X

ഷുക്കൂറ്,ടി.പി,ഫസല്‍,ശുഹൈബ്… നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേയിരിക്കും; കെ.എം ഷാജി 

കോഴിക്കോട്: മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ വെട്ടികൊല്ലപ്പെടുത്തിയ സംഭവത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാജി രംഗത്തെത്തിയത്.

കേരളത്തില്‍ മരണത്തിന്റെ മൊത്ത വ്യാപാരം സിപിഎം കൊലയാളി സംഘങ്ങള്‍ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ഡല്‍ഹിയിലെ അവിശുദ്ധ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി പോലീസ് ഈ മരണവണിക്കുകളുടെ സുരക്ഷ വിങ്ങായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു എന്നും ഷാജി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിക്കുന്നു.

Read Also :  ‘നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’

ഡെല്‍ഹിയെയും തിരുവനന്തപുരത്തെയും ഒരു പോലെ മാനേജ് ചെയ്യാന്‍ കഴിയുന്ന വല്യ ഏമാന്‍ മാര്‍ക്കറിയാം ചോറ് തരുന്നവരെ എങ്ങനെ സംരക്ഷിക്കണമെന്ന്. അതവര്‍ വെടിപ്പായി ചെയ്യും. അപ്പോഴും ഷുക്കൂറിനെ പോലെ, ടിപിയെ പോലെ,ഫസലിനെ പോലെ,ശുഹൈബിനെ പോലെ നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേ ഇരിക്കും, ഇവിടെ ക്രിയാത്മകവും നീതി പൂര്‍വ്വകവുമായ അന്വേഷണത്തിന് സ്‌റ്റേറ്റിന് പുറത്തുള്ള ഒരു അന്വേഷണ ഏജന്‍സി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ അന്വേഷണ ചുമതല ഏറ്റെടുത്തെ തീരൂ എന്നും കെ.എം ഷാജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ ഒരിരകൂടി കണ്ണൂരില്‍ ഉണ്ടായിരിക്കുന്നു!

മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നു. കേരളത്തില്‍ മരണത്തിന്റെ മൊത്ത വ്യാപാരം സിപിഎം കൊലയാളി സംഘങ്ങള്‍ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ഡല്‍ഹിയിലെ അവിശുദ്ധ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി പോലീസ് ഈ മരണവണിക്കുകളുടെ സുരക്ഷ വിങ്ങായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കൊല നടത്താനുപയോഗിച്ച ‘പണിയായുധങ്ങള്‍’മാത്രം പിടിച്ചെടുത്ത് പ്രതിയെ പിടിച്ചു എന്ന ശബ്ദഘോഷത്തോടെ ഈ അന്വേഷണവും അങ്ങ് തീര്‍ത്തേക്കാം. അതല്ലെങ്കില്‍ ഒരു വ്യാജപ്രതിയെ ഉണ്ടാക്കിയെടുത്ത് കഥ അവസാനിപ്പിച്ചേക്കാം.ഏതായാലും തിരശീലക്ക് മറവിലുള്ള കൊലയാളി സംഘം അപ്പോഴും സേഫ് സോണില്‍ തന്നെ ആയിരിക്കും. ഡെല്‍ഹിയെയും തിരുവനന്തപുരത്തെയും ഒരു പോലെ മാനേജ് ചെയ്യാന്‍ കഴിയുന്ന വല്യ ഏമാന്‍ മാര്‍ക്കറിയാം ചോറ് തരുന്നവരെ എങ്ങനെ സംരക്ഷിക്കണമെന്ന്. അതവര്‍ വെടിപ്പായി ചെയ്യും. അപ്പോഴും ഷുക്കൂറിനെ പോലെ, ടിപിയെ പോലെ,ഫസലിനെ പോലെ,ശുഹൈബിനെ പോലെ നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേ ഇരിക്കും.

ഇവിടെ ക്രിയാത്മകവും നീതി പൂര്‍വ്വകവുമായ അന്വേഷണത്തിന് സ്‌റ്റേറ്റിന് പുറത്തുള്ള ഒരു അന്വേഷണ ഏജന്‍സി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ അന്വേഷണ ചുമതല ഏറ്റെടുത്തെ തീരൂ.

NB;എംഎം ഹസ്സന്റെ തോമസ് ഐസക്കിനെതിരായ പരാമര്‍ശത്തില്‍ ധാര്‍മിക രോഷം കൊണ്ട് കണ്ണുനീര്‍ കവിതകളെഴുതുന്ന സിപിഎം ഫെമിനിസ്റ്റുകള്‍ പക്ഷെ കൊല ചെയ്യപ്പെടുന്നവന്റെ വീട്ടിലെ സ്ത്രീകളുടെ കണ്ണുനീരിനെ കുറിച്ച് അറിഞ്ഞിട്ടേയില്ല.അവരിപ്പോഴും കമ്മ്യൂണിസ്റ്റ് ലോകത്തിലെ നവോദയത്തിന്റെയും സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയുംപുരോഗതിയുടെയും ഉയര്‍ന്ന വിതാനത്തെ കുറിച്ചു മഹാകാവ്യമെഴുതുന്ന തിരക്കിലാണ്.

chandrika: