india
നിപ വൈറസ്: അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക
ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കൽപ്പറ്റ: കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാടിന് പിന്നാലെ കർണാടകയും അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവൈലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ അതിർത്തി കടന്ന് കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചത്.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് സംഘം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചെക്ക് പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ സംഘം 24 മണിക്കൂറും പരിശോധന നടത്തും.
അതിർത്തി ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തമിഴ്നാട് സർക്കാർ മാസ്ക്, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാക്കി. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണിയുടെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷമാണ് അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്.
india
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.
വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
india
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്
2025 മെയ് മുതൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ‘ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.
‘ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ ‘മനുഷ്യ മാന്യതക്ക് അപമാനം’ എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.
india
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു

ഹൈദരാബാദ്: നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ പ്രമോഷനിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ റാണ ദഗ്ഗുബാട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശം. ജൂലൈ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു ആദ്യം നിർദേശിച്ചത്. എന്നാൽ നടൻ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി സിനിമ താരങ്ങൾ ഉൾപ്പെട്ടതാണ് കേസ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. പ്രകാശ് രാജിനെ ജൂലൈ 30നും വിജയ് ദേവരകൊണ്ടയെ ആഗസ്റ്റ് ആറിനും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കും. സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ നടത്തിവരികയാണ്.
അതേസമയം, റാണ ദഗ്ഗുബതി തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കിയിരുന്നു. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടന്‍ പ്രകാശ് രാജും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുശേഷം റമ്മിയുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
kerala3 days ago
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍