X

മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും ധോണിയും

ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍ തന്നെ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ തകര്‍ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്. പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്‍ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്‍ കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്‍ മറ്റാര്‍ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്‍ നേടാന്‍ എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ധാരാളമുള്ളതിനല്‍ പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്‍ രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്‍ ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്‍. അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ വരാറുള്ളത്. ആദ്യ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്‍ വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്‍ക്ക് ശേഷം വരുന്ന മൂന്ന് പേര്‍ കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്‍ദ്ദിക്കും. പിന്നെ വിന്‍ഡീസില്‍ നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്‍ കരണ്‍ പൊലാര്‍ഡും.
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്‍ രണ്ട് പേരും അര്‍ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്‍ കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്‍ നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്‍ ചെന്നൈയുടെ ഏറ്റവും സീനിയര്‍ ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്‍ ശക്തമായ ഫാന്‍സുണ്ട്. മൂന്നാം നമ്പറില്‍ സുരേഷ് റൈനയും നാലാം നമ്പറില്‍ അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്‍ ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്‍ സ്പിന്നര്‍മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്‍. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍-ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവരുടെ ശക്തി എല്ലാ മല്‍സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ കരുത്തില്ല. ദിപക് ചാഹര്‍ എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്‍ ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്‍ ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്‍ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക വേളകളില്‍ ക്യാച്ചുകള്‍ മിസ് ചെയ്യുന്നതില്‍ രണ്ട് ഭാഗത്തെയും താരങ്ങള്‍ മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്‍ കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്‍ഡിംഗ് ദൗര്‍ബല്യങ്ങളാണ്.

web desk 1: