X

ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്റര്‍മയാമി; രണ്ട് അസിസ്റ്റുമായി മെസി

മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്‍ര്‍മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ആഞ്ചലസ് എഫ്‌സിയെ ഇന്റര്‍മയാമി തകര്‍ത്ത് വിട്ടത്. ഗോള്‍ നേടാനായില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുകളുമായി കളിയില്‍ തിളങ്ങി. ഫക്കുണ്ടോ ഫാരിയസും ജോര്‍ഡി ആല്‍ബയും കാമ്പാനയുമായിരുന്നു ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്. റയാന്‍ ഹോളിംഗ്‌ഷെഡാണ് ലോസ് ആഞ്ചലസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ ഇന്റര്‍മയാമി ബോക്‌സിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങളുമായി ലോസ് ആഞ്ചലസ് കളം നിറഞ്ഞെങ്കിലും ലക്ഷ്യം കാണാനായില്ല. എട്ടാം മിനിറ്റില്‍ മെസിയും ബുസ്‌ക്വറ്റ്‌സും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനിടെ നഷ്ടപ്പെട്ട പന്ത് ബൗംഗ നേടുകയും മയാമി ബോക്‌സിലേക്ക് പാഞ്ഞടുക്കുകയും ചെയ്‌തെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഇന്‍ര്‍മയായി ഗോളി കാലന്‍ഡര്‍ അടുത്ത കാലത്ത് നടത്തിയ മികച്ച പ്രകടനത്തിലൂടെയായിരുന്നു ബോക്‌സിലേക്ക് പാഞ്ഞടുത്ത പന്തിനെ തട്ടി മാറ്റിയത്.

ലോസ് ആഞ്ചലസ് പ്രതിരോധ താരം മക്കാര്‍ത്തിയെ മറി കടന്നായിരുന്നു 14ാം മിനിറ്റില്‍ ഫാരിയസ് ഗോള്‍ നേടിയത്. ഔട്ടര്‍ ബോക്‌സിനുള്ളില്‍ വഴുതി വീണായിരുന്നു ഫാരിയസ് പന്തിനെ ഫിനിഷിംഗ് ലൈന്‍ കടത്തിയത്. പന്ത് കളയാതെ കളിക്കുന്ന മയാമിയില്‍ നിന്ന് വീണു കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ലോസ് ആഞ്ചലസ് ശ്രമിച്ചെങ്കിലും ഗോളി കാലെന്‍ഡറിന് മുന്നില്‍ കലമുടയ്ക്കുകയായിരുന്നു.

36ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ സമനില പിടിക്കാന്‍ എല്‍എഎഫ്‌സിക്ക് അവസരം ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മധ്യനിര താരം അക്കോസ്റ്റക്ക് പകരക്കാരനായി ടില്‍മാനെ ഇറക്കിയാണ് ലോസ് ആഞ്ചലസ് രണ്ടാം പകുതിയില്‍ കളിച്ചത് . സൂപ്പര്‍താരം മെസിയുടെ അസിസ്റ്റിലാണ് ആല്‍ബ ഇന്റര്‍മയാമിക്കായി രണ്ടാം ഗോള്‍ നേടിയത്.

രണ്ടാം ഗോള്‍ വഴങ്ങിയതിന് പിറകെ 52ാം മിനിറ്റില്‍ മുന്‍നിരയില്‍ നിന്ന് ചില്ലിനിയെ മാറ്റി പ്രതിരോധ നിര ശക്തമാക്കാനാണ് എല്‍.എഫ്.സി മുതിര്‍ന്നത്. 71ാം മിനിറ്റില്‍ വല കുലുക്കാന്‍ മെസി ശ്രമം നടത്തിയെങ്കിലും 4 എല്‍.എഫ്.സി ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ നിന്ന് കിക്കെടുക്കാനായില്ല. ബാക്ക് ഹീല്‍ ചെയ്ത പന്ത് ഫാരിയസിന് കൈമാറി. ലോങ് റേഞ്ചില്‍ നിന്ന് ഫാരിയസ് കിക്കെടുത്തെങ്കിലും പന്ത് ക്രോസ് ബാറിനെ മറികടന്ന് പോയി. 74ാം മിനിറ്റില്‍ ഫാരിയസിന് പകരക്കാരനായി കാമ്പാനയെ ഇന്റര്‍മയാമി കളത്തിലേക്കിറക്കി.

പകരക്കാരനായെത്തിയ കാമ്പാന, 83ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ മയാമിയുടെ മൂന്നാം ഗോള്‍ നേടുകയായിരുന്നു. പ്രതിരോധനിരക്കാരനായ റയാന്‍ ഹോളിംഗ്‌ഷെഡാണ് എല്‍എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ നേടിയ കോര്‍ണറിലൂടെയായിരുന്നു കാലന്‍ഡെറിന്റെ ക്ലീന്‍ഷീറ്റ് റയാന്‍ നഷ്ടപ്പെടുത്തിയത്. ആറ് മിനിറ്റായിരുന്നു കളിയില്‍ അധികസമയം അനുവദിച്ചത്.

 

webdesk13: