X

പാക് ക്രിക്കറ്റിന്റെ തന്ത്രങ്ങളുടെ തലപ്പത്ത് ഇനി മിസ്ബാ


ഇസ്ലാമബാദ്:പാക്കിസ്താന്‍ ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആദ്യം അപേക്ഷ നല്‍കിയിരുന്നില്ല മിസ്ബാഹ്. പാക്കിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) കളിക്കുന്ന ഇസ്ലാമബാദ് യുനൈറ്റഡ് സംഘത്തിന്റെ മുഖ്യ പരിശീലകനായതിനാല്‍ ദേശീയ നിരയില്‍ അപേക്ഷിക്കാന്‍ അദ്ദേഹം താല്‍പ്പര്യമെടുത്തിരുന്നില്ല. ഒടുവില്‍ പരിശീലക അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറിലാണ് മിസ്ബാഹ് അപേക്ഷ നല്‍കിയത്. ഇതോടെ മൊഹ്‌സിന്‍ ഖാന്‍, ഓസ്‌ട്രേലിയക്കാരന്‍ ഡീന്‍ ജോണ്‍സ് എന്നിവരുടെ അപേക്ഷ പി.സി.ബി തള്ളി.
പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് നാടകീയമായി വന്നത് പോലെയാണ് ഇപ്പോല്‍ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹ് കടന്നു വന്നിരിക്കുന്നത്. ഒപ്പം മറ്റൊരു വലിയ ജോലിയും അദ്ദേഹത്തിന് നല്‍കി-ചീഫ് സെലക്ടര്‍. ഇത് വരെ ഇന്‍സമാമുല്‍ ഹഖായിരുന്നു മുഖ്യ സെലക്ടര്‍. ആ പദവിയാണ് ഇപ്പോള്‍ മിസ്ബാഹിന് നല്‍കിയിരിക്കുന്നത്. മിസ്ബാഹ് ബാറ്റ്‌സ്മാന്‍ ആയതിനാല്‍ ബാറ്റിംഗ് കോച്ച് ഇല്ല. ബൗളിംഗ് കോച്ചായി വഖാറിനെ കൂടാതെ മുഹമ്മദ് അക്രമാണ് അപേക്ഷിച്ചിരുന്നത്. അദ്ദേഹത്തെ പരിഗണിച്ചില്ല. പരിശീലക രംഗത്ത്് വഖാര്‍ അഞ്ചാം തവണയാണ് ദേശീയ സംഘത്തിനൊപ്പം വരുന്നത്. 2006-07 സീസണില്‍ അദ്ദേഹം ബൗളിംഗ് കോച്ചായിരുന്നു. 2009-10 ല്‍ ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചായി. 2010-11 ല്‍ ഹെഡ് കോച്ചായി, 2014-2016 സീസണിലും മുഖ്യ പരിശീലകനായിരുന്നു. ടി-20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കവെ വഖാര്‍ രാജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിക്കി ആര്‍തര്‍ മുഖ്യ പരിശീലകനായും അസ്ഹര്‍ മഹമൂദ് ബൗളിംഗ് കോച്ചായും വന്നത്. ഈ ലോകകപ്പിന് ശേഷം ഇവരെയും പി.സി.ബി മാറ്റി. സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മുന്‍ താരങ്ങളായ ഇന്‍ത്തികാബ് ആലം, ബാസിദ് ഖാന്‍ എന്നിവരെയും മുന്‍ ക്രിക്കറ്റ് ഭരണാധികാരികളായ വാസിം ഖാന്‍,ആസാദ് അലിഖാന്‍,സഹീര്‍ഖാന്‍ എന്നിവരെയും ഉള്‍പ്പെടുത്തി.

web desk 1: