X

കുല്‍ദീപിന് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്; ആദ്യ ഏകദിനം വെട്ടിപ്പിടിച്ച് രോഹിതും കോലിയും

നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആറുവിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യ വിജയം സമ്മാനിച്ചത്.

25 റണ്‍സിന് ആറു വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തില്‍ മൂന്നു മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 268 റണ്‍സിലൊതുക്കുകയായിരുന്നു. മൂന്ന് മുന്‍നിരക്കാരടക്കം ആറു പേരെ കുല്‍ദീപ് കറക്കി വീഴ്ത്തിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് (50), ജോസ് ബട്‌ലര്‍ (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. ജേസണ്‍ റോയ് (38), ബെയര്‍സ്‌റ്റോ (38) എന്നിവരുടെ ഓപണിങ് വിക്കറ്റ് കൂട്ടുകെട്ടും നിര്‍ണായകമായി. ഒരു വിക്കറ്റിന് 73 എന്ന നിലയില്‍ നിന്നാണ് ഏഴിന് 216 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് മൂക്കുകുത്തിയത്. എന്നാല്‍ മുഈന്‍ അലിയുടെയും (24) ആദില്‍ റാഷിദിന്റെയും (22) വാലറ്റത്തെ ബാറ്റിങ് ഇംഗ്ലണ്ടിന് ഗുണകരമായി. ഉമേഷ് യാദവ് രണ്ടും യുജവേന്ദ്ര ചഹാല്‍ ഒന്നും വിക്കറ്റെടുത്തു.

ഇംഗ്ലണ്ടുയര്‍ത്തിയ 269 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങില്‍ 114 പന്തില്‍ 15 ഫോറും നാല് സിക്സുമടങ്ങിയ രോഹിതിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് വിജയം എളുപ്പമാക്കി. 82 പന്ത് നേരിട്ട കോലി ഏഴുഫോര്‍ നേടി. ഇവര്‍ക്കുപുറമേ ശിഖര്‍ ധവാനും (40), ലോകേഷ് രാഹുലും (9*) മികച്ച പിന്തുണ നല്‍കി. കുല്‍ദീപാണു കളിയിലെ താരം. കുല്‍ദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.

നേരത്തെ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആദ്യ ജയത്തോടെ മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 49.5 ഓവറില്‍ 268-ന് പുറത്ത്; ഇന്ത്യ 40.1 ഓവറില്‍ രണ്ടിന് 269

chandrika: