X

‘വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തു’: സ്ഥിരീകരിച്ച്‌ പൊലീസ്

കോഴിക്കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.ആദിവാസി ആണെന്നറിഞ്ഞ് ബോധപൂര്‍വം ചോദ്യംചെയ്തു. ജനമധ്യത്തില്‍ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്താണ് മരിച്ചനിലയില്‍ കണ്ടത്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയില്ലെന്ന് കുടുംബം പറഞ്ഞു. എസ്.സി, എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പിന്നാലെയാണ് പട്ടികജാതി – പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറില്‍ മാറ്റംവരുത്തിയത്. പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ രാത്രിയില്‍ വിശ്വനാഥന്‍റെ ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും ചിലര്‍ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തെന്നാണ് ഒടുവില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചത്.

webdesk12: