X

സ്ത്രീ സുരക്ഷക്കായിറക്കിയ ‘നിര്‍ഭീക്’ തോക്കിന് ആവശ്യക്കാരേറെ

ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കി നിര്‍മാണം ആരംഭിച്ച തോക്കിന് ആവശ്യക്കാരേറെ.
ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരി ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ‘നിര്‍ഭീക്’ തോക്കുകളുടെ നിര്‍മ്മാണം തുടങ്ങിയത്. കൊല്ലപ്പെട്ട നിര്‍ഭയയുടെ സ്മരണയിലാണ് തോക്കിന് നിര്‍ഭീക് എന്നുപേര് വച്ചത്.

ഭാരം കുറച്ച് കരുത്തുറ്റ രീതിയിലാണ് തോക്കിന്റെ നിര്‍മാണം. സാധാരണ കൈത്തോക്കുകളുടെ ഭാരം 700 ഗ്രാമാണെങ്കില്‍ നിര്‍ഭീകിന് 500 ഗ്രാം ഭാരം മാത്രമാണുള്ളത്. അതിനാല്‍തന്നെ ആയുധം സ്ത്രീകള്‍ക്ക് അവരുടെ പേഴ്സില്‍ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന്്, അധികൃത പ്രതിനിധി പറഞ്ഞു. തുരുമ്പെടുക്കാത്ത രീതിയില്‍ ടൈറ്റാനിയത്തിലാണ് തോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ പോലീസ് എക്സ്പോയില്‍ റിവോള്‍വറിന്റെ പ്രദര്‍ശനം നടന്നു. 10 മീറ്ററിനുള്ളിലെ ശത്രുവിനെ എളുപ്പത്തില്‍ ടാര്‍ഗറ്റ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍ഭീക് റിവോള്‍വറിന് 15 മീറ്ററും റൈഞ്ചും 0.32 (7.65 മിമി) ബോര്‍ കാലിബറും ഉണ്ട്.

തോക്ക് വിപണിയിലെത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,500 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, എന്നിവിടങ്ങളിലുള്ളവരാണ് തോക്ക് വാങ്ങിയവരില്‍ പലരും. ഇതുവരെ 80,000ന് മുകളില്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു.
2700 സീരീസിലാണ് ഇപ്പോള്‍ തോക്കിന്റെ നിര്‍മാണം. ആഢംബര നികുതിയടക്കം 1.4 ലക്ഷം രൂപയാണ് തോക്കിന്റെ വില.

chandrika: