X

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; കര്‍’നാടകം കൂടുതല്‍ നടനങ്ങളിലേക്ക്

ബംഗളുരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തില്‍. 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന. എന്നാല്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്ന ബി എസ് യെദ്യൂരപ്പ, ജൂലൈ 31നകം ഭൂരിപക്ഷം നേടുമെന്നും വ്യക്തമാക്കി കഴിഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെ രാവിലെ യെഡിയൂരപ്പ സന്ദര്‍ശിച്ചിരുന്നു.
വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം.

അതേസമയം യെദ്യൂരപ്പയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം തെളിയിക്കണമെന്നിരിക്കെ കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിക്കാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് സിദ്ധരാമയ്യ ചോദിച്ചത്.

മൂന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി രംഗത്തെത്തിയത്.

കര്‍ണാടകയില്‍ മറുകണ്ടം ചാടിയ വിമത എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ കടുത്ത നടപടിയാണ് കൈകൊണ്ടത്. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 2023 മെയ് 23 വരെയാണ് അയോഗ്യത. ബാക്കി വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിന് അകം തീരുമാനമുണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്ന ആളാണ് ശങ്കര്‍. കോണ്‍ഗ്രസില്‍ ലയിച്ച കെപിജെപി എന്ന പാര്‍ട്ടി പ്രതിനിധിയായാണ് ശങ്കര്‍ ജയിച്ചതെന്ന് സിദ്ധരാമയ്യ തെളിയിച്ചതോടെയാണ് സ്പീക്കര്‍ ശങ്കറിനെ അയോഗ്യനാക്കിയത്. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് എംഎല്‍എമാരായത്. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അയോഗ്യരായത് ബിജെപിക്കും തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാരെ അയോഗ്യരാക്കുമെന്നാണ് സൂചന. ഇതിനിടെയാണ് വീണ്ടും സത്യപ്രതിജ്ഞ നാടകവുമായി യെദ്യൂരപ്പ രംഗത്തിറങ്ങുന്നത്.

ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്ന സമീപനമായിരുന്നു ഇന്നലെവരെ ബിജെപി നേതൃത്വം യെദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചത്. വിമത എം.എല്‍.എമാരുടെ അയോഗ്യത, രാജി കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുമെന്നും ബി.ജെ.പി വക്താവ് ജി മധുസൂധന്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ 13 എം.എല്‍.എമാരും ജെ.ഡി. എസില്‍ നിന്നുള്ള മൂന്ന് എം. എല്‍. എമാരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. സ്പീക്കര്‍ ഇവരുടെ രാജി സ്വീകരിക്കുന്നതുവരെ ഇവര്‍ നിയമസഭയിലെ അംഗങ്ങളായി തുടരുകയും, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 ആയി സഭയിലെ അംഗബലം നിലനില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കണണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയുണ്ടായാലും പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷത്തിലെത്താന്‍ ഞങ്ങള്‍ക്ക് ആറുപേരുടെ കുറവുവരുമെന്നും മധുസൂധന്‍ വ്യക്തമാക്കി. നിലവില്‍ 105 പേരാണ് ബി.ജെ.പിക്കുള്ളത്. രണ്ട് സ്വതന്ത്രരും ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വിമതരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെങ്കിലും വിമതരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിന്നെയും അവതാളത്തിലാവും. അതിനിടെ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടിക്കായി കാക്കുന്ന കര്‍ണാടക ബി.ജെ.പി.ക്ക് പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിസ്ഥാന മോഹികളുടെ തള്ളിക്കയറ്റം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ്-ജെഡിഎസ് വിമത എം.എല്‍.എമാരും മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ബി.ജെ.പി.യും യെദ്യൂരപ്പയും പ്രതിസന്ധിയിലായത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ആദ്യം യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ഇതിനുശേഷമായിരിക്കും മന്ത്രിസഭാ വികസനം.

ചട്ടപ്രകാരം മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 34 പേരെ മാത്രമേ മന്ത്രിമാരാക്കാന്‍ കഴിയൂ. പക്ഷേ, ബിജെപിയില്‍ തന്നെ 56 മുതിര്‍ന്ന എംഎല്‍എമാര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. മൂന്നോ അതിലധികമോ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരാണ് ഈ 56 പേരും. ഇതിനുപുറമേ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എത്തിയ 15 വിമത എംഎല്‍എമാരും മന്ത്രിസ്ഥാനം മോഹിച്ചെത്തിയവരാണ്. നിലവിലെ സാഹചര്യത്തില്‍ വിമതരെ തഴഞ്ഞുള്ള മന്ത്രിസഭാ രൂപീകരണം ബിജെപിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. മന്ത്രിമാര്‍ക്കൊപ്പം ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ആര്‍. അശോക്, കെ.എസ്. ഈശ്വരപ്പ, ബി. ശ്രീരാമലു തുടങ്ങിയവര്‍ക്കും കോണ്‍ഗ്രസ് വിമതനായ രമേശ് ജാര്‍ക്കിഹോളിയും ഉപമുഖ്യമന്ത്രി പദത്തിനായി ഇപ്പോള്‍ തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെ, 76 വയസ് പിന്നിട്ട യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് മുറുമുറുപ്പുണ്ടെന്നും സൂചനകളുണ്ട്.
75 വയസ് പിന്നിട്ടവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി ചട്ടം. ഇത് കര്‍ശനമായി പാലിക്കപ്പെടുകയാണെങ്കില്‍ യെദ്യൂരപ്പക്ക് തിരിച്ചടിയാകും. ഇന്നത്തെ സാഹചര്യത്തില്‍ പ്രായത്തിന്റെ പേരില്‍ യെദ്യൂരപ്പയെ ഒഴിവാക്കാന്‍ ബിജെപിക്കും കഴിയില്ല. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ബിജെപി കേന്ദ്രനേതൃത്വം. എന്നാല്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ഗവര്‍ണറെ കാണുന്നതിന് നേതൃത്വത്തിന്റെ അനുമതിക്കായി യെദ്യൂരപ്പ വിശ്വസ്തരെ ഡല്‍ഹിക്ക് അയച്ച് സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. എം. എല്‍.എമാരോട് ബംഗളൂരു വിടരുതെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമസഭാ കക്ഷി യോഗം ചേരാനാണ് തീരുമാനം.

chandrika: