columns
മതഭ്രാന്തന്മാരെ ഇന്നും ഭയപ്പെടുത്തുന്ന ഗാന്ധിജി
ഹൈന്ദവമതം ഉദ്ബോധനംചെയ്ത വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ലോകത്തെ മുഴുവന്‍ ഏകകുടുംബമായി കാണാനുള്ള സുവര്‍ണ പാതയെന്തെന്നാല്, അതിദേശീയതയെയും സങ്കുചിതമതാത്മകതയെയും ഉപേക്ഷിക്കുകയാണ്. അതാണോ അന്ധരായ ആരാധകരാല്‍ മഹാത്മാഗാന്ധിജിയോട് ഉപമിക്കപ്പെടുന്ന നരേന്ദ്രമോദിയുടെ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

കെ.പി ജലീല്‍
‘ഏറ്റവും നിസ്സാര സൃഷ്ടിയെകൂടി തന്നെപ്പോലെതന്നെ സ്നേഹിക്കാന്‍ കഴിയുന്ന ആളിനേ സാര്‍വലൗകികവും സര്‍വവ്യാപിയുമായ സത്യാത്മാവിനെ മുഖാമുഖം ദര്‍ശിക്കാനാവൂ. അത് അഭിലഷിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിന്റെ യാതൊരു മണ്ഡലത്തില്‍നിന്നും വിട്ടുനില്ക്കാനാകില്ല. അതുകൊണ്ടാണ് എന്റെ സത്യോപാസന എന്നെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ആകര്‍ഷിച്ചത്. മതത്തിന് രാഷ്ട്രീയത്തില്‍ യാതൊന്നും ചെയ്യാനില്ലെന്ന് പറയുന്നവര്‍ മതമെന്തെന്ന് അറിയുന്നില്ല എന്ന് അല്പംപോലും മടികൂടാതെയും എന്നാല്‍ വിനയത്തോടുകൂടിയും എനിക്ക് പറയാന്‍ കഴിയും’. എം.കെ ഗാന്ധി (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍). മതം ഇന്ത്യയില്‍ ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. രാജ്യത്തെന്നല്ല, ലോകത്താകെയും അതുതന്നെയാണ് അവസ്ഥ. മതങ്ങളാണ് സമൂഹത്തിലെയും അതിലെ രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളിലെയും പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് വാദിക്കുന്നവരാണ് പലരും. അതില്‍ തെല്ലും സത്യമില്ലെന്നതാണ് വാസ്തവം. ട്രാഫിക് നിയമം കാരണം തോന്നിയതുപോലെ വാഹനം ഓടിച്ചുപോകാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നതുപോലെയാണ് ഈ ആരോപണം. യഥാര്‍ഥത്തില്‍ സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരായ ദൈവീകമായ, പ്രകൃതീയമായ പ്രതിവിധിയാണ് മതങ്ങളെല്ലാം ഉദ്ഘോഷിക്കുന്നത്. മഹാന്മാരുടെ ദൗത്യവും മറ്റൊന്നല്ല. എന്നാല്‍ മതങ്ങളെ അവയുടെ യഥാര്‍ഥ സത്തയില്‍നിന്ന് വേറിട്ടടര്ത്തി സ്വാര്ഥലാഭമോഹികളും കൊള്ളക്കാരും അവയെ ദുരുപയോഗിക്കുന്നിടത്താണ് മതം പ്രശ്നമാകുന്നതും അവയെ തെറ്റിദ്ധരിക്കാന്‍ പൊതുജനത്തിന് ഇടവരുത്തുന്നതും.
മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ സമകാലീനമായ രാഷ്ട്രീയ സാമൂഹികാവസ്ഥയെയും ഇങ്ങനെയേ വിലയിരുത്താനാകൂ. ഗാന്ധിജി ഒരിക്കലും മതത്തെ തള്ളിപ്പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് മൂല്യവത്തായ ജീവിതം നയിക്കണമെന്നാണ് അദ്ദേഹം പഠിപ്പിച്ചതും ആജ്ഞാപിച്ചതും. അത് അദ്ദേഹത്തിന് ലഭിച്ചത് മറ്റൊരു നാട്ടില്നിന്നുമായിരുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ രൂപപ്പെടുകയും നിലനില്ക്കുകയും ചെയ്തുവന്ന മൂല്യങ്ങള്തന്നെയായിരുന്നു മതങ്ങളുടെയും അന്തസ്സത്ത. ഹിന്ദുമതം അവയിലൊന്ന് മാത്രമാണ്. സനാതനമതം എന്നാണ് അത് അറിയപ്പെടുന്നതുതന്നെ. സര്വവിചാരധാരകളെയും സംസ്കാരങ്ങളെയും ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ഏറ്റെടുക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭാരതീയ ദര്‍ശനമാണ് ഹിന്ദുമതം. ‘ഹിന്ദു ഒരു മതമല്ല, ജീവിതചര്യയാണ്’ എന്ന സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണവും ഇന്ത്യയുടെയും ഗാന്ധിജിയുടെയും മേല്സിദ്ധാന്തത്തിന് അനുപൂരകവുമാകുന്നു.
തന്റെ ഇംഗ്ലണ്ടിലെയും തെക്കനാഫ്രിക്കയിലെയും പഠന-പ്രവാസ കാലത്ത് ഗാന്ധിജി രൂപപ്പെടുത്തിയെടുത്ത ചിന്താധാരകള്‍ ഏതാണ്ട് ശരാശരി ഭാരതീയന് എളുപ്പം ആവാഹിക്കാന്‍ പറ്റുന്നതായിരുന്നു. പാശ്ചാത്യമായ ക്രിസ്തീയ വിശ്വാസത്തെയും അറേബ്യയിലെയും മറ്റും ഇസ്്ലാമിക വിശ്വാസത്തെയും പഠിച്ച അദ്ദേഹം അതിലെയെല്ലാം മൂല്യങ്ങള്‍ സ്വയം സ്വാംശീകരിക്കാനും ഭാരതീയ ദര്‍ശനത്തെ അതുമായി കൂട്ടിയിണക്കി താരതമ്യ വിശകലനം നടത്താനും തയ്യാറായി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ വിശ്വാസികളായ പരസഹസ്രം നിസ്വരായ ജനങ്ങളെ തന്നിലേക്കാകര്‍ഷിക്കാനും അവരില്‍ തന്റെ അഹിംസാസിദ്ധാന്തം വളര്‍ത്തിയെടുക്കാനും സാധ്യമായത്. ഇന്ത്യയുടെ പ്രത്യേകിച്ചും ഇന്നും ഉത്തര പടിഞ്ഞാറന്‍ ഇന്ത്യയില്‍ മാംസഭക്ഷണം നിഷിദ്ധമായിരിക്കുന്നതിന്റെ കാരണം ആ അഹിംസാസിദ്ധാന്തത്തില്നിന്ന് ഉല്‍ഭവം കൊണ്ടതാണ്. അത് ഗാന്ധിജിയുടെ മാത്രം സിദ്ധാന്തമാണെന്ന് പറയാനാകാത്തതും അതുകൊണ്ടാണ്.
ഇവിടെയാണ് ഹിന്ദുമതത്തിന്റെ പേരില്‍ ആര്.എസ്.എസ്സാദി തീവ്രചിന്താഗതിക്കാര്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളും അധികാരത്തിന് വേണ്ടിയുള്ള ഹിംസകളും കിടമല്‍സരങ്ങളും പ്രസക്തമാകുന്നത്. ഗാന്ധിജി പറഞ്ഞ അഹിംസയുടെ, മൂല്യത്തിന്റെ, ധാര്‍മികതയുടെ ഹിന്ദുവിനെയല്ല, തങ്ങള്‍ക്ക് വേണ്ടതെന്ന് പരസ്യമായി പ്രകടിപ്പിച്ചവരാണ് ആര്.എസ്.എസ്സും അതിന്റെ രാഷ്ട്രീയ രൂപമായിരുന്ന ഹിന്ദുമഹാസഭയും. ജനസംഘമായും പിന്നീടത് ഭാരതീയ ജനതാപാര്‍ട്ടിയായും രൂപങ്ങള്മാറിയെങ്കിലും നിറവും രസവും ഒന്നുതന്നെ. സത്യത്തില്‍ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ അഹിംസാധിഷ്ഠിതമായ സനാതനമത്തെയും നിഷേധിക്കുകയും മഹാത്മാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊലപ്പെടുത്തുകയും അതില്‍ അഭിമാനിക്കുകയും ചെയ്തതിലൂടെ യഥാര്‍ഥ ഹിന്ദുമതത്തെയല്ല തങ്ങള്‍ പിന്തുടരുന്നതും പിന്തുണക്കുകയും ചെയ്യുന്നതെന്ന് തീവ്രഹിന്ദുത്വവാദികള്‍ പരസ്യപ്രഖ്യാപനം നടത്തുകയായിരുന്നു. അവരാണ് ഇന്ന് രണ്ടാംതവണയും ഗാന്ധിജിയുടെ മതേതര ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഗാന്ധിജിയെ ഇന്നും അവര്‍ കൊന്നുകൊണ്ടേയിരിക്കുന്നുവെന്നതിന് തെളിവാണ്.
ഇവര്‍ക്ക് ഗാന്ധിജിയുടെ രൂപത്തിലേക്ക് പോലും വെടിവെച്ച് അര്മാദിക്കാനും ഏകമത ഏക സംസ്കാര ഇന്ത്യ കെട്ടിപ്പടുക്കാനും ആഹ്വാനം ചെയ്യാന്‍ മടിയില്ലാത്തതും അതുകൊണ്ടുതന്നെ. ഇതര മതസ്ഥരെ, വിശേഷിച്ചും മുസ്്ലിംകളെ കലാപങ്ങള്‍ സൃഷ്ടിച്ച് കൂട്ടക്കശാപ്പ് നടത്താനും ജീവസന്ധാരണത്തിന് വ്യാപാരം നടത്തുന്ന പാവങ്ങളെ അവരുടെ വേഷത്തിന്റെ പേരില്‍ തെരുവോരങ്ങളില്‍ കൊലചെയ്യാനും മടിയില്ലാത്തതും ഗാന്ധിജിയുടെ തുടര്വധത്തിന് തുല്യംതന്നെ. ‘ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നവര്‍ എന്നെ വെടിവെച്ചുകൊല്ലൂ’ എന്ന് ഒരു പ്രധാനമന്ത്രിക്ക് പറയാന്‍ ബാധ്യതയുണ്ടെങ്കിലും ആര്.എസ്.എസ്സുകാരനായ, ഗുജറാത്തിലെപോലുള്ള മുസ്ലിം വംശീയ ഉന്മൂലനത്തെ പിന്തുണക്കുന്ന നരേന്ദ്രമോദിയും കൂട്ടരും പരോക്ഷമായി അതിനെ പിന്തുണക്കുന്നത് അതുകൊണ്ടാണ്. ചെന്നായക്ക് ആട്ടിന്തോല് ധരിപ്പിക്കുംപോലെയാണത്. പശ്ചിമബംഗാളിലെ നവ് ഖാലികള് ആവര്‍ത്തിക്കപ്പെടുന്നതും അതില്‍ തീര്‍ത്തും പശ്ചാത്താപമില്ലാതിരിക്കുന്നതും തീവ്രഹിന്ദുത്വവാദികള്‍ക്ക് മാത്രമാകുന്നതും അതുകൊണ്ടാണ്.
ലോകത്തെ വലിയ ആര്‍ഭാടവും ആഘോഷവുമായി ഇന്ത്യയില്‍ നിര്‍മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ തന്നെയാണ് മോദികാല ഇന്ത്യയുടെ മറ്റൊരു ഗാന്ധിവധം. ഗാന്ധിജി അക്ഷീണം ആരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ചുവോ ആ പാവപ്പെട്ടവരുടെ സമ്പാദ്യത്തില്‍നിന്ന് ഊറ്റിയെടുത്ത നാണയത്തുട്ടുകളാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന മോദിയുടെ ഗുജറാത്തിലെ പട്ടേല്‍ പ്രതിമയില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്. ‘സര്‍ക്കാരിന്റെ ഏതൊരു പദ്ധതിയും സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്കിടക്കുന്നവന് പ്രയോജനപ്പെടുന്നതായിരിക്കണം’ എന്ന് വാദിച്ച ഗാന്ധിജിയുടെ ഇന്ത്യയിലാണ് അദ്ദേഹത്തിന്റെ വധത്തിന് ഏഴു പതിറ്റാണ്ടിന് ശേഷം പ്രതിമകളുടെയും പകല്കൊള്ളകളുടെയും രൂപത്തില്‍ വീണ്ടും വീണ്ടും ‘ഗാന്ധിവധ’ങ്ങള് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്തിരിച്ചുനിര്ത്തുകയല്ല, മതമൂല്യങ്ങളെ രാഷ്ട്രീയത്തില്‍ ആരോഗ്യകരമായി ഉള്‍ചേര്‍ക്കലിന്റെ ആവശ്യകതയെയാണ് ഇത് ഊന്നിപ്പറയുന്നത്. അത്പക്ഷേ വൈദേശികമായ സെക്യുലര്‍ നിര്വചനത്തിന്റേതല്ല. മതേതരത്വം എന്നത് മതനിരപേക്ഷമാകുന്നതിനെയാണ് ഇന്ത്യയും ഗാന്ധിജിയും രാജ്യത്തെ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചത്. ആ പാരമ്പര്യമാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നതും. ഗാന്ധിജിയുടെ പാവപ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ക്രൈസ്തവര്‍ക്കും ബൗദ്ധര്‍ക്കും ജൈനര്‍ക്കും എല്ലാം വേണ്ടിയുള്ള പാരസ്പര്യത്തെയാണ് ഇന്ത്യ അഥവാ ഭാരതം എന്ന് വിളിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആര്.എസ്.എസ്സിന്റെയും ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ഇന്ത്യ എന്നു പറയുന്നത് ഭാരതീയതയുടെയും ഗാന്ധിജിയുടെയും മതനിരപേക്ഷതയുടെയും നിഷേധമാകുന്നു. ഏതൊരു മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണോ മഹാത്മാവ് ജീവന്ബലികൊടുത്തത്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വകഞ്ഞുമാറ്റി പണിയപ്പെടുന്ന വ്യാജ ‘ഐക്യത്തിന്റെ പ്രതിമ’കളും അവ നിര്‍മിച്ചവരും സ്വയംചെറുതാകുകയും ഗാന്ധിജിയുടെ ഇന്ത്യ ഇന്നും സകലമത-ജാതിവര്ഗവിഭാഗങ്ങളുടെയും മാതൃഭൂമിയായി നിലകൊള്ളുന്നതും സഹിക്കാനാകാത്തവരുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുകതന്നെചെയ്യും. അതാണല്ലോ നാസികളും ഫാസിസ്റ്റുകളും സ്വപ്രവൃത്തിയിലൂടെ പറഞ്ഞുതന്നിട്ടുള്ളത്.
ഹൈന്ദവമതം ഉദ്ബോധനംചെയ്ത വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ലോകത്തെ മുഴുവന്‍ ഏകകുടുംബമായി കാണാനുള്ള സുവര്‍ണ പാതയെന്തെന്നാല്, അതിദേശീയതയെയും സങ്കുചിതമതാത്മകതയെയും ഉപേക്ഷിക്കുകയാണ്. അതാണോ അന്ധരായ ആരാധകരാല്‍ മഹാത്മാഗാന്ധിജിയോട് ഉപമിക്കപ്പെടുന്ന നരേന്ദ്രമോദിയുടെ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. യുഗങ്ങളിലൊരിക്കലേ മഹാമനീഷികള്‍ പിറവികൊള്ളൂ എന്നതാണ് ഹൈന്ദവദര്‍ശനം. ‘ഗാന്ധി’ എന്ന മഹാത്മാവിന്റെ പേരിലെ പദംപോലും ഇന്ത്യയുടെ രാഷ്ട്രീയ ഉത്തുംഗതയില്‍ ഇന്നും സജീവമായി നിലനില്ക്കുന്നതും തീവ്രദേശീയവാദികള്‍ അതിനെ ‘ഗാന്ധിഫോബിയ’ ആയി ഭയപ്പെടുന്നതും ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതിയായിരിക്കാം.രാഷ്ട്രപിതാവിനും രാഷ്ട്രത്തിനും അവര്‍ക്ക് നല്കാവുന്ന ശിക്ഷയുമാണത്! ഇതുതന്നെയാണ് ഗാന്ധിജയന്തിദിനത്തിലെ ഇന്നിന്റെ സന്ദേശവും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala3 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
india3 days ago
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഡീസല്‍ കയറ്റി വന്ന ട്രെയിനിന് തീപിടിച്ചു
-
kerala1 day ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്