X

ഐ.എസ്.എല്‍ : ഇന്ന് പൂനെ-ബംഗളൂരു സൂപ്പര്‍ സെമി

പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം നടത്തിയാണ് ആദ്യമായി ഐ.എസ്.എല്‍. കളിക്കുന്ന ബംഗളൂരു സെമിയില്‍ ഇടം നേടിയത്. പൂനെ സിറ്റിയാകട്ടെ കഠിന പ്രയത്‌നത്തിലൂടെ ഇതാദ്യമായും. പോരാട്ടത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായതിനാല്‍ മികച്ച മത്സരത്തിന് വേദി സാക്ഷ്യം വഹിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

കളിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റിയ സമയം ഇതല്ലെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പൂനെ കോച്ച് റാങ്കോ പൊപോവിച് പറഞ്ഞു. അത് ടീമിന് ഗുണം ചെയ്യില്ല. ഇനി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ ഉണ്ട്. അതില്‍ രണ്ടിലും നന്നായി കളിക്കേണ്ടിയിരിക്കുന്നു.പരമാവധി ഗോളുകള്‍ അടിക്കുക. ഏറ്റവും കുറച്ച് ഗോളുകള്‍ വാങ്ങുക. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഫൈനലിലേക്ക് എത്തും. ഇതുവരെ ഞങ്ങള്‍ മികച്ച കളിയായിരുന്നു. അത് പോലെ തന്നെ ഈ മത്സരത്തിലും കളിക്കും-ടീമിന്റെ തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

അവസാന മത്സരത്തില്‍ മാര്‍സലീഞ്ഞ്യോവിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സെമിയില്‍ അദ്ദേഹത്തോടൊപ്പം എമിലിയാനോ അല്‍ഫാരോയും ചേരും. ഇവരുടെ കാര്യം ചോദിച്ചപ്പോള്‍ മെസ്സിയും സുവാരസുമില്ലാത്ത ബാര്‍സിലോണയെ പോലാകും എന്നായിരുന്നു പൊപോവിച്ചിന്റെ മറുപടി. പൂനെയില്‍ നടന്ന മത്സരത്തില്‍ നേരത്തെ ബംഗളൂരു 3-1 ന് പൂനെ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. പൂനെയുമായുള്ള മത്സരം അത്ര ലളിതമായി കാണുന്നില്ല എന്നായിരുന്നു ബംഗളൂരുവിന്റെ അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയുടെ അഭിപ്രായം. പൂനെ മികച്ച ടീമാണ്. നേരത്തെ നടന്ന മത്സരത്തില്‍ അവര്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ ശേഷമാണ് ഞങ്ങള്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചത്- നൗഷാദ് പറഞ്ഞു. പൂനെയുടെ മുന്നേറ്റ നിര മികച്ചതാണ്. എന്നാല്‍ അവരുടെ പ്രതിരോധത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. അത് തന്നെയായിരിക്കും ബംഗളൂരുവിന്റെ നോട്ടവും. സെമിയിലെ ആദ്യ പാദം എതിരാളികളുടെ മൈതാനിയില്‍ കളിക്കുന്നത് പ്രശ്‌നമല്ലെന്നും എവേ മത്സരങ്ങളില്‍ തങ്ങള്‍ മികച്ച കളിയാണ് ഇതുവരെ കാഴ്ചവെച്ചതെന്നും ഇവിടെയും അത് തുടരാനാണ് ടീമിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി എട്ടിനാണ് അങ്കം.

എവേ ഗോള്‍ നിയമം പ്രാബല്യത്തില്‍

മുംബൈ:ഇന്നാംരഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫെനല്‍ പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ നിയമം നടപ്പിലാക്കും. രണ്ട് പാദങ്ങളിലായി, ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സെമി ഫൈനലുകള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെല്ലാം കാണുന്നത് പോലെ സെമി മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചാല്‍ എവേ ഗോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിശ്ചയിക്കുക.

chandrika: