Connect with us

Views

ഇരുള്‍ വഴികളിലെ ചന്ദ്രികാവെളിച്ചം

Published

on

കെ.പി കുഞ്ഞിമ്മൂസ

പ്രതിവാര പത്രമായി 1934-ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത് മത-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വടക്കെ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ചപ്പോള്‍ ബാസല്‍ മിഷനറിമാരില്‍നിന്ന് അച്ചടിയുടെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു തലശ്ശേരി പട്ടണത്തിലെ പൂര്‍വ്വികര്‍.
കേരളത്തിലെ പ്രഥമ മുസ്‌ലിം മുദ്രണാലയം തലശ്ശേരിയില്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ബോംബെയില്‍ പായക്കപ്പലില്‍ പോയി കല്ലച്ചില്‍ മുദ്രണം ചെയ്തുകൊണ്ടുവരുന്ന കിത്താബുകള്‍ക്കായിരുന്നു പ്രചാരം. തലശ്ശേരിയിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഈ സമ്പ്രദായത്തിന് അറുതിവരുത്തി. മായന്‍കുട്ടി എളയ, പുതിയോട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍, വയപ്രത്ത് ബങ്കളയില്‍ കുട്ട്യാത്ത തുടങ്ങിയവര്‍ ഭാഷാ സംസ്‌കാരത്തിന്റെ പാരമ്പര്യ മഹത്വത്തിന് വെളിച്ചം വീശിയപ്പോള്‍ ഉദാരമതികളും ധര്‍മ്മിഷ്ഠരും സംസ്‌കാര സമ്പന്നരുമായ വ്യക്തിത്വങ്ങള്‍ ഒരു കൊച്ചു നൗകയെ വെള്ളത്തിലിറക്കി തുഴയുകയായിരുന്നു.

അച്ചടി മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അവഗാഹമുള്ള ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബും മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രഥമ ട്രഷററായിരുന്ന സി.പി മമ്മുക്കേയിയും ആ ഉല്‍കൃഷ്ട പൈതൃകത്തിന്റെ കാവല്‍ഭടനെ കണ്ടത് കെ.എം സീതിസാഹിബിലായിരുന്നു. പിതൃതുല്യമായ വാത്സല്യവും ഗുരുതുല്യമായ പ്രോത്സാഹനവും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തന രംഗത്ത് കഴിവും കരുത്തും പ്രകടിപ്പിച്ച പ്രതിഭാശാലികളായ എഴുത്തുകാരില്‍ നിന്നും ലഭിച്ചപ്പോള്‍ സ്‌നേഹത്തിന്റെ വിളക്കുമാടം സൃഷ്ടിച്ച വെളിച്ചം നാട്ടിലും മറുനാട്ടിലുമുള്ള വരിക്കാരും വായനക്കാരും ആശ്ചര്യത്തോടെ ആസ്വദിച്ചു. ചന്ദ്രികയുടെ മുന്നേറ്റത്തിന്റെ കരുത്തിനെക്കുറിച്ച് ആദ്യ പത്രാധിപര്‍ കെ.കെ മുഹമ്മദ് ഷാഫി മുതല്‍ പ്രഥമ പ്രിന്ററും പബ്ലിഷറുമായ വി.സി അബൂബക്കര്‍ സാഹിബ് വരെ അയവിറക്കുമ്പോള്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബെന്ന പത്രാധിപ പ്രതിഭയെക്കുറിച്ച് പറഞ്ഞാല്‍ തീരാത്ത കഥകളുടെ കെട്ടഴിക്കും. സീതിസാഹിബും സി.എച്ചും വി.സിയും ചരിത്ര വസ്തുക്കള്‍ രേഖപ്പെടുത്തി വെച്ചതുകൊണ്ടാണ് ചന്ദ്രികയുടെ ആദ്യകാല ചരിത്രം തലമുറകള്‍ക്ക് പകര്‍ത്താനായത്.

തിരുകൊച്ചി ഭാഗത്തുനിന്ന് മലബാറിലേക്ക് അക്ഷര വിപ്ലവം പറിച്ചുനട്ട മഹത്തുക്കളുടെ കൈത്താങ്ങ് ചന്ദ്രികയുടെ ഉദയത്തിന് സഹായകമായി. തലശ്ശേരി പാരീസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രൂപീകൃതമായ മുസ്‌ലിം ക്ലബ് ചന്ദ്രികയുടെ തുടക്കസ്ഥലമെന്ന് നമുക്കറിയാം. ഇതേപോലെ തൃക്കരിപ്പൂരിലെ കൈക്കോട്ട്കടവ് യങ്‌മെന്‍സ് മുസ്‌ലിം അസോസിയേഷനും (വൈ.എം.എ) ചന്ദ്രികയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരുകൊച്ചിയില്‍ നിന്ന് ഇസ്‌ലാം മതം ആശ്ലേഷിച്ച് എത്തിയ ഡോ. കമാല്‍ പാഷ തയ്യില്‍, ജലാലുദ്ദീന്‍ എന്നിവര്‍ക്ക് 1933-ല്‍ നല്‍കിയ സ്വീകരണത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ കെ.എം സീതി സാഹിബാണ് എത്തിയത്. ടി.എം കുഞ്ഞാമദ് സാഹിബ് എന്ന കര്‍മ്മധീരന്റെ നേതൃത്വവും വള്‍വക്കാടിലെ എം.കെ അബ്ദുല്ലയുടെയും ഉടുമ്പുന്തല ടി.ടി.പി കുഞ്ഞാമു സാഹിബിന്റെയും വി.കെ.പി അബ്ദുറഹിമാന്‍ വൈതാനിയുടെയും അക്ഷരസ്‌നേഹവും സമുദായാഭിമാനവും മറക്കാനാവില്ലെന്ന് സി.എച്ചും ടി. ഉബൈദ് സാഹിബും അനുസ്മരിച്ചിട്ടുണ്ട്.

വടക്കെ മലബാറിലെ പുരാതനവും പ്രസിദ്ധവുമായ പള്ളി ദര്‍സുകളും ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്നവര്‍ മുസ്‌ലിം ലീഗിനെയും ശക്തമാക്കാന്‍ പാടുപെട്ടു. പക്വമതിയായ ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീതി സാഹിബ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പഠന കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചതിനെയാണ് അനുയായികള്‍ എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നത്. പിതാവ് ശീതി മുഹമ്മദ് സാഹിബ് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വരുത്തിയ കാലം അത് പൂര്‍ണമായും പരിഭാഷപ്പെടുത്താനുള്ള ഉത്തരവാദിത്തം സീതി സാഹിബിനെ ഏല്‍പ്പിക്കുകയാണ് പതിവ്. വര്‍ത്തമാന പത്രങ്ങളുമായി കുട്ടിക്കാലത്തെ ബന്ധം ജ്ഞാനധന്യരായ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രോത്സാഹിപ്പിച്ചു. വക്കം അബ്ദുല്‍ഖാദര്‍ മൗലവി, സനാവുള്ളമക്തിതങ്ങള്‍, ഹമദാനി ശൈഖ് എന്നിവര്‍ സീതി സാഹിബിനെക്കൊണ്ട് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിച്ചു. എറണാകുളത്ത് നിന്ന് ഐക്യം എന്ന പേരില്‍ ദേശീയ വാരിക സീതി സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകൃതമായി.

ഭിന്നശ്രേണികളില്‍ ഖ്യാതി നേടിയെടുത്തവരുടെ ആദ്യകാല കളരി ചന്ദ്രികയായിരുന്നു. കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും നാടകകൃത്തുക്കളും സംഗീതജ്ഞരും സംവിധായകരും സാംസ്‌കാരിക നായകരും മതപണ്ഡിതന്മാരും കാര്‍ഷിക വിദഗ്ധരും ഹാസ്യശിരോമണികളും ഇതില്‍ പെടും.

മഹാകവി ജി. ശങ്കരക്കുറുപ്പും മഹാകവി വള്ളത്തോളും ശുരനാട് കുഞ്ഞന്‍പിള്ളയും തകഴി ശിവശങ്കപിള്ളയും പൊന്‍കുന്നം വര്‍ക്കിയും പി. കേശവദേവും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റക്കാടും മൂര്‍ക്കോത്ത് കുമാരനും മൂര്‍ക്കോത്ത് കുഞ്ഞപ്പയും ചന്ദ്രികയുടെ കോളങ്ങളില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കോലാരത്ത് രാഘവന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നു. തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രതിവാര പത്രമായി ആരംഭിച്ച കാലത്ത് കോലാരത്ത് രാഘവനും പത്മനാഭന്‍ തലായിയും പയ്യമ്പള്ളി ഉമ്മര്‍കുട്ടിയും കോയിത്തട്ടയും തയ്യിലകണ്ടി സി. മുഹമ്മദുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ വായനക്കാരുടെ ദാഹം അകറ്റുകയായിരുന്നു. പത്രാധിപ സമിതി അംഗങ്ങളും ജീവനക്കാരും ഒറ്റക്കെട്ടായിനിന്നു എന്നതാണ് പ്രത്യേകത.

ആനവാരിയും പൊന്‍കുരിശും എട്ടുകാലി മമ്മൂഞ്ഞും വസിക്കുന്ന സ്ഥലങ്ങളില്‍ ചന്ദ്രിക എത്തിയപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും നിവാരണമുണ്ടാക്കുന്ന മുഴയന്‍ നാണു മടരായി ശങ്കുറൈറ്ററും ഫോര്‍മേന്‍ ഉമ്മര്‍ക്കയും കെ.പി മമ്മൂക്കയും അല്ലൂക്കയും പ്രസില്‍ കാവലിരുന്നു. പരന്നൊഴുകുന്ന പാണ്ഡിത്യവും ഒളിചിതറുന്ന പ്രതിഭയുമായി ക്ഷീണവും വിശ്രമവുമില്ലാതെ തൂലിക ചലിപ്പിക്കാന്‍ കെ.എം സീതി സാഹിബും ഇ.കെ മൗലവിയും കെ.എം മൗലവിയും അബ്ദുല്‍ഖാദര്‍ ഖാരിയും ഒ. അബുസാഹിബും പുന്നയൂര്‍ക്കുളം ബാപ്പുവും എ.കെ ഹമീദും മാറ്റത്തിന്റെ മണിയൊച്ച കേള്‍പ്പിച്ചു. കൊച്ചി രാജാവിന്റെ വലംകയ്യായിരുന്ന ഇളമന കൃഷ്ണമേനോന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിയ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് സാഹിബിന്റെ പാത പിന്തുടരുകയായിരുന്നു ചന്ദ്രികയുടെ നടത്തിപ്പുകാര്‍. മുക്കാട്ടില്‍ മൂസാ സാഹിബും കിടാരന്‍ അബ്ദുറഹിമാനും സി.പി മമ്മുക്കേയിയും ഉള്‍പ്പെടെയുള്ള നടത്തിപ്പുകാരുടെ മുന്നേറ്റം നസ്രാണി ദീപികക്കാരെ ചൊടിപ്പിച്ചെങ്കിലും പത്രം എന്തു ത്യാഗം സഹിച്ചും നടത്തിപ്പോരുന്നതിനുള്ള പ്രതിജ്ഞ അക്ഷര സ്‌നേഹികള്‍ ശിരസാവഹിക്കുകയായിരുന്നു.

ബര്‍മ്മയിലും പാക്കിസ്താനിലും സിലോണിലും അധിവസിക്കുന്ന മലയാളികളുടെ ഇഷ്ട പത്രമായി ചന്ദ്രിക മാറി. ജാതി-മതഭേദമന്യെ വായനക്കാരും ഏജന്റുമാരും എഴുത്തുകാരും ഇതിനെ ശിരസ്സേറ്റി. ‘അബലയുടെ പ്രതികാര’വും ‘തുര്‍ക്കി വിപ്ലവ’വും ഉര്‍ദുവില്‍ നിന്ന് പരിഭാഷപ്പെടുത്തി ജനമനസ്സുകളെ കോള്‍മയിര്‍ കൊള്ളിച്ച വലപ്പാട്ടുകാരന്‍ വി. അബ്ദുല്‍ ഖയ്യൂം ബുറാഖുമായി ചന്ദ്രികയിലെത്തിയപ്പോള്‍ കണ്ണൂര്‍ക്കാരന്‍ എം. അബൂബക്കര്‍, മുന്‍ഷി ഫാസിലുമായി അങ്കത്തട്ടില്‍ വിലസി. മുടങ്ങിയും തുടങ്ങിയും വീണ്ടും മുടങ്ങിയും ഈ പംക്തികള്‍ പതിറ്റാണ്ടുകള്‍ തള്ളിനീക്കി. പത്രം ചിറകുകളില്‍ വര്‍ണം കലര്‍ത്തി പുതിയ കാലത്തെ അഭിമുഖീകരിച്ചു. പ്രൊഫസര്‍ അബ്ദുറഹിമാന്‍ സാഹിബ് എന്ന പൊന്നാനിക്കാരനും സി.എം കുട്ടി എന്ന താനൂര്‍ക്കാരനും മമ്മത്തു എന്ന കൊടുവള്ളിക്കാരനും നടക്കാവില്‍ എടമേങ്കയ്യന്‍ അബ്ദുറഹിമാന്‍ സാഹിബിന്റെ വസതി മീഡിയാ സെന്ററാക്കിയപ്പോഴുള്ള നാളുകളെക്കുറിച്ച് സി.എച്ചും വി.സിയും സരസമായി വിവരിച്ചതാണ്.

എ.കെ കുഞ്ഞിമായന്‍ ഹാജി എന്ന പലാപ്പറമ്പുകാരന്‍ കോട്ടാല്‍ ഉപ്പി സാഹിബിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വൈ.എം.സി.എ റോഡില്‍ ചന്ദ്രിക പറിച്ചുനട്ടപ്പോള്‍ നട്ടപ്പാതിര നേരത്തും നട്ടും ബോള്‍ട്ടും മുറുക്കി അച്ചടിയന്ത്രം ശബ്ദിച്ചു. ഇവിടുന്നങ്ങോട്ടുള്ള ചന്ദ്രികയുടെ ചരിത്രത്തില്‍ ഏറ്റവും സക്രിയമായ ഒരു ഘടകമായി പത്രവും സംഘടനയും മാറിയതായി കാണാം. സത്യത്തിന്റെ തീരത്തെ മന്ദമാരുതനായി ചന്ദ്രിക മാറിയതിന് പിന്നില്‍ സി.എച്ച് മുഹമ്മദ്‌കോയ എന്ന പത്രാധിപരുടെ പങ്ക് വളരെ വലുതാണ്.

വെള്ളയില്‍ പ്രദേശത്ത് പിടിച്ചാല്‍ കിട്ടാത്തവിധം വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ടപ്പോള്‍ കോഴിക്കോട് കലക്ടറേറ്റില്‍ നിന്ന് കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ആദ്യം വിളിച്ചത് ചന്ദ്രികയില്‍ സി.എച്ചിനെയാണ്. ഓട്ടോറിക്ഷയോ, മൊബൈല്‍ഫോണോ ഇല്ല. ഒരു സൈക്കിളിന്റെ പിറകിലെ സീറ്റിലിരുന്ന സി.എച്ച് നടക്കാവ് സ്റ്റേഷനിലെത്തി. മലയാറ്റൂര്‍ സി.എച്ചിനോട് സംഗതിയുടെ ഗൗരവം വിശദീകരിച്ചു. കടലില്‍ വെച്ച് അരയസമുദായക്കാരും മുസ്‌ലിം മീന്‍പിടുത്തക്കാരും തമ്മിലുള്ള വാക്കേറ്റം കരയില്‍ കത്തിക്കുത്തില്‍ കലാശിച്ചിരിക്കുന്നു. എന്തു ചെയ്യണം. സി.എച്ച് പറഞ്ഞു; എല്ലാ പത്രപ്രവര്‍ത്തകരെയും വിളിക്കാന്‍. വി.എം നായരും തെരുവത്ത് രാമനും കെ.പി കേശവമേനോനും ഉള്‍പ്പെടെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍. ഒരു കൂട്ടം പത്രാധിപ പ്രതിഭകള്‍ വന്നു. എല്ലാവരോടും ജാഥയായി വെള്ളയിലേക്ക് നീങ്ങാനായിരുന്നു സി.എച്ചിന്റെ ഉപദേശം. കലക്ടറുടെ നേതൃത്വത്തില്‍ എത്തിയ ജാഥ കണ്ട് ജനം അന്തംവിട്ടു. എല്ലാ കുഴപ്പങ്ങള്‍ക്കും അതോടെ വിരാമമായി. വെള്ളയിലുള്ളവര്‍ ഒന്നിച്ചുനിന്നാലുള്ള ഗുണങ്ങളായിരുന്നു പ്രസംഗത്തില്‍ കേട്ടത്.

നടുവട്ടത്ത് വെടിവെപ്പുണ്ടായപ്പോള്‍ സി.എച്ചിന് ഈ സന്ദേശം പകര്‍ന്നു നല്‍കിയത് സീതി സാഹിബായിരുന്നു. സി.എച്ച് എഴുതിയ മുഖപ്രസംഗം കീറിക്കളയുകയും രണ്ട് വിഭാഗത്തെയും യോജിപ്പിക്കാനുള്ള വരികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തത് സി.എച്ച് പറയും. വാടനപ്പള്ളി ടി.ബിയില്‍ സമാധാന യോഗം നടക്കവെ നമസ്‌കാരത്തിന് സമയമായപ്പോള്‍ ബാഫഖി തങ്ങള്‍ക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളം കൊണ്ടുവന്ന കെ.ജി മാരാരെപ്പറ്റിയും സി.എച്ച് പരമാര്‍ശിക്കും. പയ്യോളിയില്‍ കലാപമൊതുക്കാന്‍ ബാഫഖി തങ്ങള്‍ സ്വീകരിച്ച മാര്‍ഗം ചന്ദ്രികയിലൂടെയാണ് വി.കെ അബുവിനെക്കൊണ്ട് സി.എച്ച് എഴുതിച്ചത്.

തലശ്ശേരി സൈദാര്‍ പള്ളി പരിസരത്തുകൂടി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ചെണ്ടകൊട്ടി ഘോഷയാത്ര നടത്തുന്നതിനെ ഇല്ലാതാക്കിയത് ഉപ്പോട്ട് കണാരി വൈദ്യരായിരുന്നു. ക്ഷേത്ര പരിസരത്ത് പോയി മറ്റു സമുദായക്കാരായ സ്ത്രീകളെ ശല്യപ്പെടുത്തരുതെന്ന് ഇ.കെ മൗലവിയെക്കൊണ്ട് ചന്ദ്രികയിലാണ് പ്രസ്താവന ഇറക്കിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും ശ്രീനാരായണഗുരു സ്വാമികളും തമ്മിലുള്ള ആത്മബന്ധം സീതി സാഹിബ് ചന്ദ്രികവഴി വിവരിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പത്രം മൗലവി ആരംഭിച്ചപ്പോള്‍ അതിന്റെ രണ്ടാമത്തെ പത്രാധിപരായ കെ. രാമകൃഷ്ണപിള്ളയെ വായനക്കാര്‍ക്ക് സീതി സാഹിബാണ് പരിചയപ്പെടുത്തിയത്. ഒരു സമുദായം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും അടിമപ്പെട്ടുപോയപ്പോള്‍ അവരെ തട്ടിയുണര്‍ത്തി വിദ്യാഭ്യാസവും മതബോധവുമുള്ളവരാക്കിയ അക്ഷര സ്‌നേഹികളെയാണ് ഗുരുസ്വാമികള്‍ കണ്ടെത്തിയത്. ചരിത്ര പ്രസിദ്ധമായ സര്‍വമത സമ്മേളനം ആലുവയില്‍ നടന്നപ്പോള്‍ ഇ.കെ മൗലവിയുടെ പ്രസംഗം ശ്രവിച്ച ഗുരുസ്വാമികള്‍ അദ്ദേഹത്തെ അദൈ്വതാശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആദരിച്ചത് സീതി സാഹിബിനെ ഏറ്റവും ആഹ്ലാദിപ്പിച്ച സംഭവമാണ്.

നല്ലൊരു ദിനപത്രം, ആഴ്ചപതിപ്പ്, പ്രസിദ്ധീകരണാലയം എഴുത്തുകാര്‍… ഇതായിരുന്നു സീതി സാഹിബിന്റെ ലക്ഷ്യം. ചന്ദ്രികയും വാരികയും മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ പുസ്തക പ്രസിദ്ധീകരണാലയവും ക്രസന്റ് വാരികയുടെ അനുമതിപത്രവുമൊക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു. (അവസാനിക്കുന്നില്ല)

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending