X

മെസ്സിക്ക് കനത്ത തിരിച്ചടി: മൂന്ന് മാസം വിലക്കും വമ്പന്‍ പിഴയും

ബ്യൂണസ് ഐറിസ്: കോപ്പ് അമേരിക്ക ലൂസേഴ്‌സ് ഫൈനലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ലയണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി. ഏഴ് ദിവസത്തിനകം മെസ്സിക്ക് അപ്പീല്‍ നല്‍കാം.

നവംബര്‍ മൂന്നിന് മാത്രമേ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്താനാകൂ. ചിലി, മെക്‌സിക്കോ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസ്സിക്ക് കളിക്കാനാവില്ല.

ചിലിക്കെതിരായ മല്‍സരശേഷം റഫറിക്കെതിരെ മെസ്സി ഗുരുതര വിമര്‍ശനമാണ് ഉന്നയിച്ചത്. കോപ്പയില്‍ അര്‍ജന്റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെ മെസ്സി മടങ്ങിയിരുന്നു. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസ്സി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസ്സി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസ്സി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: