X

വളര്‍ത്തു നായ്ക്കള്‍ വില്ലനാവുന്നു; ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹ ബന്ധവും തകര്‍ച്ചയുടെ വക്കില്‍

 

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി ഇമ്രാന്‍ഖാന്റെ വീട്ടില്‍ കാണുന്നില്ലെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. ഈവര്‍ഷം ഫെബ്രുവരി പതിനെട്ടിനാണ് ഇരുവരും വിവാഹിതരായത്. ഇമ്രാന്‍ഖാന്റെ വളര്‍ത്തുനായ്ക്കളും മനേകയുടെ മക്കളുമാണ് വിവാഹബന്ധം ഉലയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇമ്രാന്‍ഖാന്റെ അരുമകളായ വളര്‍ത്തുനായ്ക്കളെ മനേക പുറത്താക്കിയതാണ് പ്രശ്‌ന കാരണം. മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നായകള്‍ തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനേക അവയെ പുറത്താക്കിയത്. അത് ഇമ്രാന്‍ഖാന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വളര്‍ത്തുനായ്ക്കളെ തിരികെ കൊണ്ടുവന്ന് വീടിനുള്ളില്‍ സൈ്വര്യമായി വിഹരിക്കാന്‍ അനുവദിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ മനേക വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.

നേരത്തെ മനേകയുടെ ബന്ധത്തിലുള്ള ആരും ഇമ്രാന്‍ ഖാന്റെ വസതിയില്‍ വരുകയോ ആത്മബന്ധം പുലര്‍ത്തുകയോ ചെയ്യരുതെന്ന് വിവാഹത്തിന് മുമ്പ് ഇമ്രാന്‍ഖാന്‍ വ്യവസ്ഥ വെച്ചിരുന്നു. മനേകക്ക് ആദ്യ വിവാഹത്തില്‍ അഞ്ച് മക്കളുണ്ട്. ഇവരില്‍ ഖവാര്‍ ഫരീന്‍ ഇസ്‌ലാമാബാദിലുള്ള വസതിയില്‍ തങ്ങാന്‍ തുടങ്ങിയിരുന്നു. ഇമ്രാന്‍ഖാന്‍ അതിനെ ചോദ്യംചെയ്തു. അതോടെ ഇരുവരും വാക്കുതര്‍ക്കമായി. പിന്നീടാണ് മുന്‍ പാക് ക്രിക്കറ്ററിന് പ്രിയപ്പെട്ട നായ്ക്കളെ മനേക്ക പുറത്താക്കിയത്. ഇതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

എന്നാല്‍ വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ ഖുറൈഷി അറിയിച്ചു. ബുഷ്‌റ അവരുടെ മാതാവിന്റെ വീട്ടില്‍ പോയിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ബ്രിട്ടീഷുകാരിയായ ജമീമ ഗോള്‍ഡ് സ്മിത്തിനെയാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1995ല്‍ തുടങ്ങിയ ആ ദാമ്പത്യ ബന്ധം ഒമ്പത് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കളുണ്ട്. 2015ലായിരുന്നു രണ്ടാം വിവാഹം. പാക് ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാനായിരുന്നു ഭാര്യ. ഒമ്പത് മാസം മാത്രമായിരുന്നു ആ ബന്ധത്തിന് ആയുസുണ്ടായിരുന്നത്. 2015 ഒക്ടോബറില്‍ അവര്‍ വേര്‍പിരിഞ്ഞു.

chandrika: