Connect with us

Video Stories

ആ ശിക്ഷ സ്വീകരിക്കാന്‍ മോദി തയ്യാറാകുമോ

Published

on

ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ രാജ്യത്തെ പാവങ്ങളില്‍ പാവപ്പെട്ടവന്റെ മുഖം മുന്നില്‍ കാണണമെന്നാണ് രാഷ്ട്രപിതാവ് ഉദ്‌ബോധിച്ചിട്ടുള്ളത്. അതേ ഗാന്ധിജിയുടെ നാട് ഗ്രാമീണരെ പൂര്‍ണമായും വഴിയോരത്തുതള്ളിക്കൊണ്ട് സംഘടിതകൊള്ള നടത്തിയിരിക്കുകയാണ് ഇപ്പോള്‍.നോട്ടുനിരോധനമെന്ന വങ്കത്തരത്തിന്റെ അവസാനദിനങ്ങളിലാണ് ഇന്ത്യ. കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ നാട്ടുകാരെയാകെ കിണറ്റില്‍ ചാടിച്ചുകൊല്ലിക്കുന്ന ഏര്‍പ്പാടാണ് പ്രധാനമന്ത്രി രാജ്യത്തോട് ചെയ്തുവെച്ചിരിക്കുന്നത്.

ബാങ്കിനുമുന്നില്‍ ക്യൂനില്‍ക്കുന്നവരും രാജ്യത്തെ പകുതിയിലധികം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമാണ് നവംബര്‍ എട്ടിന് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനത്തിന്റെ ദോഷഭാരമെല്ലാം പേറേണ്ടിവന്നിരിക്കുന്നത്. നോബല്‍ സമ്മാനജേതാവ് അമര്‍ത്യാസെന്‍, പ്രമുഖ സാമ്പത്തികവിദഗ്ധനും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിംഗ്, അന്താരാഷ്ട്രപ്രസിദ്ധമായ ഫോബ്‌സ് മാഗസിന്‍ തുടങ്ങി രാജ്യത്തെയും വിദേശത്തെയും വിദഗ്ധരെല്ലാം മോദിയുടെ നടപടി കുതിച്ചുചാടാനിരിക്കുന്ന ഇന്ത്യയെ പിറകോട്ടുവലിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ നടപടി കള്ളപ്പണത്തിനും തീവ്രവാദത്തിനും കള്ളനോട്ടിനും എതിരാണെന്നും ഇത് പരാജയമെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നടപടി സമ്പൂര്‍ണ പരാജയമായെന്ന് വിലയിരുത്തപ്പെട്ടിരിക്കെ മോദി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകുമോ എന്ന ചോദ്യമാണിപ്പോഴുയരുന്നത്.
മോദിയുടെ തലതിരിഞ്ഞ നയം മൂലം ഇതിനകം നൂറിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിതത്തിനും മരണത്തിനും ഇടയിലാണ്. ബി.ജെ.പിക്കുവേണ്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതും നോട്ടുനിരോധനദിവസം കോടികള്‍ ബി.ജെ.പി ബാങ്കില്‍ നിക്ഷേപിച്ചതും മറ്റും കള്ളന്‍ കപ്പലിലുണ്ടെന്നുതന്നെയാണ് സൂചനകള്‍.രാജ്യത്ത് 40 ശതമാനം പേര്‍ക്കും ഇപ്പോഴും ബാങ്ക് അക്കൗണ്ടില്ല എന്നത് മറന്നുകൊണ്ടാവില്ല മോദി പകുതിവഴിയില്‍വെച്ച് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്. അവസാനത്തെ അടവാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ അഥവാ പണമില്ലാഇന്ത്യ പ്രഖ്യാപനം. രാജ്യത്തെ 90 ശതമാനം ജനങ്ങളും പണത്തിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. അമേരിക്കയില്‍ പോലും പകുതിയോളം പേര്‍ മാത്രമേ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറിയിട്ടുള്ളൂ. ആധാര്‍ കാര്‍ഡ് സമ്പ്രദായം മുന്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി അതിനെതിരായിരുന്നുവെന്ന് ഓര്‍ക്കണം.
എ.ബി. വാജ്‌പേയി ഭരിച്ച 1999-2004 കാലഘട്ടത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. രാജ്യത്താകമാനം ബന്ധിപ്പിക്കുന്ന രാജപാതകള്‍ നിര്‍മിച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷികമേഖലയുടെ തകര്‍ച്ച മൂലം ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് കുടിയേറുകയായിരുന്നു അക്കാലം. ഉദാരവല്‍കരണനയത്തിന്റെ പാര്‍ശ്വഫലമായിരുന്നു അത്. ആ ജനതയാണ് ഇന്ന് നഗരങ്ങളില്‍ നിന്ന് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്. രണ്ടായിരത്തില്‍ ഇത് നഗരങ്ങളിലെ തൊഴിലവസരം പ്രതീക്ഷിച്ചായിരുന്നെങ്കില്‍ ഇന്ന് തിരിച്ചുഗ്രാമങ്ങളിലേക്ക് ചെല്ലുന്ന കുടുംബത്തെ പല്ലിളിച്ചുനോക്കുന്നത് തകര്‍ന്നുകിടക്കുന്ന കാര്‍ഷിക-ചെറുകിട മേഖലയാണ്. തക്കാളി, ഉള്ളി പോലുള്ള വന്‍തോതില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പോലും അവ വിലയില്ലാത്തതുമൂലം റോഡില്‍ തള്ളുന്ന കാഴ്ച രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. വ്യാവസായിക തൊഴിലാളികളും കര്‍ഷക-മല്‍സ്യത്തൊഴിലാളികളും വേതനം കിട്ടാതെ വലയുന്നു. തിരുപ്പൂര്‍, സൂററ്റ് പോലുള്ള തുണിമേഖലയില്‍ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. രണ്ടുമാസമായി കേരളത്തിലെ നിര്‍മാണമേഖലയും സ്തംഭനത്തിലായിട്ട്. ഇവിടെ പണിയെടുത്ത് ജീവിതച്ചെലവിന് കാശയച്ചുകൊടുക്കുന്ന ബംഗാളിയുടെ വീട്ടില്‍ തീപുകയുന്നുണ്ടാവുമോ. പാവപ്പെട്ടവന്‍ സ്വന്തം പണം പോലും കിട്ടാതെ വലയുമ്പോള്‍ ലക്ഷങ്ങളുടെ പുതിയ നോട്ട് എങ്ങനെയാണ് മാഫിയകളുടെ കയ്യിലെത്തിയതെന്ന് മോദി വ്യക്തമാക്കണം.
പഴയനോട്ടായ 15.40 ലക്ഷം കോടിയിലെ 12.44 ലക്ഷം കോടി 20 ദിവസം മുമ്പുതന്നെ തിരിച്ചുവന്നിരിക്കുന്നു. അച്ചടിച്ചതാകട്ടെ ആറു ലക്ഷം കോടി മാത്രവും. ഏറിയാല്‍ ഒരുലക്ഷം കോടിമാത്രമായിരിക്കും ഇനി പഴയ നോട്ട് കിട്ടാനുള്ളത്. ഒന്നര മാസം കൊണ്ട് എല്ലാവിധ ആദായനികുതി സംവിധാനവും ഉപയോഗിച്ചിട്ടുപോലും വെറും നാലായിരം കോടി രൂപമാത്രമാണ് കള്ളപ്പണമായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിലെ കുറവ് കണക്കിലെടുക്കുമ്പോഴാണ് പദ്ധതി പൂര്‍ണപരാജയമാകുന്നതായി വ്യക്തമാകുന്നത്. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്യുന്നത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനകം കേന്ദ്രധനമന്ത്രാലയവും റിസര്‍വ് ബാങ്കും ചേര്‍ന്ന് പുറപ്പെടുവിച്ചത്. ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും കഴിഞ്ഞയാഴ്ച പോലും 5000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ബാങ്ക് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കണമെന്ന കേട്ടുകേള്‍വി ഇല്ലാത്ത ഉത്തരവും പുറത്തുവന്നു. ജനരോഷമിരമ്പുമ്പോള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ 22 ദിവസത്തില്‍ നാലുദിവസം മാത്രമാണ് പ്രധാനമന്ത്രി തലകാട്ടിയത്. താന്‍ ജനങ്ങളോട് നേരിട്ടുസംസാരിക്കുമെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിനുനേരെ അഴിമതി ഉന്നയിച്ചും പരിഹസിച്ചുമാണ് മോദി മുന്നോട്ടുനീങ്ങുന്നത്.മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി എം.പിയുമായ എല്‍.കെ അഡ്വാനി പോലും രാജിവെക്കാന്‍ ആലോചിക്കുന്നതായി പ്രഖ്യാപിച്ചു.
ബി.എസ്.പിയുടെയും മറ്റും അക്കൗണ്ടുകളില്‍ കൃത്രിമം കണ്ടുപിടിച്ചിരിക്കുന്നത് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിടാനാണ്. ബി.ജെ.പി അനുകൂലിയായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലും തീരുമാനത്തിന്റെ ദോഷഫലം മനസ്സിലാക്കി ഇതിനെതിരെ രംഗത്തുവന്നു. പ്രക്ഷോഭം കഴിഞ്ഞ് പാറ്റ്‌നയില്‍ നിന്ന് മടങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയുടെ വിമാനം വൈകിച്ചു പരിഭ്രാന്തി സൃഷ്ടിച്ചു.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രിയെ കാണാന്‍ കൂടി അനുവദിച്ചില്ല. കേരളത്തിലെയടക്കം സഹകരണബാങ്കുകളില്‍ പുതിയ നോട്ട് നല്‍കാതെയും പഴയവ എടുക്കാതെയും സുപ്രീം കോടതിക്ക് താക്കീത് ചെയ്യേണ്ടിവന്നു. ‘അച്ചാദിന്‍’പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് ഇനി വാഗ്്്ദത്തദിനമായ ഡിസംബര്‍ 30ന് , പറഞ്ഞ വാക്കുകള്‍ വിഴുങ്ങാനേ കഴിയൂ. അതിലൂടെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ മോദിയുടെ പുറത്തുപോകലാണ് പോംവഴി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പിലോ പുറത്തുവരാനിരിക്കുന്ന വന്‍ അഴിമതിയിലോ ആകുമത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending