Connect with us

Video Stories

മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണ്‍ നിലച്ചു

Published

on

ഫൈസല്‍ എളേറ്റില്‍
മാപ്പിളപ്പാട്ട് ഗായകരുടെ കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു എരഞ്ഞോളി മൂസക്ക. അദ്ദേഹത്തിന്റെ പാട്ടിന് അദ്ദേഹത്തിന്റേതായ ശൈലിയായിരുന്നു. ആലങ്കാരികമായി പലപ്പോഴും ഇങ്ങനെ പറയാറുണ്ടെങ്കിലും മൂസക്കായുടെ കാര്യത്തില്‍ ഈ പ്രയോഗം കൃത്യമായ നീതിപുലര്‍ത്തുന്നതാണ്. മൂസക്കയുടെ പാട്ട് ഒരുപാട് കേട്ട ഒരാള്‍ എന്ന നിലയില്‍ ഇത് കൃത്യമായി പറയാനാകും. സാധാരണ ശൈലിയിലുള്ള മാപ്പിളപ്പാട്ടല്ല മൂസക്കയുടേത്. പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞു പാടാന്‍ അദ്ദേഹത്തിനായി.

സാധാരണക്കാരനായി ജീവിച്ചുതുടങ്ങിയ മൂസക്ക ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ അലയുമ്പോഴും പാട്ടിനെ സ്‌നേഹിച്ചു. പാട്ട് അദ്ദേഹത്തിന് ജീവനായിരുന്നു. കെ. രാഘവന്‍ മാഷാണ് അദ്ദേഹത്തിലെ ഗായകനെ പ്രോത്‌സാഹിപ്പിച്ചത്. ‘എരഞ്ഞോളി മൂസ’യെന്ന പേരിനു പിന്നില്‍പോലും കെ. രാഘവന്‍ മാഷായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് പാട്ട് തൊഴിലായി സ്വീകരിക്കാന്‍ രാഘവന്‍ മാഷുടെ പിന്തുണ വലുതായിരുന്നു. തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യവും ഏറെ സഹായിച്ചു. പീര്‍ മുഹമ്മദ്, എ ഉമ്മര്‍, എം.പി ഉമ്മര്‍കുട്ടി എന്നിവരെല്ലാം തലശ്ശേരിയില്‍ നിന്നുദിച്ചുയര്‍ന്ന മാപ്പിളപ്പാട്ടിലെ താരങ്ങളാണ്. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള മാപ്പിളപ്പാട്ടു ഗായകനാണദ്ദേഹം. പരിപാടികള്‍ അവതരിപ്പിക്കാനായി അഞ്ഞൂറിലധികം തവണയെങ്കിലും അദ്ദേഹം വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ടാവും. മാസങ്ങള്‍ക്കു മുമ്പുവരെ അദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വിദേശത്താണെന്ന മറുപടിയാണ് ലഭിക്കുക.
‘മിഅ്‌റാജ് രാവിലെ കാറ്റേ… ‘ ‘മിസ്‌രിലെ.. ‘ ‘മനസ്സിന്റെ ഉള്ളില്‍..’ ‘അരിമുല്ല..’ ‘എന്തെല്ലാം ഗന്ധങ്ങള്‍..’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചിരുന്നത്. പാട്ടിലൂടെ ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിനായി.

സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം. ആഢംബര ജീവിതം കൊതിച്ചില്ല. ഗള്‍ഫുനാടുകളില്‍ പരിപാടി അവതരിപ്പിക്കാനെത്തിയാല്‍ അവിടത്തെ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു സഹവാസം. അവര്‍ക്കൊപ്പം താമസിച്ച് അവരോടൊപ്പം സഞ്ചരിച്ച് അവരിലൊരാളായി കഴിയാനായിരുന്നു കൊതിച്ചത്. തന്റെ കൂടെ പാടുന്നവരോടും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും നല്ല രീതിയില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അസാമാന്യ കഴിവായിരുന്നു.
പി.ടി അബ്ദുറഹിമാന്റെയും ഒ അബു സാഹിബിന്റെയുമൊക്കെ പാട്ടുകള്‍ സജീവമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഹസ്സന്‍ ഹസീനയെ പോലെയുള്ള കവിയെയും തലശ്ശേരിക്കാരനായ സംഗീത സംവിധാകന്‍ വൈ.എം.എ ഖാലിദിനെയുമൊക്കെ രംഗത്തുകൊണ്ടുവരുന്നതില്‍ പ്രധാന കാരണക്കാരനാണ്. ഇന്നത്തെപ്പോലെ റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്ന അക്കാലത്ത് വിവിധ ട്രൂപ്പുകള്‍ തമ്മില്‍ മത്സരം പതിവായിരുന്നു. ഇത്തരം മത്സരങ്ങളില്‍ ഏത് ട്രൂപ്പ് ജയിച്ചാലും മികച്ച ഗായകന്‍ പലപ്പോഴും മൂസക്കയാകും. അക്കാലത്ത് മൂസക്ക ആലപിച്ച പാട്ടുകളാണ് ഇപ്പോഴും ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാനേഷ് പൂനൂര്‍ എഴുതിയ ‘പതിനാല് നൂറ്റാണ്ട്.. ‘ എന്ന ഗാനം മൂസക്ക പാടിയ ഏറ്റവും നല്ല പ്രവാചക കീര്‍ത്തനമാണ്. ടി. ഉബൈദ് മാഷ്, ടി.കെ കുട്യാലിക്ക, കെ.ടി മുഹമ്മദ് തിരൂരങ്ങാടി, എസ്.വി ഉസ്മാന്‍, ബാപ്പു വെള്ളിപറമ്പ്, ഒ.എം കരുവാരക്കുണ്ട് തുടങ്ങിയവരുടെ ഗാനങ്ങള്‍ മൂസക്ക അവിസ്മരണീയമാക്കി. എം കുഞ്ഞിമൂസക്ക, കെ. രാഘവന്‍ മാഷ്, ചാന്ദ്പാഷ, പി.സി ലിയാഖത് തുടങ്ങിയവരാണ് മൂസക്കയുടെ പാട്ടുകള്‍ പ്രധാനമായും ചിട്ടപ്പെടുത്തിയത്. ‘പതിനാലാം രാവ്’ എന്ന സിനിമയില്‍ മൂസക്ക പാടിയ ‘മണവാട്ടി കരംകൊണ്ട്..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഗ്രാമഫോണ്‍’ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ (ആത്മകഥ) ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണായിരുന്നു എരഞ്ഞോളി മൂസ. എല്ലാ നിലയിലും മാപ്പിളപ്പാട്ടിന്റെ തലം മറ്റൊരു രീതിയിലേക്ക് ഉയര്‍ത്തിയയാളാണ് മൂസക്ക. മറ്റുള്ളവരുടെ ശബ്ദത്തെ അനുകരിക്കാന്‍ ശ്രമിക്കാതെ തനതായ ശൈലിയില്‍ ഗാനമവതരിപ്പിച്ചതാണ് മൂസക്കയെ വേറിട്ടുനിര്‍ത്തുന്നത്. എസ്.എം കോയ, ബാബുരാജ് എന്നിവരുടെ പാട്ടുകളാണ് അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ചത്. എസ്.എം കോയയെക്കുറിച്ച് വല്ലാത്ത മതിപ്പായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവായിരുന്നു.

‘മധുവര്‍ണ പൂവല്ലെ.. ‘
‘ചെമ്പകപ്പു തേനിതള്‍ അധരം…’
‘മനസ്സിന്റെ ഉള്ളില്‍ നിന്നൊളിയുന്ന…’
‘ഓമന മുഹമ്മദിനെ ഓത്തിനച്ചില്ല…’
‘മിഅ്‌റാജ് രാവിലെ കാറ്റേ…’
‘പ്രപഞ്ച നാഥാ..’ തുടങ്ങിയ അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച പാട്ടുകളാണ്.

സാമൂഹ്യമായ പല വിഷയങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. കലാകാരന്മാരോടുള്ള അനീതിക്കും ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടുമായിരുന്നു. അതുപോലെതന്നെയായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങളും. അവസാന കാലത്തുപോലും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തന്നെക്കൊണ്ട് കഴിയില്ലെങ്കില്‍ കഴിവുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. വിവാഹം, അസുഖം തുടങ്ങിയ വിഷമ ഘട്ടത്തില്‍ പല പാവപ്പെട്ടവര്‍ക്കും മൂസക്കയുടെ ഇടപെടല്‍ വളരെ സഹായകരമായിട്ടുണ്ട്. തന്റെ ജീവിതത്തില്‍ വളരെ മോശമായ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് തുറന്നു പറയുന്നതില്‍ അദ്ദേഹത്തിന് മടിയൊന്നുമുണ്ടായിരുന്നില്ല. താനിത് പറയുന്നത് മറ്റുള്ളവര്‍ക്ക് പാഠമാകട്ടെയെന്ന് കരുതിയാണെന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം വിഷയമാക്കി സിനിമ പുറത്തിറങ്ങാനിരിക്കേയാണ് മടക്കം. പ്രേംസൂറത്ത് എഴുതിയ ‘കെട്ടുകള്‍ മൂന്നും കെട്ടി…’ എന്നു തുടങ്ങുന്ന മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന ഗാനം ആലപിക്കുമ്പോള്‍ മരണത്തെ കണ്‍മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു ആസ്വാദകരില്‍ ജനിപ്പിച്ചത്. ആ ശബ്ദത്തിന്റെ ഉടമ ഇപ്പോള്‍ നാഥന്റെ വിധിക്ക് ഉത്തരം നല്‍കിയിരിക്കുകയാണ്. മൂസക്കക്ക് പകരംവെക്കാന്‍ ഇനി ആളില്ല. എങ്കിലും മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ ശബ്ദം സ്മരിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending