X

ഇമാന്റെ ഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ

മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരക്രമീകരണമാണ് ഭാരം ഇത്ര കുറഞ്ഞ ദിവസത്തില്‍ സഹായിക്കുന്നത്. പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരക്രമമാണ് ഭാരം കുറയ്ക്കാന്‍ ചികിത്സിക്കുന്ന ബാട്രിയാറ്റിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ദവാല ഇമാന് നിര്‍ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ച്ച ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്നു ഇമാന്റെ ഭാരം ഇപ്പോള്‍ 30 കിലോ കുറഞ്ഞ് 470 കിലോയായി.
ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കുംവിധം യുവതിയുടെ ഭാരം കുറയേണ്ടതുണ്ട്. ഭാരം 450 കിലോയില്‍ താഴെ ആയാല്‍ മാത്രമേ ഓപ്പറേഷന്‍ ടേബിളിലേക്കുതന്നെ എത്തിക്കാന്‍ സാധിക്കൂ.
151 സെന്റീമീറ്ററാണ് ഇമാന്റെ നിലവിലെ വീതി. എന്നാല്‍ 141 സെന്റീമീറ്റര്‍ മാത്രമാണ് ലിഫ്റ്റിന്റെ വീതി. അതിനാല്‍ തന്നെ ഈ നിലയില്‍ ലിഫ്റ്റില്‍ കൊണ്ടുപോകാനും കഴിയില്ല. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ 37 കാരിയുടെ ഭാരം കുറയ്ക്കുകയാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ ലക്ഷ്യം.

യുവതിയുടെ ഭാരം ഈ വര്‍ഷത്തോടെ 200 കിലോ ആക്കി കുറക്കുകയാണ് ശാസ്ത്രക്രിയയിലൂടെ ലക്ഷ്യംവെക്കുന്നത്. മൊത്തം ശരീര ഭാരത്തില്‍ 70-100 കിലോയോളം ഫ്ളൂയിഡ് ആയതിനാല്‍ കല്ലുപോലെ കട്ടിയേറിയതായിരുന്നു ഇമാന്റെ ത്വക്ക്. 30 കിലോ ഭാരം കുറഞ്ഞ യുവതിയുടെ ത്വക്ക് ഇതിനകം തന്നെ മൃദുവായി മാറുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഗുരുതരമായ ശ്വാസകോശ രോഗമുള്ളതിനാല്‍ പ്രതിദിനം 2-3 മണിക്കൂര്‍ മാത്രം ഉറങ്ങാന്‍ കഴിഞ്ഞിരുന്ന ഇമാന്, ഇപ്പോള്‍ 10-11 മണിക്കൂര്‍ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ആസ്പത്രിയില്‍ എത്തിയ ആദ്യ ദിവസത്തില്‍ ഇമാന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു സ്ലീപ് നാപ്പ് മെഷീന്‍ ഉപയോഗിച്ച് യുവതിയെ മയക്കുകയായിരുന്നു.

chandrika: