X

ഐ.ഐ.ടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബി.ജെ.പി ഐ.ടി സെൽ പ്രവർത്തകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ഉത്തര്‍ പ്രദേശിലെ വരാണസി ഐ.ഐ.ടി കാമ്പസിനുള്ളില്‍ ബി.ടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരായ 2 പേര്‍ ഉള്‍പ്പെടെ 3 യുവാക്കള്‍ അറസ്റ്റില്‍. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

ബി.ജെ.പി ഐ.ടി സെല്‍ വരാണസി മെട്രോപോളിറ്റന്‍ കോഓഡിനേറ്റര്‍ കുനാല്‍ പാണ്ഡെ, സഹകണ്‍വീനര്‍ സാക്ഷാം പട്ടേല്‍ എന്നിവരും ആനന്ദ് എന്ന അഭിഷേക് ചൗഹാനുമാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ 1.30നായിരുന്നു നടക്കുന്ന സംഭവം. കാമ്പസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു വിദ്യാര്‍ഥിനി.

ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ പകര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി.

പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിരുന്നു. കാമ്പസിലെ 170ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് ഇതുവരെ സംരക്ഷിച്ചതെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

webdesk13: