X

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നീക്കങ്ങൾ;കടുത്ത ആശങ്കയുമായി ഒഐസി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് – ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ കടുത്ത ആശങ്കയുമായി ഒഐസി. വിവിധ മതങ്ങളെ ഉൾകൊള്ളുന്ന ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിംകൾക്ക് നേരെ മാത്രം നടക്കുന്ന ആക്രമണങ്ങളിലും അവകാശ നിഷേധങ്ങളിലും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അതിയായ ഉൽകണ്ഠ രേഖപ്പെടുത്തി . രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന സുരക്ഷയും ക്ഷേമവും മുസ്ലിംകൾക്ക് ഉറപ്പ് വരുത്താൻ ഇന്ത്യ ജാഗ്രത പാലിക്കണമെന്നും ഒഐസി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വ അനുയായികൾ പരസ്യമായി ഉയർത്തിയ മുസ്‌ലിം ഉന്മൂലന ആഹ്വാനത്തിലും സാമൂഹികമാധ്യമങ്ങളിൽ മുസ്‌ലിം വനിതകളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലും കർണാടകയിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം വിദ്യാർഥിനികളെ തടഞ്ഞതിലും ഇന്ത്യയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത വർത്തകളാണെന്ന് ഒ.ഐ.സി വിലയിരുത്തി.

മതമൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ഇന്ത്യയിൽ അവകാശമുണ്ടെന്നിരിക്കെ ഇത്തരത്തിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും യു.എൻ മനുഷ്യാവകാശ കൗൺസിലിനോടും ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ ആവശ്യപ്പെട്ടു. ഇന്ത്യൻ മുസ്‌ലിംകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും മുസ്‌ലിംകളുടെ ജീവിതരീതി സംരക്ഷിക്കാനും അവർക്കിതിരെ അക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെയും ഇതിന് പ്രേരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇന്ത്യൻ അധികാരികളോട് വീണ്ടും ആവശ്യപ്പെടുന്നതായി ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ പറഞ്ഞു.

മുസ്‌ലിംകളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് നിരന്തരം നടക്കുന്ന ആക്രമണങ്ങളും മുസ്‌ലിം വിരുദ്ധ നിയമങ്ങൾ നിർമിക്കാൻ വ്യത്യസ്ത സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളും നിരർഥകമായ കാരണങ്ങൾ നിരത്തി ഹിന്ദുത്വവാദികൾ മുസ്‌ലിംകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതും ഇത്തരം കുറ്റവാളികൾ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുന്നതും ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ പ്രവണത വർധിക്കുന്നതിന്റെ സൂചനയാണെന്നും ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ ഹുസ്സൈൻ ഇബ്രാഹിം താഹ പറഞ്ഞു.

web desk 3: