Connect with us

india

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും ബി.ജെ.പിക്കും അഗ്നിപരീക്ഷ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍

Published

on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യ സഖ്യത്തിനും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ബി.ജെ.പിക്കും തങ്ങളുടെ സാധ്യതകളെ വിലയിരുത്തുന്നതിനുള്ള മികച്ച അവസരമാണ് രാജസ്ഥാനും മധ്യപ്രദേശും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍. ഏതെല്ലാം കക്ഷികള്‍ രാഷ്ട്രീയ സാധ്യതകളുടെ കാര്യത്തില്‍ എവിടെയെല്ലാം നില്‍ക്കുന്നുവെന്ന് കണ്ടെത്താന്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൂടുതല്‍ പഠനം വേണ്ടി വരില്ല. താരതമ്യേന വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശും രാജസ്ഥാനും എവിടെ നില്‍ക്കുന്നു എന്നതാണ് നിര്‍ണായകം. കാരണം ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണ് എന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും നിര്‍ണായകമായിരിക്കും. പ്രത്യേകിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍. ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് – ബി.ജെ.പി നേര്‍ക്കുനേര്‍ പോരിനാണ് കളമൊരുങ്ങുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ബി.ആര്‍.എസും മുഖാമുഖം വരുമ്പോള്‍ സാധ്യതകള്‍ ഉരച്ചുനോക്കാന്‍ തന്നെയാണ് ബി.ജെ.പിയുടേയും പദ്ധതി.

രാജസ്ഥാന്‍

രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പിണക്കം തീര്‍ത്തും താഴെ തട്ടില്‍ അണികളെ സജ്ജമാക്കിയും കോണ്‍ഗ്രസ് ഇതിനകം തന്നെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പിയും ഒരുങ്ങിക്കഴിഞ്ഞു. ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധം. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ താഴെ തലത്തില്‍ ഗേലോട്ട് നേരത്തെ തന്നെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മേഖലാ റാലികളും സംഘടിപ്പിച്ചു. 200 അംഗ സഭയില്‍ നൂറിലധികം സീറ്റുകള്‍ നേടി രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഗേലോട്ടിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പിക്ക് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉയര്‍ത്തുന്ന പാളയത്തില്‍ പടയാണ് ഏറ്റവും വലിയ ഭീഷണി. ദീര്‍ഘകാലമായി പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ വസുന്ധരക്കുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാലും മുഖ്യമന്ത്രി സ്ഥാനം വസുന്ധരക്ക് നല്‍കാതിരിക്കാനുള്ള ചരടുവലികളും സജീവമാണ്.

ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം തന്നെ ലക്ഷ്യമിട്ടാണെന്ന് വസുന്ധര രാജെക്കറിയാം. അതുകൊണ്ടുതന്നെ പാര്‍ട്ടി താല്‍പര്യത്തിനൊപ്പം വസുന്ധര ഉറച്ചു നില്‍ക്കുമോ എന്ന ചോദ്യം ബി.ജെ.പി ക്യാമ്പില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ തുടങ്ങിയവരെ മത്സരരംഗത്തിറക്കിയതും വസുന്ധരയെ വെട്ടാനാണെന്ന അടക്കംപറച്ചില്‍ സജീവമാണ്. മധ്യപ്രദേശ് മോഡലില്‍ സച്ചിന്‍ പൈലറ്റിനെ വച്ച് രാജസ്ഥാനില്‍ അട്ടിമറിക്ക് കളമൊരുക്കിയ ബി.ജെ.പിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി കേന്ദ്രനേതൃത്വത്തിന് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് ബി.ജെ.പിക്ക് ധൈര്യം പോര. സ്വതന്ത്രരുടെ അടക്കം 121 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിനുള്ളത്.
101ലെത്തിയാല്‍ അധികാരത്തുടര്‍ച്ചക്കുള്ള മാന്ത്രിക സംഖ്യ നേടാം. അതില്‍ കണ്ണുനട്ടാണ് കോണ്‍ഗ്രസിന്റെ ഓരോ ചുവടുവെപ്പും. കര്‍ണാടക മോഡലില്‍ എല്‍. പി.ജി സബ്‌സിഡി അടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. അതേസമയം ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂജ്യത്തിലേക്ക് തള്ളി 25ല്‍ 24 സീറ്റും തൂത്തു വാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ഇപ്പോഴും. ജാട്ട്, രാജ് പുത്, ഗുജ്ജര്‍, മീണ തുടങ്ങിയ വിഭാഗങ്ങള്‍ നിര്‍ണ്ണായക വോട്ടു ബാങ്കുകളാകുന്ന സംസ്ഥാനത്തെ ജനഹിതം കാത്തിരുന്നുത ന്നെ കാണണം.

മിസോറാം

40 അംഗ മിസോറാം നിയമസഭയിലേക്ക് നടക്കുന്ന ജനവിധിയോടെയാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്് തുടക്കം കുറിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറാം ബൂത്തിലെത്തുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സോറംതംഗ ആണ് നിലവിലെ മുഖ്യമന്ത്രി. 27 അംഗങ്ങളുടെ പിന്തുണയാണ് എം.എന്‍.എഫിനുള്ളത്. ആറ് അംഗങ്ങളുള്ള സൊരാം പീപ്പിള്‍സ് മൂവ്്‌മെന്റും അഞ്ച് അംഗങ്ങളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് പ്രധാന പ്രതിപക്ഷ കക്ഷികള്‍. മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ നിലവില്‍ വരുമെന്നാണ് പ്രീ പോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും മേല്‍ക്കൈ നേടാന്‍ സൊരാം പീപ്പിള്‍സ് മൂവ്്്‌മെന്റും സജീവമായിത്തന്നെ കളത്തിലുണ്ട്. നാല് പ്രദേശിക കക്ഷികളുടെ കൂട്ടായ്മയാണ് സൊരാം പീപ്പിള്‍സ് മൂവ്്്‌മെന്റ്.

മധ്യപ്രദേശ്

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നവയില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് മധ്യപ്രദേശ്. 230 അംഗ സഭയില്‍ 116 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആരു നേടും എന്നതാണ് ചോദ്യം. 18 വര്‍ഷത്തെ ശിവരാജ് സിങ് ചൗഹാന്‍ ഭരണത്തിനെതിരെ നിലനില്‍ക്കുന്ന ജനരോഷം മുതലെടുത്ത് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ നറുക്കു വീണത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരെ രാഷ്ട്രീയ കുതിരക്കച്ചവടം വഴി തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ബി.ജെ.പി രാഷ്ട്രീയ അട്ടിമറി നടപ്പാക്കുകയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ഇത്തവണ ബി. ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതി ആരോപണങ്ങള്‍ തലവേദന സൃഷ്ടിക്കുന്നതിനാല്‍ ശിവരാജ് സിങ് ചൗഹാനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. മാത്രമല്ല, അധികാരത്തില്‍ തിരിച്ചെത്തിയാലും ശിവരാജ് സിങ് ചൗഹാന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രിമാരേയും സിറ്റിങ് എം.പിമാരേയും വരെ കളത്തില്‍ ഇറക്കിയതും ശിവരാജ് സിങ് ചൗഹാനെ വെട്ടാനാണെന്നാണ് റിപ്പോര്‍ട്ട്.

57 സ്ഥാനാര്‍ത്ഥികളെയാണ് ബി. ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നരോത്തം മിശ്ര ദാത്തിയ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ശിവരാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്റെ 18 വര്‍ഷത്തെ ഭരണത്തിലെ അഴിമതികള്‍ അക്കമിട്ടു നിരത്തി കുറ്റപത്രം തയ്യാറാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ താഴെ തട്ടില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി സംസ്ഥാനമെങ്ങും കോണ്‍ഗ്രസ് രാഷ്ട്രീ റാലികളും സംഘടിപ്പിച്ചിരുന്നു. മധ്യപ്രദേശ് പിടിക്കാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും അത് എന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ടുതന്നെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

ഛത്തീസ്ഗഡ്

ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ വിജയ പ്രതീക്ഷയിലാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്. 51 സീറ്റുകള്‍ വരെ നേടി അവര്‍ ഭരണം തുടരുമെന്നാണ് പ്രവചനങ്ങള്‍. മറുപക്ഷത്ത് കൃത്യമായ ഒരു നേതാവിനെ പോലും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത ബി.ജെ.പിയുടെ ഏക പ്രതീക്ഷ പ്രധാനമന്ത്രി മോദി നേരിട്ട് നയിക്കുന്ന പ്രചാരണത്തിലാണ്. കഴിഞ്ഞ അഞ്ച് കൊല്ലവും സ്ഥിരതയുള്ള സര്‍ക്കാറിനെ നിലനിറുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണയും പോരാട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ പുറത്തുവന്ന പ്രവചനങ്ങളിലെല്ലാം കോണ്‍ഗ്രസാണ് മുന്നില്‍. നെല്‍കര്‍ഷകരുടെയും പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഭാഗേല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

കാര്യമായ അഴിമതി ആരോപണം ഉയര്‍ത്താന്‍ ഇതുവരെ ബി.ജെ. പിക്കു കഴിഞ്ഞിട്ടില്ല എന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലികള്‍ നടത്തി ആളെക്കൂട്ടാനുള്ള തന്ത്രത്തിലാണ് ബി.ജെ.പി. എന്നാല്‍ ഇത് എത്രത്തോളം ഫലം കാണുമെന്ന് പറയാനാവില്ല. പ്രത്യേകിച്ച് കര്‍ണാടകയില്‍ ബി.ജെ.പി പുറത്തെടുത്ത ഈ തന്ത്രം എട്ടുനിലയില്‍ പൊട്ടിയ സാഹചര്യത്തില്‍. 2003 മുതല്‍ 2018 വരെ മൂന്ന് ടേം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ബി.ജെ.പി ഒടുവില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നാണ് അധികാരത്തിന് പുറത്തായത്. മൂന്നു തവണയും മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ബി.ജെ.പി. 24നും മുപ്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണ് സംസ്ഥാനത്തെ മുപ്പത് ശതമാനത്തോളം വരുന്ന വോട്ടര്‍മാര്‍. അവരുടെ നിലപാടും ഇത്തവണ നിര്‍ണായകമാകും. 230 അംഗ നിയമസഭയില്‍ 90 അംഗ നിയമസഭയില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

തെലങ്കാന

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ ഒരു മുഴം മുന്നേ കോണ്‍ഗ്രസ് കളത്തിലിറങ്ങിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷം നടന്ന ആദ്യ വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് വേദിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് തെലുങ്കാനയായിരുന്നു. വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് സമീപ കാലത്തൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും റാലിയില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ജനസഞ്ചയമായിരുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച നിര്‍ണായക തീരുമാനങ്ങളെല്ലാം തങ്ങളുടേതായിരുന്നുവെങ്കിലും അതിനെ രാഷ്ട്രീയമായി മുതലെടുത്തത് തെലുങ്കാനാ രാഷ്ട്ര സമിതിയും അതിന്റെ നേതാവ് കെ. ചന്ദ്രശേഖര റാവുവുമായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കെ.സി.ആര്‍ അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മഹാറാലിയില്‍ കര്‍ണാടക മോഡലില്‍ 500 രൂപക്ക് എല്‍.പി.ജിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും അടക്കം വാഗ്ദാനം ചെയ്ത് തെലങ്കാന പിടിക്കാനുള്ള ആദ്യ കല്ല് സോണിയാ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് പാകിക്കഴിഞ്ഞു. അതേസമയം ത്രികോണപ്പോരിന് വേദിയാക്കാനുള്ള ശ്രമത്തിലാണ് ബി. ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും നിര്‍ണായകമാകും. 119 അംഗ തെലങ്കാനാ നിയമസഭയില്‍ 2018ല്‍ 88 സീറ്റ് നേടിയാണ് ബി.ആര്‍.എസ് (അന്ന് ടി.ആര്‍.എസ്) അധികാരം പിടിച്ചത്. 19 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. എഐഎംഐഎം ഏഴു സീറ്റു നേടി. ടി.ഡി.പി രണ്ടും ബി.ജെ.പി ഒന്നും സീറ്റുമാണ് നേടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്‍കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവര്‍ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്‍ക്ക് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നല്‍കാന്‍ ബി.ജെ.പി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്‍ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്‍ വ്യക്തമാക്കി.

Continue Reading

india

‘വോട്ട് കുത്തിയത് സൈക്കിളിന്, പോയത് താമരയ്ക്ക്’; ഉത്തര്‍പ്രദേശില്‍ ഇ.വി.എം മെഷീനില്‍ ക്രമക്കേട്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം

Published

on

യോഗി ആദിത്ത്യനാഥിന്റെ യു.പിയില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) പരാതി. ലഖിംപൂര്‍ ഖേരിയിലാണ് ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. സൈക്കിള്‍ ചിഹ്നത്തില്‍ കുത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ട് പോയതെന്നാണു പരാതി.

വോട്ടിങ് മെഷീനില്‍ സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ കുത്തിയപ്പോള്‍ വി.വി പാറ്റില്‍ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോള്‍ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. അങ്ങനെ ഇ.വി.എമ്മില്‍ സൈക്കില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റില്‍ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതേസമയത്ത് വോട്ട് ചെയ്യാന്‍ ശ്രമിച്ച അഞ്ചുപേര്‍ക്ക് വോട്ട് പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിയുടെ ഉത്കര്‍ഷ് വര്‍മയാണു പ്രധാന എതിരാളി. 2014ലും 2019ലും വന്‍ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്. 2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പരിപാടിയിലേക്കു നടന്ന കര്‍ഷക പ്രതിഷേധത്തിനുനേരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പുത്രന്‍ കാറിടിച്ചുകയറ്റിയത്. കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കര്‍ഷകരാണു കൊല്ലപ്പെട്ടത്.

ലഖിംപൂര്‍ഖേരി സംഭവം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ലഖിംപൂര്‍ഖേരിക്കു പുറമെ യു.പിയില്‍ മറ്റ് 12 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Continue Reading

india

പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് മാധവി ലത; പൊലീസിനെ കാഴ്ചക്കാരാക്കി ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പരിശോധന- വിഡിയോ

പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

Published

on

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത. പോളിങ് ബൂത്തില്‍ മാധവി സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

ഹൈദരാബാദില്‍ എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ വാങ്ങിയ ശേഷം ബുര്‍ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.

പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്‍ കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്‍ തടസപ്പെടുത്തിയാണ് ഇവര്‍ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്‍മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്‍ഷം മുന്‍പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.

പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്‍ ബസാര്‍ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്‍ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്‍ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്‍ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്‍ക്കിടെ അനിഷ്ടസംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പള്ളി പൂര്‍ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രകോപനപരമായ നടപടി.

സംഭവം വലിയ വിവാദമായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് മാധവി രംഗത്തെത്തി. താന്‍ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്‍ കൊണ്ടും ബോധപൂര്‍വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയത്.

Continue Reading

Trending