X
    Categories: CultureNewsViews

നാലുവയസുകാരി മരിച്ചു; അമ്മയുടെ മര്‍ദനമേറ്റെന്ന് സംശയം

കൊല്ലം: വര്‍ക്കല പാരിപ്പള്ളിയില്‍ നാലുവയസ്സുകാരി മരിച്ചു. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണു മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. വീട്ടില്‍വച്ചു മര്‍ദനമേറ്റത്തിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണു സൂചന. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി അമ്മ പറഞ്ഞെന്നു പിതൃസഹോദരി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് പനിയും ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇന്നു രാവിലെ ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ കമ്പു കൊണ്ടു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം പഴക്കമുള്ള മര്‍ദനത്തിന്റെ പാടുകളാണു കുട്ടിയുടെ ശരീരത്തിലുള്ളത്. ഇതു തെളിഞ്ഞു കാണാമായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രാവിലെ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് കുട്ടി രക്തം ഛര്‍ദിച്ചതായാണു വിവരം. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി പള്‍സ് നില താഴുകയായിരുന്നു. കഴക്കൂട്ടത്തെ സി.എസ്.ഐ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു വര്‍ഷമായി കൊല്ലം ചാത്തന്നൂരില്‍ ചിറക്കരയിലാണ് കുടുംബം വാടക്ക്കു താമസിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: