്ന പ്രധാനമന്ത്രിയുടെ പരിഹാസവും അഴിമതിക്കെതിരെയുള്ള നടപടികള്‍ക്ക് വിഘാതമായിക്കൂടാ. ആരോപണത്തിന്റെ തീക്കാറ്റ് തടുക്കാന്‍ മുറംകൊണ്ടുള്ള ഇത്തരം വിഫല ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു പുറത്തുകൊണ്ടുവരികയാണ് വേണ്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇതിനു പിന്നാലെ പണം കൈപ്പറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതല്‍ പേരുകള്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിടുകയും ചെയ്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവരുടെ പട്ടികയാണ് ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടത്.
രാഹുലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മോദി ഗംഗാ നദി പോലെ ശുദ്ധമാണെന്നും പ്രസ്താവിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് 1.25 കോടി രൂപ ലഭിച്ചെന്നാണ് പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. ഇതില്‍ പ്രതിരോധിതനായാണ് പ്രധാനമന്ത്രി പക്വത കൈവെടിഞ്ഞ് ഇന്നലെ രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിപക്ഷത്തിനെതിരെയും പ്രതികരിച്ചത്. ഭീകരരെ പാകിസ്താന്‍ സംരക്ഷിക്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നും രാഹുല്‍ സംസാരം പഠിച്ചതില്‍ സന്തോഷമുണ്ടെന്നും പരിഹസിച്ച പ്രധാനമന്ത്രി പ്രശ്‌നത്തെ നിസാരവത്കരിച്ച് രക്ഷപ്പെടാനുള്ള വൃഥാശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘കോണ്‍ഗ്രസില്‍ ഒരു യുവ നേതാവുണ്ട്. അയാള്‍ പ്രസംഗിക്കാന്‍ പഠിച്ചു തുടങ്ങി. രാഹുല്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകില്ലെന്ന് ഉറപ്പായി. മിണ്ടാതിരുന്നെങ്കില്‍ ഭൂകമ്പമുണ്ടായിരുന്നേനെ’ എന്നിങ്ങനെയുള്ള പ്രധാനമന്ത്രിയുടെ പരിഹാസത്തെ വകവെക്കാതെ രാഹുല്‍ ആരോപണം ആവര്‍ത്തിച്ചത് ബി.ജെ.പിയെ അസ്വസ്ഥമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരിഹാസമല്ല, മറുപടിയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പൊതുസമൂഹം ഏറ്റെടുത്താല്‍ അഴിമതിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പൊയ്മുഖം പിച്ചിച്ചീന്തേണ്ടി വരും.
2013 ഒക്ടോബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ മോദിക്കു സഹാറ ഉദ്യോഗസ്ഥര്‍ ഒമ്പതു തവണ കോഴപ്പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് പ്രഥമ ദൃഷ്ട്യാ പറയാനാവില്ല. കോമണ്‍ കോസ് എന്ന സര്‍ക്കാര്‍ ഇതര സംഘടനക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയിലെ വിവരങ്ങളായിരുന്നു രാഹുല്‍ ഗാന്ധി ആരോപണമായി ഉന്നയിച്ചത്. വരുമാന നികുതി ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ആരോപണം. 2013 ഒക്‌ടോബര്‍ 30ന് 2.5 കോടി രൂപയും നവംബര്‍ 12ന് അഞ്ച് കോടിയും നവംബര്‍ 27ന് 2.5 കോടിയും 29ന് അഞ്ച് കോടിയും ഡിസംബര്‍ 13, 19, 2014 ജനവരി 13, 28 ഫിബ്രവരി 11 എന്നീ തീയതികളില്‍ അഞ്ച് കോടി വീതവും മോദി കൈക്കൂലി വാങ്ങിയതായാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 2014ലും മോദി ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. 2013 -2014 വര്‍ഷത്തില്‍ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ആറ് മാസക്കാലയളവിനിടയിലാണ് അഴിമതി നടന്നിട്ടുള്ളതെന്നാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ട ഡയറിക്കുറിപ്പില്‍ പറയുന്നത്. മോദി കോഴ വാങ്ങിയതിന്റെ രേഖകള്‍ ആദായ നികുതി റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്. ആദായ നികുതി വകുപ്പിന്റെ കൈവശം ഇവയുടെ രേഖകളുണ്ടെന്ന ആരോപകരുടെ മൊഴികള്‍ മാനദണ്ഡമാക്കി അന്വേഷണം നടത്തുകയാണ് വേണ്ടത്.
എന്നാല്‍ ഇതിനു പകരം ആരോപണത്തെ പുച്ഛിച്ചു തള്ളുകയാണ് പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും ചെയ്യുന്നത്. ആരോപകരാണ് അവ തെളിയിക്കേണ്ടതെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മാത്രമല്ല, മറ്റു പലതിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നു പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ ഒളിച്ചോടുന്നത് നീതീകരിക്കാനാവില്ല. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ്. ഭരണഘടനാപരമായി രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിത്വം. അതുകൊണ്ടുതന്നെ ഇത്തരം ആരോപണം ഉയര്‍ന്നുവരുമ്പോള്‍ രാജ്യത്തെ ജനതക്കു മുമ്പില്‍ നെല്ലും പതിരും വേര്‍തിരിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അന്വേഷണത്തിലൂടെയാണ് ആരോപണത്തെ സത്യസന്ധമായി നേരിടേണ്ടത്. ഇതിന് പ്രധാനമന്ത്രി തയാറുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്.
അഴിമതിക്കാരെ കാരാഗ്രഹത്തിലടക്കുമെന്ന് വീമ്പു പറഞ്ഞ് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി തന്നെ അഴിമതി ആരോപണത്തിനുള്ളില്‍ അടയിരിക്കുന്നത് ശരിയല്ല. തന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ പിന്നെ ആരെയാണ് പ്രധാനമന്ത്രി പേടിക്കുന്നത്? കളങ്കമുണ്ടെങ്കില്‍ മാത്രമല്ലേ മുട്ട് വിറക്കേണ്ടതുള്ളൂ. ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതിനുള്ള അവസരമൊരുക്കുന്നതിനു പകരം ആരോപണം ഉന്നയിച്ചവരെ വ്യക്തിഹത്യാ വിമര്‍ശം നടത്തുകയും അപഹസിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി പദത്തിന് യോജിച്ചതല്ല. ആരോപണങ്ങള്‍ക്ക് പ്രത്യാരോപണമല്ല പ്രധാനമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും മുമ്പ് നിഷ്പക്ഷമായ അന്വേഷണത്തിന് പ്രായോഗിക നടപടികളുണ്ടാകണം. കേന്ദ്ര സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇനി കാര്യങ്ങള്‍ നീങ്ങേണ്ടത് അന്വേഷണ വഴിയിലൂടെയാണ്; അല്ലാതെ അപഹാസ്യ മാര്‍ഗങ്ങളിലൂടെയല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending