india
ആരും സ്വയം ദൈവമെന്ന് വിചാരിക്കരുത്; മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ.എസ്.എസ് മേധാവി
മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കാനെയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ആരും സ്വയം ദൈവമെന്ന് വിചാരിക്കരുതെന്ന് മോഹൻ ഭഗവത് പറഞ്ഞു. ഒരാളുടെ പ്രവർത്തനങ്ങൾ കണ്ട് ജനങ്ങളാണ് അവരെ ദൈവമെന്ന് വിളിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവമെന്ന് വിളിക്കുകയല്ല വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
കഴിയുന്നത്ര ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തനങ്ങൾ നടത്തണം. തിളങ്ങുകയോ വേറിട്ടുനിൽക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവർക്കും ആദരണീയ വ്യക്തികളാകാമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. എന്നാൽ, നമ്മൾ ആ തലത്തിലേക്ക് എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മളല്ല, മറ്റുള്ളവരാണ്.
സ്വയം ദൈവമെന്ന് ആരും വിചാരിക്കരുമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കാനെയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.
ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദൈവത്തിന്റെ ഒരു ഉപകരണമാണ് താൻ. തന്റെ ഊർജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നൽകിയതാണെന്നും മോദി പറഞ്ഞിരുന്നു.
ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോൾ ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മ മരിച്ചപ്പോൾ, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊർജം കേവലം ജൈവികമായ ഒന്നല്ല, തീർച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാൻ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസമെന്നും മോദി പറഞ്ഞിരുന്നു.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
-
kerala3 days ago
മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു