X

ലൈംഗികാരോപണം: ബി.ജെ.പി ഉപാധ്യക്ഷന്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു

ഗാന്ധിനഗര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ജയന്തി ഭാനുഷാലി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചു. കച്ചില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ഭാനുഷാലിക്കെതിരെ സൂററ്റില്‍ നിന്നുള്ള 21-കാരിയായ യുവതിയാണ് പീഡനാരോപണം ഉന്നയിച്ചത്.

പ്രമുഖ ഫാഷന്‍ ഡിസൈന്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ജയന്തി ഭാനുഷാലി തന്നെ പല തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി വറാച്ച പൊലീസ് സ്‌റ്റേഷനിലും സൂറത്ത് പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മക്കും പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ കയ്യില്‍ കത്തിയും സഹായിയുടെ കയ്യില്‍ തോക്കും ഉണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ എം.എല്‍.എയുടെ സഹായി പകര്‍ത്തിയിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആരോപണം നിഷേധിച്ച് ഭാനുഷാലി രംഗത്തെത്തി. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ഭാനുഷാലി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ നേതൃത്വം ഭാനുഷാലിയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

chandrika: