X

ഗംഗാവിലാസ് കപ്പലിലെ മദ്യംവിളമ്പല്‍: യാത്ര വിവാദമാകുന്നു

ലോകത്തെ ഏറ്റവും വലിയ നദീജലവാഹിനിയെന്നറിയപ്പെടുന്ന ഗംഗാവിലാസിലെ ആഢംബരസൗകര്യങ്ങള്‍ വിവാദത്തിലേക്ക്. ക്രൂയിസ് കപ്പലില്‍ പലവിധ സൗകര്യങ്ങളാണുള്ളത്. നാലുദിവസത്തെ യാത്രയാണ് ഇതിലൂടെ സജ്ജീകരിച്ചിട്ടുളളത്. റെസ്റ്റോറന്റ്, മുറികള്‍ തുടങ്ങിയവക്ക് പുറമെ മദ്യം വിളമ്പുന്ന ബാറുമുണ്ടെന്നാണ ്പരാതിയുയര്‍ന്നിരിക്കുന്നത്. യു.പിയില്‍നിന്നാരംഭിച്ച് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡില്‍ സമാപിക്കുന്ന യാത്രയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വന്‍കിട നിര്‍മാതാക്കളാണ് ഇതിന് പിന്നിലുള്ളതെന്നും വന്‍കിടക്കാര്‍ക്കാണ ്‌യാത്ര പ്രയോജനപ്പെടുന്നതെന്നുമാണ് പരാതി. മാത്രമല്ല പുണ്യനദിയായ ഗംഗയിലൂടെ ആരതിക്ക് പകരം മദ്യപിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് നേട്ടമായി കാണാനാവില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രധാനമന്ത്രി മോദിയാണ് കഴിഞ്ഞദിവസം കപ്പല്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്. യൂറോപ്യന്‍ സൗകര്യങ്ങളാണ് കപ്പലിലെന്നാണ് കപ്പലിന്റെ നിര്‍മാതാക്കളുടെ അവകാശവാദം. തദ്ദേശവല്‍കരണത്തിനും പാശ്ചാത്യസംസ്‌കാരത്തിനെതിരെയും മുറവിളി കൂട്ടുന്ന ബി.ജെ.പിസര്‍ക്കാരുകള്‍ ഇത്തരത്തിലൊരു ആഢംബര കപ്പല്‍യാത്ര ഒരുക്കുന്നതിന്റെ കാരണമാണ് വിമര്‍ശനവിധേയമായിട്ടുള്ളത്. ബാറിലുപയോഗിക്കുന്ന രീതിയിലുള്ള ഗ്ലാസുകളാണ് റെസ്‌റ്റേറന്റിലുപയോഗിക്കുന്നത്. ഇത് ബാറാണെന്നാണ് വിമര്‍ശനം.

ടൈഗര്‍ റിസര്‍വ്, ബനാറസ്, സുന്ദര്‍ബന്‍സ് വനാന്തരങ്ങള്‍, കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങള്‍, ധാക്ക നഗരം, മുര്‍ഷദാബാദ് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഒരാള്‍ക്ക് പ്രതിദിനം 20,000 രൂപയാണ് ചെലവ് വരുന്നത്. അന്താരാ ഗംഗാവിലാസ് എന്നാണ് കപ്പലിന്റെ പേര്. ഇതിന്റെ പരസ്യംതന്നെ പാശ്ചാത്യസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പണത്തിനല്ലാതെ മതത്തിനും ആചാരത്തിനുമല്ല ബി.ജെ.പി ഇത് കൊണ്ടുവന്നതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇതിനുമുമ്പും ഗംഗയിലൂടെ ബോട്ട് യാത്ര ഉണ്ടായിട്ടുണ്ടെന്നും ഇതാദ്യമായല്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. 12 ദിവസം വരെ നീളുന്ന യാത്രക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാം. കുറഞ്ഞ ദിവസത്തേക്കും യാത്ര പ്ലാന്‍ചെയ്യാം. ഏതായാലും മദ്യാരോപണത്തിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ആഢംബരക്രൂയിസ്.

Chandrika Web: