കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തില്‍ നടനും എംഎല്‍എയുമായ മുകേഷിൻ്റെ പ്രതികരണത്തിന് മറുപടിയുമായി ആരോപണം ഉന്നയിച്ച നടി. മുകേഷ് എംഎൽഎയുടെ ആരോപണങ്ങൾ നടി നിഷേധിച്ചു. 2009ൽ തനിക്ക് വാട്സാപ്പ് ഇല്ലായിരുന്നു. 2008ൽ സിനിമയിൽ അഭിനയിക്കാനായി ഗൾഫിൽ നിന്ന് വന്നതായിരുന്നുവെന്നും നടി പറഞ്ഞു.
‘എം.എൽ.എയായ ഒരാളെ ഇങ്ങനെ ഫോണിൽ വിളിച്ച് ഒരു സ്ത്രീ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് പരാതി നൽകിയില്ല? ഇന്ന നമ്പറിൽ നിന്ന് ബ്ലാക്ക് മെയിൽ ചെയ്ത് വിളി വന്നുവെന്ന് പറഞ്ഞ് പരാതി നൽകിയില്ല? ഞാനൊരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് മറുപടിയായി പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കൂ’ -മിനു മുനീർ പറഞ്ഞു.
നടിയുടെ പ്രതികരണം; ‘2009ൽ വാട്സാപ്പ് ഇല്ല, വാട്സാപ്പ് ഉണ്ടങ്കിലല്ലെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് പറയാൻ സാധിക്കുകയുള്ളൂ. 2009 മുതൽ അറിയുമെന്ന് പറഞ്ഞതിൽ നന്ദി. ബോംബെയിലുള്ള കാസ്റ്റിങ് ഡയറക്ടറെ, ആ കുട്ടിയെ അറിയില്ലെന്ന് പറഞ്ഞല്ലോ. എന്നെ അറിയാമെന്ന് പറഞ്ഞതിൽ സന്തോഷം. മുകേഷ് ചേട്ടൻ്റെ അടുത്ത് പോയി അവസരം ചോദിക്കാനും മാത്രം അദ്ദേഹം ഒരു ഡയറക്ടർ അല്ല. അദ്ദേഹം ഒരു കാസ്റ്റിങ് ഡയറക്ടറുമല്ല. ഒരു സിനിമയിൽ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നത് ഡയറക്ടറും പ്രൊഡ്യൂസറുമാണ്. അവസരം തരാൻ ഇദ്ദേഹം ആരാണെന്ന് എനിക്കറിയില്ല. ഇദ്ദേഹത്തോട് മാത്രമല്ല ഫ്രണ്ട്സായവരോട് പോലും അവസരം ചോദിച്ചിട്ടില്ല.