X
    Categories: keralaNews

അഞ്ച്‌വര്‍ഷത്തെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംപി സലീം

കോഴിക്കോട്: അഞ്ച് വര്‍ഷക്കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടരുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗമായ എംപി സലീം. 15-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി സലീം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹി കൂടിയാണ്.

കഠിനാധ്വാനവും സ്വപ്രയത്‌നവും കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടിയ സലീം യുവാക്കള്‍ക്ക് മാതൃകയായ വ്യക്തിത്വമാണ്. 1999ല്‍ പത്താം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയ സലീം പാളയത്ത് ഫ്രൂട്ട്‌സ് കച്ചവടത്തിന് പോയി. 2007ല്‍ വിവാഹം കഴിഞ്ഞു. പിന്നീട് നാട്ടുകാരനും സുഹൃത്തുമായ ഡോ. മുഹമ്മദ് കോയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഠനവഴിയില്‍ തിരിച്ചെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി. 600ല്‍ 410 മാര്‍ക്ക് നേടി വിജയിച്ചു. മികച്ച വിജയം നേടിയതോടെ കളഞ്ഞുപോയ ഊര്‍ജ്ജം തിരിച്ചുപിടിച്ച സലീം പഠനരംഗത്ത് നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയായിരുന്നു.

പ്രൈവറ്റായി പഠിച്ച് പ്ലസ് ടു പാസായി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി സോഷ്യോളജിയില്‍ ബിരുദം നേടി. പിജി എന്‍ട്രന്‍സ് എഴുതി എംഎസ്ഡബ്ലിയുവിന് സുല്‍ത്താന്‍ ബത്തേരിയിലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ അഡ്മിഷന്‍ വാങ്ങിയ സലീം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇപ്പോള്‍ കൊണ്ടോട്ടി ഇഎംഇഎ ട്രെയ്‌നിങ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥി കൂടിയാണ്.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ നേടിയ ബിരുദാനന്തര ബിരുദം പ്രവര്‍ത്തനരംഗത്തും കൊണ്ടുവരണമെന്നാണ് സലീമിന്റെ ആഗ്രഹം. വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് തന്റെ വേതനം കൂടി തന്നെ തെരഞ്ഞെടുത്തവരുടെ ക്ഷേമത്തിന് വിനിയോഗിക്കാനുള്ള സലീമിന്റെ തീരുമാനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: