X

ആഹ്ളാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത

അശ്റഫ് തൂണേരി

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് ലോക ശ്രദ്ധനേടിയ ഗാനിം അല്‍മുഫ്തയെക്കാണാനവസരം ലഭിച്ച ആഹ്ലാദത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മുഹമ്മദ് ആസിം വെളിമണ്ണ. ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവു കാരണം കേള്‍വിശക്തിക്കും കുറവ്. നിവര്‍ന്നു നില്‍ക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ എത്തിയതാണ് ആസിം. വഖ്റയിലെ ഗാനിമിന്റെ വീട്ടില്‍ ഇരുവരും ഇന്നലെ കണ്ടു. ഖത്തര്‍ ലോകകപ്പിലെ ഗാനിമിന്റെ സാന്നിധ്യം തനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് വലിയൊരു ഉത്തേജനമാണിതുണ്ടാക്കിയതെന്നും ആസിം ആഹ്ലാദത്താല്‍ കണ്ണുനിറഞ്ഞ് വ്യക്തമാക്കി. ഖുര്‍ആന്‍ മന:പ്പാഠമുള്ള ആസിം വിശുദ്ധഖുര്‍ആനിലെ ഏതാനും വരികള്‍ ഗാനിമിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഹൃദയപൂര്‍വ്വം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന്് ഏറ്റതായി ആസിം വ്യക്തമാക്കി. ഗാനിം അല്‍മുഫ്തയെ നേരില്‍ക്കണ്ടെങ്കില്‍ എന്ന മോഹം പലരോടും പ്രകടിപ്പിച്ചു. ലോകകപ്പ് അംബാസിഡറെന്ന നിലയില്‍ ഏറെത്തിരക്കുള്ളയാണല്ലോ. ചില ചികിത്സാ കാരണങ്ങളാലും കാണാനാവില്ലെന്നായിരുന്നു അറിയാനായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല.

മലയാളിയായ പണ്ഡിതന്‍ അനസ് കൗസരിയുമായി ഗാനിമിന്റെ പിതാവ് മുഹമ്മദ് അഹമ്മദ് അലി അല്‍മുഫ്തയ്ക്ക് ബന്ധമുള്ളതിനാല്‍ അദ്ദേഹം മുഖേനയാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പെട്ടെന്ന് അവസരമൊരുങ്ങിയതെന്ന് പിതാവ് മുഹമ്മദ് സഈദ് ചന്ദ്രികയോട് പറഞ്ഞു. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തര്‍ സര്‍ക്കാറും അമീര്‍ ശൈഖ് തമീമും കാണിക്കുന്ന കരുതലിനെക്കുറിച്ച് ആസിമിന് പറയാന്‍ ഏറെയുണ്ട്. എല്ലാവരെയും തുല്യരായി കാണാനുള്ള സര്‍ക്കാര്‍ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണെന്നും മുഹമ്മദ് ഗാനിം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുവെന്നും ആസിം പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ഞങ്ങള്‍ക്കും ഇടമുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ലോകരാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് ഗാനിം അല്‍മുഫ്തയിലൂടെയാണെന്നും ആസിം വിശദീകരിച്ചു.

ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്ന രണ്ടു പ്രചോദനാത്മക ചെറുപ്പമാണ് ഇരുവരുടേതും. നീന്തല്‍ കൈമുതലായുള്ള ഗാനിം അല്‍മുഫ്ത സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈബ്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നു. പെരിയാര്‍ നദിയിലെ 800 മീറ്റര്‍ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീര്‍ത്തതിന്റെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുണ്ട് ആസിമിന്. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169 പ്രതിനിധികളില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്.

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്, തൊട്ടടുത്ത വര്‍ഷം എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ ഇന്‍സ്പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടി. കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി മുഹമ്മദ് മുഖ്താറാണ് ആസിമിനും പിതാവിനും ഖത്തറിലേക്ക് ഹയ്യയും വിമാനടിക്കറ്റും താമസവുമെല്ലാം ഏര്‍പ്പാടാക്കിയത്.

 

web desk 3: