Connect with us

More

സംഘപരിവാര ചൂണ്ടയിലാണ് റഫീഖ് അഹമ്മദ് പോയി കൊത്തുന്നത: മനില സി മോഹന്‍

Published

on

റഫീഖ് അഹമ്മദിന്റെ ശബരിമല യാത്രയെ വിമര്‍ശിച്ച് പ്രമുഖ മലയാള എഴുത്തുകാരി മനില സി മോഹന്‍. വര്‍ഗ്ഗീയതക്കെതിരെ ശബരിമലയ്ക്ക് എന്ന പേരിലാണ് കെ.പി രാമനുണ്ണിക്കും രാഹുല്‍ ഈശ്വറിനുമൊപ്പം റഫീഖ് അഹമ്മദ് ശബരിമലക്ക് പുറപ്പെടുന്നത്. ഇത് സംഘപരിപാര തന്ത്രമാണെന്നും അവര്‍ നീട്ടുന്ന കെണിയിലാണ് റഫീഖ് അഹമ്മദു പെട്ടിരിക്കുന്നതെന്നുമാണ് മനില ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

 

പ്രിയ റഫീഖ് അഹമ്മദ്, താങ്കളുടെ എല്‍.പി സ്‌കൂള്‍ ടാബ്ലോ രാഷ്ട്രീയം നിരാശപ്പെടുത്തുന്നു.
വര്‍ഗ്ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരായുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ച് താങ്കള്‍ രണ്ട് പേര്‍ക്കൊപ്പം ശബരിമലയ്ക്ക് പോകുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തമാശ തോന്നിയെങ്കിലും താങ്കളെപ്പോലുള്ളവരെ കെണി വെച്ച് പിടിച്ച സംഘപരിവാര്‍ രാഷ്ട്രീയ കൗശലം അടുത്ത നിമിഷത്തില്‍ ഭയമാണുണ്ടാക്കിയത്. ഹിന്ദുവര്‍ഗ്ഗീയതയുടെ അപ്പോസ്തലനായ തന്ത്രി കുടുംബാംഗത്തിന്റെയും ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് സാഹിത്യത്തിന്റെ ചെലവില്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്റെയുമൊപ്പം താങ്കള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യാത്ര എത്രമേല്‍ ഹൈന്ദവ തീവ്രവാദത്തിന് ശക്തിയുണ്ടാക്കിക്കൊടുക്കുമെന്ന് മനസ്സിലായിട്ടുണ്ടോ?
വിശ്വാസികള്‍, സദ്ഭാവന, കേരളത്തിന്റെ ആത്മീയ പാരമ്പര്യം തുടങ്ങി ചൂണ്ടയില്‍ കൊളുത്തിയിട്ട ഇരവാക്കുകളില്‍ താങ്കള്‍ പോയി കടിക്കരുത്. പെട്ട് പോവും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘ പരിവാര്‍ കേരളത്തില്‍ പ്രധാന കളി കളിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പല തരം ടൂളുകളെ കൃത്യമായ ഇടവേളകളില്‍ അവര്‍ പരീക്ഷിച്ചു കൊണ്ടിരിക്കും. ശബരിമല അതിനു പറ്റിയ ഇടമാണ്. ഒരു സമയത്ത് ആര്‍ത്തവാശുദ്ധിയുടെ ടൂളുപയോഗിക്കും, സ്ത്രീ അവകാശം എന്ന് പറയും, ഇപ്പോള്‍ ഉപയോഗിച്ചത് മതേതരത്വത്തിന്റെ ടൂളാണ്. ആത്യന്തികമായി വിശ്വാസ പരിസരങ്ങളെയും ഹൈന്ദവതയെയും ഹിന്ദുത്വയെയും ഉറപ്പിക്കുക തന്നെയാണ് അവര്‍ ചെയ്യുന്നത്. തന്ത്രി കുടുംബാംഗത്തിന്റെ മുഖം മൂടിയിട്ട വാക്ചാതുര്യത്തില്‍ കാപട്യവും ഹിന്ദുത്വവര്‍ഗ്ഗീയതയും മാത്രമാണുള്ളത്. സംഘപരിവാറിന് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ. അതില്‍ നന്മയുണ്ട് എന്ന് അബദ്ധത്തില്‍ പോലും തെറ്റിദ്ധരിക്കരുത്. പ്രിയ റഫീഖ് അഹമ്മദ്, വര്‍ഗ്ഗീയത നല്ലത്, ചീത്ത എന്നൊന്നുമില്ല.
രാജ്യം ഭരിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ പ്രയോഗിക്കുന്ന തന്ത്രമാണിത്. സാംസ്‌കാരിക മൂലധനം കൈവശമുള്ള, മുസ്ലിം നാമധാരി കൂടിയായ ഒരാളുടെ പങ്കാളിത്തം ഹൈന്ദവതയിലേക്ക് മുതല്‍ക്കൂട്ടുക എന്ന തന്ത്രം. അതില്‍ ഒരു വിപ്ലവവുമില്ല പ്രിയ കവീ. പണ്ട് എല്‍.പി.സ്‌കൂളില്‍ ടാബ്ലോ ചെയ്യാറില്ലേ? വെള്ള സാരിയുടുത്ത് ദേശീയ പതാക പിടിച്ച ഒരു ഭാരതമാതാവിന്റെയടുത്ത് ലോഹയിട്ട പള്ളീലച്ചനും തൊപ്പിയും പച്ച ബെല്‍റ്റും കെട്ടിയ മുസ്ലിയാരും ഷര്‍ട്ടിടാതെ പൂണൂലിട്ട ബ്രാഹ്മണനും കൈകോര്‍ത്ത് നില്‍ക്കുന്ന ടാബ്ലോ! അതില്‍ കാലത്തിന്റെയും പ്രായത്തിന്റേയും നിഷ്‌കളങ്കത ആരോപിക്കാമായിരുന്നു. പക്ഷേ ഈ കാലത്ത്, ഈ പ്രായത്തില്‍ നിങ്ങളത് ചെയ്യുന്നത് കഷ്ടമാണ്. താങ്കളുടെ പച്ച ബെല്‍റ്റും തലയിലെ തൊപ്പിയുമാണ് അവരുടെ ആകര്‍ഷണം. ഫാന്‍സിഡ്രസിനെ താങ്കള്‍ രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ ഫുള്‍ ടൈം പലതരം വേഷങ്ങളില്‍ ഫാന്‍സിഡ്രസ് കളിക്കുന്നവരാണ്, ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്കപ്പുറം മറ്റൊന്നും മനസ്സിലാവാത്തവര്‍. തരം കിട്ടിയാല്‍ കൊന്നുകളയാന്‍ അറപ്പില്ലാത്തവര്‍.
പ്രിയ റഫീഖ് അഹമ്മദ്, താങ്കളീ കോമാളിക്കളിയില്‍ പങ്കാളിയാവരുത്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കേണ്ടത് ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തിക്കാണിച്ചിട്ടാണെന്ന് അവര്‍ പറയുമ്പോള്‍ അതു കേട്ട് കെട്ടുമുറുക്കാന്‍ നില്‍ക്കരുത്. നവോത്ഥാന ചരിത്രത്തെ മറന്നു കൊണ്ട് വര്‍ഗ്ഗീയ ചേരിയില്‍ ചെന്ന് കയറിക്കൊടുക്കരുത്. അതിന് പുറത്താണ് താങ്കളെന്ന് ഒരു വരി കവിതയെഴുതണം.

 

kerala

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ​ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

Published

on

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

Continue Reading

crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

Published

on

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Continue Reading

kerala

‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

Published

on

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.

Continue Reading

Trending