X

ആ ഫ്‌ളിക്ക്…. അതാണ് ആഷിഖ്…

കമാല്‍ വരദൂര്‍

അതിവേഗതയില്‍ ഓടി ഒരു ഉസൈന്‍ ബോള്‍ട്ടാവണം-അവന്റെ ബാല്യകാല സ്വപ്‌നം അതായിരുന്നു. ഉറക്കത്തില്‍ എപ്പോഴും കാണാറുള്ളത് ബോള്‍ട്ടിനെ.. ആ ജമൈക്കക്കാരനെ പോലെ പത്ത് സെക്കന്റില്‍ താഴെ 100 മീറ്ററില്‍ കുതിക്കണം. പാണക്കാട് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ എന്നും ക്ലാസ് വിട്ടാല്‍ കുട്ടുകാര്‍ ഫുട്‌ബോളുമായി ഇറങ്ങും.
അധ്യാപകനായ റഫീക്ക് സാര്‍ പന്തിനൊപ്പം ഓടാന്‍ പറയും. ബോള്‍ട്ടാവാനുളള മോഹത്തില്‍ പന്തിനെ പിടിക്കാന്‍ ഓടും. അങ്ങനെ പന്തിനൊപ്പം ഓടാന്‍ തുടങ്ങിയപ്പോള്‍ കാലില്‍ പന്തും നന്നായി വഴങ്ങുന്നു. അങ്ങനെ ക്ലാസിലെ ഫുട്‌ബോളറായി. റഫീക്ക് സാര്‍ തന്നെ ബൂട്ടും കിറ്റും വാങ്ങി നല്‍കി പറഞ്ഞു നന്നായി പന്ത് കളിക്കാന്‍. പിന്നെ സ്വപ്‌നത്തില്‍ പന്ത് നിറയാന്‍ തുടങ്ങി. മെസിയും ക്രിസ്റ്റിയാനോയും സ്വപ്‌നത്തില്‍ വരാന്‍ തുടങ്ങി. നാട്ടിലെ ചെറിയ അക്കാദമിയുടെ ഭാഗമായി. പന്ത് കളി ജോറാവാന്‍ തുടങ്ങി. ഉപ്പയും, ഉമ്മയുമെല്ലാം നല്ല പ്രോല്‍സാഹനം നല്‍കി. സ്‌ക്കൂള്‍ പ്രായത്തില്‍ തന്നെ പൂനെ എന്ന വലിയ നഗരത്തിലെ അക്കാദമിയിലേക്ക് വരാന്‍ പറഞ്ഞു അനസ് എന്ന സീനിയര്‍ കൂട്ടുകാരന്‍. അനസ് അന്ന് പൂനെയുടെ നായകനാണ്. അങ്ങനെ പൂനെ എഫ്.സി അക്കാദമിയില്‍. അന്ന് പ്രായം പതിനഞ്ച് മാത്രം. പിന്നെ ആ മഹാനഗരത്തിലെ ഓളങ്ങളില്‍ അവന്‍ വളര്‍ന്നു. സദാസമയവും പന്ത് തന്നെ മുന്നില്‍.
കൊച്ചു താരത്തില്‍ നിന്നും വലിയ താരത്തിലേക്കുള്ള ദൂരം അവന്‍ പിന്നിട്ടത് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടുന്ന വേഗതയില്‍. സ്‌പെയിനിലെ വില്ലാ റയല്‍ അക്കാദമിയില്‍ മൂന്ന് മാസം പന്തിന്റെ വേഗതക്കൊപ്പം ഓടി നോക്കി. അതിലും വിജയിച്ചപ്പോള്‍ പിന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന വലിയ ലോകത്തേക്ക്. ഇംഗ്ലീഷുകാരനായ ഇന്ത്യന്‍ ഹെഡ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പയ്യന്‍സിനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
നല്ല ഉയരം. ആരോഗ്യം. ഇവന്‍ കൊള്ളാമെന്ന് കോച്ച് പലരോടും പറഞ്ഞു. രാജ്യം ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പ് കളിക്കുന്നു. പാണക്കാട്ടുകാരനെ കോച് വിളിച്ചു. പിന്നെ ഇന്ത്യയുടെ സുവര്‍ണ വസ്ത്രത്തില്‍… ശേഷം സാഫ് കപ്പില്‍. അവിടെ ശ്രീലങ്കക്കെതിരെ സുന്ദരമായ ഗോളോടെ ടീമിലെ സ്ഥിരക്കാരനായി. ഇടവേളക്ക് ശേഷം രാജ്യം വന്‍കരാ ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നു. സാധ്യതാ സംഘത്തിലും പിന്നെ സ്ഥിരം സംഘത്തിലും പാണക്കാട്ടുകാരന്‍. അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡുമായി കളിക്കുന്നു.
23 പേരില്‍ നിന്നും പതിനൊന്ന് പേരെ കോച്ചിന് വേണം. അവിടെയും അവന്‍ തന്നെ വരുന്നു- ഗ്യാലറിയിലെ ആവേശത്തിലേക്ക് പന്ത് തട്ടുമ്പോള്‍ അരികില്‍ മഹാമേരു പോലെ സീനിയര്‍ താരം സുനില്‍ ഛേത്രി. ഗോള്‍ വേട്ടക്കാരനായ സിക്കിമുകാരന് പന്ത് നല്‍കുകയാണ് പ്രധാന ജോലി… മല്‍സരം തുടങ്ങിയതും ആ ജോലി ഭംഗിയാക്കി ടീമിന് വേണ്ടി ഒരു പെനാല്‍ട്ടി കിക്ക് സമ്പാദിക്കുന്നു. അത് വഴി ഗോള്‍….. രണ്ടാം പകുതിയില്‍ ഉദാത്ത സിംഗ് എന്ന കൂട്ടുകാരന്‍ വലത് പാര്‍ശ്വത്തിലൂടെ കുതിക്കുന്നു. മധ്യഭാഗത്തിലുടെ അവനും. പന്ത് ഞൊടിയിയില്‍ ലഭിക്കുന്നു, വേണമെങ്കില്‍ ഗോളിലേക്ക് ഒരു ശ്രമം നടത്താം. പക്ഷേ സമാന്തരമായി തന്റെ നായകന്‍ വരുന്നത് കണ്ട് പന്ത് ഞൊടിയിടയില്‍ കാലിന്റെ പിന്‍പാദത്തില്‍ കൈമാറുന്നു. എക്‌സ്പ്രസ് വേഗതയില്‍ വന്ന ഛേത്രി അത് ഗോളാക്കി മാറ്റുന്നു…. ഹെഡ് കോച്ച് മൈതാനത്തിന് പുറത്ത് തുള്ളിച്ചാടുന്നു…..
ഇത് ആഷിഖ് കുരുണിയന്‍ എന്ന പയ്യന്‍സ്… 21 വയസ്സില്‍ ഇന്ത്യക്കായി പത്ത് തവണ പന്ത് തട്ടി. പക്ഷേ പന്തിനോടുള്ള സ്‌നേഹം പതിന്മടങ്ങ് വര്‍ധിക്കുകയല്ലാതെ ആഷിഖില്‍ മാറ്റമൊന്നുമില്ല. മല്‍സരത്തിന് ശേഷം ഇന്നലെ ഞങ്ങള്‍ക്കൊപ്പമായിരുന്നു ഭക്ഷണം. തന്നെ പൂനെയിലെത്തിച്ച അനസ് എടത്തൊടിക, ടീമിലെ നല്ല സുഹൃത്തുക്കളായ വിശാല്‍ കെയ്ത്ത്, അനിരുദ്ധ് ഥാപ്പ എന്നിവര്‍ കൂടെ… മികച്ച പ്രകടനം നടത്തിയ ടീമിന് കോച്ച് ഒരു ദിവസത്തെ അവധി നല്‍കിയതിനാല്‍ പേടിക്കാനൊന്നുമില്ല. ചിരിച്ചും കളിച്ചും ഒരു ദിവസം. നല്ല ബിരിയാണിയും മീന്‍ കറിയും ചോറുമെല്ലം ആഷിഖിന് ഇഷ്ടമാണ്. പക്ഷേ കളിക്കാരനെന്ന നിലയില്‍ എന്തും എപ്പോഴും കഴിക്കാനാവില്ല. മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലെ തായ്‌ലന്‍ഡുമായുള്ള മല്‍സരത്തില്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ നല്‍കിയ ആ ഫഌക്കിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആഷിഖ് ചിരിക്കുന്നു-അത് ആ സമയത്തെ ഒരു ചിന്തയാണ്. എന്നേക്കാള്‍ വേഗതയില്‍, കൂടുതല്‍ സൗകര്യപ്രദമായ പൊസിഷനില്‍ ഛേത്രിഭായി വരുന്നുണ്ട്. അത്തരം ചിന്തകള്‍ വരാനുള്ള കാരണം ഐ.എസ് എല്‍ പോലുള്ള മല്‍സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ്. നല്ല മല്‍സരങ്ങള്‍ കാണുന്നത് കൊണ്ടാണ്. മെസിയെ പോലെ ഒരു ഫുട്‌ബോള്‍ കൂട്ടുകാര്‍ക്ക് പന്ത് കൈമാറുന്നത് കാണുമ്പോള്‍ തോന്നുന്ന വികാരം പോലെയുള്ള ഒരു കൈമാറ്റം. നല്ല പിന്തുണയാണിവിടെ ആഷിഖിനും സംഘത്തിനും. മലാളികള്‍ ആഷിഖിനെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. സെല്‍ഫി വേട്ടക്കാരും, ഓട്ടോഗ്രാഫുകാരും പിന്തുടരുമ്പോള്‍ അതെല്ലാം ഗെയിമിന്റെ ഭാഗമാണെന്ന തിരിച്ചറിവും കൗമാരക്കാരനുണ്ട്. എല്ലാവരോടും പറയുന്നത് ഒരു കാര്യം മാത്രം-ടീമിന് കാര്യമായ പിന്തുണ നല്‍കണം.
അതെ ഫുട്‌ബോളിനെ പ്രണയിക്കുന്ന, പന്ത് കണ്ടാല്‍ തട്ടാന്‍ മോഹിക്കുന്ന മലപ്പുറത്തിന്റെ ഫുട്‌ബോള്‍ മനസ്സിന്റെ പുതിയ തെളിവാണ് ആഷിഖ്. മനസ്സിലും ശരീരത്തിലുമെല്ലാം കളിക്കമ്പം നിറയുന്ന നാടിന്റെ നല്ല വിലാസക്കാരന്‍. പ്രായം ആഷിഖിനൊപ്പമാണ്. കൂടുതല്‍ വിശാലമായ മൈതാനമാണ് മുന്നില്‍. നന്നായി കളിക്കണം. നല്ല ഗോളുകള്‍ നേടണം. രാജ്യം അറിയുന്ന കളിക്കാരനായി മാറണം. ഇത് ഇനി സ്വപ്‌നമല്ല-ബോള്‍ട്ടില്‍ നിന്നും മെസിയും ക്രിസ്റ്റിയാനോയുമെല്ലാം വഴി ആഷിഖ് താരമായിരിക്കുന്നു. ഇനി അവന് വേണ്ടത് നമ്മുടെ കൈയ്യടിയാണ്-കലവറയില്ലാത്ത പ്രോല്‍സാഹനമാണ്…

ചന്ദ്രിക വെബ് ഡെസ്‌ക്‌: