X
    Categories: MoreViews

മലപ്പുറത്തിന്റെ വിദ്യാഭ്യാസക്കുതിപ്പിന് സര്‍ക്കാറിന്റെ പൂട്ട്; പുതിയ കോഴ്‌സുകളില്ല

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്‌

മലപ്പുറത്തോടുള്ള പകയും വിവേചനവും തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. 10 ഗവണ്‍മെന്റ് കോളജിലും ഒരു എയിഡഡ് കോളജുകളിലും 21 ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഒന്നു പോലും മലപ്പുറം ജില്ലയിലില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകള്‍ക്ക് സീറ്റുകളില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ചിറ്റമ്മനയം.
ഗവ. കോളജ് ചിറ്റൂരില്‍ എം.ഫില്‍ മാത്‌സും എം.ഫില്‍ തമിഴും, ഗവ. കോളജ് ചവറയില്‍ ബി.എസ്.സി ഫിസിക്‌സും എം.കോം ഫിനാന്‍സും, ഗവ. കോളജ് ആറ്റിങ്ങലില്‍ ബി.എസ്.സി മാത്‌സും എം.എ ഇംഗ്ലീഷും, ഗവ.കോളജ് കാഞ്ഞിരംകുളത്തിന് എം.കോം, ഗവ. കോളജ് മൊകേരിയില്‍ ബി.എസ്.സി കെമിസ്ട്രിയും എം.കോമും, ഗവ.കോളജ് പേരാമ്പ്രയില്‍ ബി.എ ഇംഗ്ലീഷും എം.കോംഫൈനാന്‍സും എം.എസ്.സി മാത്‌സും, ഗവ. കോളജ് ചാലക്കുടിയില്‍ ബി.എസ്.സി ഫിസിക്‌സും എം.എ മലയാളവും, ഗവ.കോളജ് തൃശൂരില്‍ എം.എസ്.സി സൈക്കോളജിയും ബി.എസ്.സി സ്റ്റാറ്റിസ്്‌സും, അമ്പലപ്പുഴ ഗവ. കോളജില്‍ എം.എ ഇംഗ്ലീഷും എം.കോം ഫിനാന്‍സും, തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ എം.എ സംസ്‌കൃതവും എം.എസ്.സി സുവോളജിയുമാണ് പുതുതായി അനുവദിച്ച കോഴ്‌സുകള്‍.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇടത് നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് വന്ന ശേഷവും ഇതേ നയമാണ് തുടരുന്നത്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മലപ്പുറത്തെ കോളജുകളില്‍ കോഴ്‌സുകള്‍ നല്‍കാതെ മുഖം തിരിക്കുകയാണ്. അണ്‍ എയിഡഡ് കോഴ്‌സുകള്‍ക്കായി പണമടച്ച് അപേക്ഷ നല്‍കിയ കോളജുകളില്‍ പരിശോധന നടത്തി മടങ്ങി മാസങ്ങള്‍ക്ക് ശേഷവും റിപ്പോര്‍ട്ട് നല്‍കാതെയാണ് അട്ടിമറി. മാര്‍ജിനല്‍ ഇന്‍ക്രീസ് ആയി നല്‍കേണ്ട സീറ്റുകള്‍ പോലും എം.എസ്.എഫ് സമരത്തെ തുടര്‍ന്നാണ് അനുവദിച്ച് യൂണിവേഴ്‌സിറ്റി ഉത്തരവായത്.

chandrika: