X

താനൂരില്‍ കെടി ജലീല്‍ നടത്തിയത് വന്‍ തട്ടിപ്പ്; മന്ത്രിയുടെ വാദം പൊളിക്കുന്ന തെളിവുമായി പികെ ഫിറോസ്

താനൂരില്‍ വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ ദിവസം തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മാണത്തിന് മന്ത്രി കെടി ജലീല്‍ നടത്തിയ പിരിവിലെ തട്ടിപ്പ് പുറത്തുവിട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പിരിവുമായി ബന്ധപ്പെട്ട് ഒന്നേകാല്‍ ലക്ഷം രൂപ ലഭിച്ചു എന്നാണ് കെടി ജലീല്‍ പറയുന്നത്. എന്നാല്‍ 2018 ഏപ്രില്‍ 18ന് മന്ത്രി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക് കുറിപ്പില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിറ്റിനുള്ളില്‍ കിട്ടി എന്നാണ്. ബാക്കി പണമൊക്കെ എവിടെ പോയി എന്ന് ഫിറോസ് ചോദിക്കുന്നു.

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ല….
മന്ത്രി കെ.ടി ജലീല്‍ വാട്‌സ്അപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്റെ കണക്ക് ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതില്‍ മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ് (സ്‌ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു). ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?
ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാന്‍ പണമൊന്നും പിരിച്ചിട്ടില്ലെന്നും എം.എല്‍.എ വി.അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. ഒരു ഫണ്ട് ശേഖരണം എങ്ങിനെയാണ് എം.എല്‍.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്പ് പറഞ്ഞത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ മാത്രമല്ല സഹപ്രവര്‍ത്തകനെയും വീഴ്ത്താനല്ലേ ഇതു കൊണ്ട് സാധിച്ചത്.
ബന്ധു നിയമനമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടപ്പോള്‍ തടസ്സം നിന്ന മന്ത്രി കെ.ടി ജലീലിന് ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?

യൂത്ത്‌ലീഗ് പിരിച്ച കത്വ-ഉന്നാവോ നിയമസഹായ ഫണ്ടിന്റെ കണക്ക് പുറത്തുവിടാന്‍ കെ.ടി ജലീല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്‌ലീഗ് ദേശീയ ഭാരവാഹികള്‍ ഈ കണക്ക് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനോട് അദ്ദേഹം നടത്തിയ പിരിവിന്റെ കണക്ക് ഫിറോസ് ആവശ്യപ്പെട്ടത്.

web desk 1: