X

പരീക്ഷ ഹാളില്‍നിന്ന് വിവാഹവേദിയിലേക്ക്; ഫൗസിയക്ക് ആശംസകളുമായി സഹപാഠികളും അധ്യാപകരും

കയ്പമംഗലം: കല്യാണ ദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്ര അയച്ചത് പരീക്ഷ ഹാളിലേക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ല ത്ത് ഷാനവാസ് – ലൈല ദമ്പതികളുടെ മകള്‍ ഫൗസിയയാണ് ആഭരണങ്ങളും മേക്കപ്പുമൊക്കെയായി നവ വധുവിന്റെ വേഷത്തില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളേജിലെ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്.

ഹാളില്‍ ഒമ്പതരയോടെ ഫൗസിയെ എത്തിയപ്പോള്‍ ആശംസകളുമായി സഹപാഠികളും അധ്യാപകരുമെത്തി. പരീക്ഷ നന്നായിയെഴുതിയ സന്തോഷത്തോടെ 11:30 ന് കാറില്‍ നേരെ വിവാഹ വേദിയിലേക്ക്.

12ന് വിവാഹ വേദിയില്‍ ടെന്‍ഷന്‍ ഒട്ടുമില്ലാതെ ഫൗസിയയെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും ആശ്വാസം. അസ്മാബി കോളേജിലെ ബി.കോം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ ഫൗസിയയുടേയും കയ്പമംഗലം സ്വദേശിയായ നെബിലേന്റയും വിവാഹം ആറ് മാസം മുമ്പാണ് നിശ്ചയിച്ചുറപ്പിച്ചത്.

പരീക്ഷ തീയതിയില്‍ സര്‍വകലാശാല മാറ്റം വരുത്തിയപ്പോഴാണ് വിവാഹവും പരീക്ഷയും ഒരു ദിവസം തന്നെയാണ്. ഏപ്രിലില്‍ നടക്കേണ്ട പരീക്ഷയുടെ പുതുക്കിയ ടൈംടേബിളില്‍ ഒരാഴ്ച മുമ്പാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പരീക്ഷയൊഴിവാക്കേണ്ട എന്ന തീരുമാനത്തില്‍ ബന്ധുക്കളെത്തുകയായിരുന്നു.

webdesk13: